ഇവിടെയുണ്ട്

ഉറുമ്പുകള്‍ എവിടെനിന്നോ
എഴുതിത്തുടങ്ങിയിട്ടുണ്ട്
അവയുടെ കരിയക്ഷരങ്ങള്‍
ആരെങ്കിലും
വായിച്ചെടുത്താല്‍ മതിയായിരുന്നു
മധുരം+ഉറുമ്പ് മധുരം+ഉറുമ്പ്
എന്നത്
അത്രയേറെ ലളിതപാഠമാകയാല്‍
ഏതെങ്കിലും പ്രമേഹരോഗി
വെപ്രാളപ്പെട്ട് കയ്യിട്ട
പലഹാരപ്പാത്രം
അടച്ചുവയ്ക്കാന്‍ മറന്നതാണെന്ന്
വിചാരിക്കാനും മതി
തെങ്ങിന്‍ കുരലിലെ കൂടുകളില്‍
കാക്കകള്‍ ഉണര്‍ന്നു തുടങ്ങിയാവോ!
കൂട്ടംകൂടി വന്നവ
ആര്‍ത്തുകൊത്തിയിരുന്നെങ്കില്‍
ആരെങ്കിലും സംശയിച്ചു നോക്കിയേനെ
കൂടുവിട്ട കുഞ്ഞിനെ
തിരികെക്കയറ്റാന്‍
അടിയന്തിരയോഗം ചേരുകയോ
അതിര്‍ത്തി കടന്നെത്തിയ മൂങ്ങയെ
പഞ്ചതന്ത്രം കഥയുടെ ബലത്തില്‍
കൊത്തിയോടിക്കുകയോ ചെയ്യുകയാണവ
എന്നു തോന്നിയാല്‍ എന്തു ചെയ്യും?
രണ്ടു ദിവസമെങ്കിലും കിടക്കണം
വെട്ടുകൊണ്ടു പിളര്‍ന്ന ഇറച്ചിയില്‍
പുഴുക്കള്‍ കുടിയേറണം
അപ്പോള്‍,
കാറ്റെങ്കിലും ചെന്നു പറയാതിരിക്കില്ല
ഇന്നലെ രാത്രി
ബള്‍ബു വങ്ങാനെന്നു പറഞ്ഞ്
വീട്ടില്‍നിന്നിറങ്ങിയ സിദ്ധാര്‍ത്ഥന്‍
കപിലവസ്തുവില്‍തന്നെ ഉണ്ടെന്ന്!

21 comments:

അനിലൻ said...

ഇവിടെയുണ്ട്
കുറുന്തോട്ടിക്കാടൊന്ന് വകഞ്ഞു നോക്കൂ!

aneeshans said...

അനിലേട്ടാ,

ഇതു കവിതയാണെന്നും എനിക്ക് തോന്നിയില്ല. ഉറുമ്പ് അരിക്കാന്‍ പാകം അത്ര മധുരം ഉണ്ടെന്ന് എനിക്കറിയാം. അതു കൊണ്ട് അത്രടം വരെ ഞാന്‍ വായിച്ചു നിര്‍ത്തി. പിന്നെ വായിച്ചില്ല, വായിച്ചില്ല !!!!

രാജ് said...

മരിച്ചവര്‍ എന്നേക്കാള്‍ നന്നായി സംസാരിക്കുമെന്ന് ഇപ്പോഴാണറിഞ്ഞത്. അഹങ്കാരം പോയി.

ഡാലി said...

കാറ്റ് വന്ന് പറയുമ്പോള്‍ ചിലപ്പോ ഓര്‍മ്മ വരിക "അല്ലെങ്കിലും സിദ്ധര്‍ത്ഥന് കുളിക്കാന്‍ മടിയാണെന്നാവും." :(

വിനയന്‍ said...

അഭിപ്രായം പറഞ്ഞ് ഞാന്‍ എന്തിന് കുളമാക്കണം...

വന്നു വായിച്ചു.

[ nardnahc hsemus ] said...

ചത്താലും തീരില്ല അവന്റെ ആത്മഗതങ്ങള്‍!!

(അഴുക്കുനിറഞ്ഞ വെളിച്ചം കേറാത്ത പൊന്തക്കാട്ടില്‍, ഉറുമ്പുകൂനയ്ക്കടുത്ത് ഞാനൊരു ശവാസനം നടത്തി, ഇതിനൊരു കമന്റിടാന്‍, കാറ്റു മണക്കുന്നുണ്ടോ, അനിലാ??)

:)

Sanal Kumar Sasidharan said...

മരണം+ഉറുമ്പ്.
പ്രമേഹരോഗി കയ്യിട്ട പാത്രം തുറന്നുകിടക്കുന്നല്ലോ അനിലാ.കാറ്റില്‍ കപിലവസ്തു ഗന്ധവും.അഴുകിത്തുടങ്ങിയോ

കുറുമാന്‍ said...

പറയാനൊന്നുമില്ല :)

ദേവസേന said...

ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു.

അല്ലെങ്കില്‍ തന്നെ മനുഷ്യനിവിടെ ചാവാന്‍ കിടക്കയാണു.

ദിലീപ് വിശ്വനാഥ് said...

ഇവിടെയുണ്ട് എന്നു മനസ്സിലായി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓ കണ്ടു കിട്ടി!

അനിലൻ said...

അനീഷ്- :)
രാജ്- നല്ല കഥയാണ്
ഡാലി- കാറ്റ് അങ്ങനെ നുണ പറയുമോ :)
വിനയന്‍- വെറുതേ പറയ് മാഷേ :)
സുമേഷ്- ഉണ്ട്, കുറേ നാളായി.. അതാ ഇങ്ങനെ ജഡങ്ങള്‍ വിടാതെ പിന്നാലെ.. :(
സനാതനന്‍, കുറു- :)
ദേവസേന- ദേവഗണത്തിനും മരണമോ!
വാല്‍മീകി, പ്രിയ- :)

Inji Pennu said...

ഹൌ! ആദ്യായിട്ട് ഒരു കവിത് വായിച്ചിട്ട് കൊളുത്തിപ്പിടിച്ചു!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത ഇഷ്ടമായി.....

ടി.പി.വിനോദ് said...

അനാഥമായി അളിഞ്ഞു പോവുന്നവയിലേക്ക് അറിയിപ്പില്ലാതെ വരുന്നില്ലല്ലോ ആരുടെയും അപസര്‍പ്പക വിരുതുകള്‍ എന്ന് കവിതയുടെ പരാതി, സ്തോഭം, ക്ഷോഭം, ..

പിടിച്ചുകുലുക്കുന്ന അനുഭവം

സാരംഗി said...

പൂവിറുക്കാന്‍ വരുന്ന കുഞ്ഞുങ്ങളും താളിയൊടിക്കാനെത്തുന്നവരും 'വെട്ടിക്കൂട്ട്' കണ്ട് പേടിക്കാതിരുന്നാല്‍ മതിയായിരുന്നു.
:)

കൃഷ്ണപ്രിയ. said...

അജ്ഞാത മരണം,അകാല മരണം..പുഴയില്‍,പൊന്തക്കാട്ടില്‍...ഇനി വേണ്ട എന്നു പറയുന്നില്ല.ഇനി വേണോ എന്നു ചോദിക്കാം.വായനക്കാരിയുടെ അവകാശം.എങ്കിലും മൃതദേഹത്തിന്റെ ആത്മഗതം കിടിലന്‍ എന്നു പറയാതിരിക്കാനും വയ്യ.വിഷു ആശംസകള്‍!

kichu / കിച്ചു said...

അനില്‍.........

പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലല്ലോ...

:) :)

“സുമേഷ്- ഉണ്ട്, കുറേ നാളായി..
അതാ ഇങ്ങനെ ജഡങ്ങള്‍
വിടാതെ പിന്നാലെ.. :(“


ഒരുവാക്ക്. സ്നേഹത്തോടെ..

വേണ്ട...വേണ്ട
പ്രേമിക്കേണ്ട ജഡങ്ങളെ...
ഇവിടെയുണ്ട് ഞങ്ങള്‍..
നിനക്കു ശക്തിയായ്...

എഴുതൂ.. കൂടുതല്‍ കരുത്തോടെ...

മുഹമ്മദ് ശിഹാബ് said...

കവിത ഇഷ്ടമായി.....

അനിലൻ said...

ഇഞ്ചി, സഗീര്‍, വിനോദ്, സാരംഗി, കൃഷ്ണ, കിച്ചു,മുഹമ്മദ് ശിഹാബ് - സന്തോഷം

നജൂസ്‌ said...

കിട്ടിയില്ല. കുറെ തിരഞ്ഞു. മടുത്തപ്പോഴും ഉള്ളിലുണ്ടായിരുന്നു.
ഉറുമ്പ്+ഉറുമ്പ്+മധുരം :)