കാട്

ഉള്‍വനങ്ങള്‍
കുപ്പായമൂരി
കാക്കപ്പുള്ളികള്‍ കാണിച്ചു തന്നു
കാട്ടുപുഴകള്‍
പൂക്കളുമായ്
ഇരുണ്ട ഗുഹകള്‍ തേടി

മരക്കൊമ്പില്‍നിന്ന്
മരക്കൊമ്പിലേയ്ക്കും
അവിടെനിന്ന്
മരക്കൊമ്പിലേയ്ക്കും
ചാഞ്ചാടിയ കുരങ്ങന്‍
പെട്ടെന്ന് താഴെയിറങ്ങി
സൂക്ഷിച്ചു നോക്കി

മരിച്ചുപോയ ചങ്ങാതിയുടെ ശബ്ദത്തില്‍
'നീയിപ്പൊഴും‍' എന്ന്
ആശ്ചര്യചിഹ്നത്തോടെ
ചോദിക്കാന്‍ വന്നു
ചോദിക്കാതെ തിരിച്ചു പോയി

കാടു കണ്ട് കണ്ട്
ക്ഷീണിച്ച്
മരച്ചുവട്ടിലുറങ്ങുമ്പോള്‍
ഉണര്‍ച്ചകള്‍ കാവല്‍ നിന്നിട്ടും
പഴങ്കഥകള്‍
മുയല്‍ വടിവില്‍ വന്ന്
കാട്ടുകിഴങ്ങെന്നു കരുതി
പെരുവിരല്‍ കടിച്ചു

പേയിളകി
നാലാം ദിനം
ദുര്‍മ്മരണപ്പെട്ടു!

10 comments:

അനിലൻ said...

ഇനിയുമെത്രയോ

പകല്‍കിനാവന്‍ | daYdreaMer said...

കാട് .. പൂത്ത കാട്..
പൂത്തു പൂത്തു പൂത്തു പോയ കാട്...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

.....കാടുകള്‍ കാണാനിരിക്കുന്നു?

ജ്യോനവന്‍ said...

പഴങ്കഥകള്‍!!!!പഴങ്കഥകള്‍!!!!

Latheesh Mohan said...

മരക്കൊമ്പില്‍നിന്ന്
മരക്കൊമ്പിലേയ്ക്കും
അവിടെനിന്ന്
മരക്കൊമ്പിലേയ്ക്കും

:)

കാട് തന്നെയാ‍വണം.

സെറീന said...

കാടിന്‍റെ ഹൃദയത്തില്‍ വെച്ചാണ്
ആരുമാദ്യമായി മരണവുമായി
പ്രണയം കുറിയ്ക്കുന്നതെന്ന്
എവിടെയോ വായിച്ചിരുന്നു, പണ്ട്.

kichu / കിച്ചു said...

"kaad karutha kaad
manushyanaadyam piranna veed"

iniyum niraye pookkatte kadukal :)

ലേഖാവിജയ് said...

പേയിളകി
നാലാം ദിനം
ദുര്‍മ്മരണപ്പെട്ടു!

പാവം.വേട്ടയാടലിന്റെ സാധ്യതകള്‍ എന്തെങ്കിലും ഉപയോഗിച്ചോ ആവോ?

ദീപാങ്കുരന്‍ said...

കവിതകള്‍ വായിച്ചൂട്ടോ.... നന്നായിട്ടുണ്ട്‌...

ദിനേശന്‍ വരിക്കോളി said...

''മരിച്ചുപോയ ചങ്ങാതിയുടെ ശബ്ദത്തില്‍
'നീയിപ്പൊഴും‍' എന്ന്
ആശ്ചര്യചിഹ്നത്തോടെ
ചോദിക്കാന്‍ വന്നു
ചോദിക്കാതെ തിരിച്ചു പോയി''

പ്രിയ അനില്‍ജീ കവിത വായിച്ചു........