ഈരില...മൂവില

കൊടുങ്കാറ്റ് കടപുഴക്കിയ
വരിക്കപ്ലാവിലാണ്
എന്നെ കൊത്തിയത്
പുഴകുമ്പോളുണ്ടായ
നെടുനീളന്‍ പൊട്ടല്‍
ഇപ്പോഴുമുണ്ടുള്ളില്‍

നിരക്കെ കൂര്‍ക്ക നട്ട
കുന്നിന്‍ ചെരിവില്‍
ഒറ്റയ്ക്ക് പാര്‍ത്തിരുന്ന
നാരായണിയുടേതാണ്
എന്റെ അളവും അഴകും

മൂവില വിരിഞ്ഞ
കൂര്‍ക്കത്തലപ്പുകള്‍ ചവിട്ടി
പാതിരാനേരത്ത്
നിന്റെ അച്ചാച്ഛന്‍
നാരായണിയുടെ
അളവെടുക്കുമ്പോള്‍
ഓലമേല്‍ക്കൂരമേല്‍
ചന്ദ്രന്റെ
പതിനാലാം നമ്പര്‍ വിളക്ക്

രാപ്പകല്‍ വിശ്രമിക്കാതെ
മഞ്ഞമരക്കാതലില്‍നിന്ന്
ഉണര്‍ത്തിയെടുക്കുമ്പോള്‍
ഉളിവായ് തട്ടി
എനിയ്ക്ക് ഇക്കിളിപ്പെട്ടു
കൂര്‍ക്കയിലയുടെ പച്ചമണമെന്ന്
ആശാരിയെന്നെ
ഇടയ്ക്കിടെ മണത്തുനോക്കി

കശുമാവിന്‍ കാട്ടില്‍
ഒളിച്ചുപാര്‍ത്തിരുന്ന
കമ്യൂണിസ്റ്റുകാരെത്തേടിയ
കൂലിത്തെരച്ചിലുകാര്‍
നാരായണിയുടെ വീടെരിച്ചു
രഹസ്യമായ് ഉടലുമുടച്ചു
അല്ലെങ്കിലും, പ്രതിമയായ്
എത്രയോ കാലം ജീവിക്കേണ്ടതുള്ള
ഒരാള്‍ക്ക്
എന്തിനാണൊരു ചെറ്റപ്പുര!

ഈരില മൂവില പച്ചവിരിച്ച
ആ കുന്നിന്‍ ചെരിവ്
മണലെടുത്തു തീര്‍ന്നിട്ടുണ്ടാവും
മണ്ണിനേയും തൊഴിലിനേയും
വിചാരപ്പെട്ടിരുന്നവര്‍
സമരതന്ത്രങ്ങള്‍ പണിത
കശുമാവിന്‍ കാടുകള്‍
ഇപ്പോള്‍ പൂക്കുന്നുണ്ടാവില്ല

കാലം ഒന്നിനെ അതല്ലാതാക്കുമെന്ന്
നിനക്കറിയുമോ?
പണ്ടു പുഴകുമ്പോളുണ്ടായ
നെടുനീളന്‍ പൊട്ടലല്ലാതെ
മരത്തിന്റേതായ ഒന്നും
എന്നിലിപ്പോളില്ലെന്നിരിക്കേ
വെറുതെ നീ
തീ പെരുക്കുന്നതെന്തിന്?

ചെങ്കണ്ണിന്റെ കാലത്ത്

കണ്ണീക്കേടു വന്ന്
കണ്ണു ചുവന്നതിനാലാണ്
മുറ്റത്തെ ചെമ്പരത്തിയില്‍
ചുവന്ന പൂക്കളെന്നു വിചാരിച്ചു
സൂര്യനാണെങ്കില്‍
പുലര്‍കാലത്തിന്റേയും
അന്തിയുടേയും മാത്രം നിറം

ചുറ്റും ചുവപ്പു മാത്രം കണ്ടപ്പോള്‍
തൊണ്ടയില്‍ തടവിലായിരുന്ന
മുദ്രാവാക്യങ്ങളൊക്കെയും
മുഷ്ടിചുരുട്ടി വന്നു
ഇരുവശവും ഇലകള്‍ തിങ്ങിയ
വഴിയിലൂടെ
അവയെന്നെ നടത്തി

എവിടെ...
അറിയുമോ...
എന്ന മട്ടിലുള്ള ചോദ്യങ്ങളായിരുന്നു
അധികവും

ഏകാംഗ ജാഥകണ്ട്
‘ഇവനാരെടാ’ എന്ന്
വഴിയില്‍നിന്നാരൊക്കെയോ
നോക്കുന്നുണ്ട്
ഇത്തരം മുദ്രാവാക്യങ്ങളൊന്നും
ഇപ്പോള്‍ നിലവിലില്ലെന്ന്
അവര്‍ പരിഹസിക്കുന്നുണ്ട്

ജാഥ ഒരു വളവു തിരിയുമ്പോള്‍
കണ്ടു
‘ഞങ്ങളിവിടെയുണ്ട്’ എന്നു പറഞ്ഞ്
രണ്ടു ചുവന്ന പൂക്കള്‍
തുരന്നെടുക്കപ്പെട്ട കണ്ണുകള്‍പോലെ
വേലിയില്‍ പൂത്തു നില്‍ക്കുന്നു

നനഞ്ഞ ആകാശം

ഏകാന്തത വിശപ്പ് കാമം
പ്രണയം തിരസ്കാരം രോഗം
ഇരുന്നൂറ് പേജു തികഞ്ഞാല്‍
ആര്‍ക്കു ഞാന്‍ സമര്‍പ്പിക്കും
എന്റെ പുസ്തകം?

കാറ്റും മഴയുമില്ലാതെ
ജനിപ്പിച്ച
തുലാമാസരാത്രിക്ക്

പച്ച മഞ്ഞ നീല വയലറ്റ്...
നിറങ്ങള്‍ തന്ന്
വീട്ടുമുറ്റത്തെ വഴിയിലൂടെ
ബീഡി തെറുക്കാന്‍ പോയിരുന്ന
പരുത്തിപ്പാവാടകള്‍ക്ക്

ഓരോ രാത്രിയിലും വന്ന്
കുഴഞ്ഞുവീഴുംവരെ
മണലിലൂടെ ഓടിക്കുന്ന
ദു:സ്വപ്നങ്ങളുടെ കൊമ്പനാനകള്‍ക്ക്

കൊമ്പിലേയ്ക്ക് കേറി
കുരുക്കഴിച്ചെടുത്ത്
പരിക്കുകളൊട്ടിച്ച്
നൂലിന്റെ തുമ്പു ഭദ്രമാക്കിപ്പിടിച്ച്
മാനത്തേയ്ക്ക് തിരിച്ചയച്ച
നിനക്ക്!

(രണ്ട് അധ്യായങ്ങളുള്ള നഗരം എന്ന കവിതാസമാഹാരത്തിന്റെ ആമുഖകവിത)

ആഴങ്ങളിലെ മണ്ണ്

സഞ്ജീവ് വന്നിരുന്നു
ഞാനിവിടെയൊക്കെ ഉണ്ട്
എന്ന് ചിരിച്ച്

നിന്റെ ചിരിയെന്താണ്
ഇങ്ങനെ കറുത്ത്
കണ്ണുകള്‍ പുകഞ്ഞ്
ആഴങ്ങളിലെ മണ്ണ് മണക്കുന്നല്ലോ
അടിമുടി?
ഞാന്‍ ചോദിച്ചു
അവന്‍ ചിരിച്ചു

ദാഹിക്കുന്നുവെന്ന്
മൃഗംപോലെ കിതച്ച്
ഒഴിച്ചുവച്ച
വോഡ്ക മുഴുവനും കുടിച്ചു

നീ പോയതിനു ശേഷം,
തെരുവുകളില്‍
രാത്രി സഞ്ചാരത്തിനിറങ്ങുന്ന
സുഖവാഹിനിക്കപ്പലുകളില്‍
ഞാന്‍ യാത്ര ചെയ്തിട്ടില്ല

അവനതു കേട്ട്
ശബ്ദമില്ലാതെ ചിരിച്ചു
ചിരിയില്‍
എനിയ്ക്കു പരിചയമില്ലാത്ത
ചിലത് ഉണങ്ങിപ്പിടിച്ച്
വേറെ ആരോ ആണെന്നു തോന്നി

പിറകിലെ ആളൊഴിഞ്ഞ കെട്ടിടവും
മരങ്ങളും
ജനലരികില്‍ ചെവിയോര്‍ക്കുന്നുവെന്ന്
പെട്ടെന്ന് ഉരുള്‍പൊട്ടിയ പേടിയില്‍
ഞാന്‍ മുങ്ങിമരിച്ചപ്പോളാവണം
അവന്‍ പോയത്

ഉണര്‍ന്നപ്പോള്‍
കസേരയില്‍
അവനില്‍ പാര്‍ത്തിരുന്ന
പ്രാണികള്‍ ഇഴയുന്നുണ്ടായിരുന്നു