രണ്ട് അധ്യായങ്ങളുള്ള നഗരം

രാവിലെ നോക്കുമ്പോഴുണ്ട്
മഴ നനച്ചു തുടച്ച
മാളികക്കണ്ണാടിയില്‍ നോക്കി
മുഖം മിനുക്കി മുടിചീകുന്നു
പ്രാവുകള്‍

ആകെ ഒരു തെളിച്ചം
പ്രഭാതത്തിന്

വാഹങ്ങളേ
തെന്നാതെ പോകൂ എന്ന്
വഴികളെല്ലാം മിന്നുന്നുണ്ട്
ആകാശത്തെ താങ്ങുന്ന കെട്ടിടങ്ങള്‍ക്ക്
എന്തൊരു ഭംഗിയും വൃത്തിയും
വെട്ടി നിര്‍ത്തിയ ചെടികള്‍
പലനിറങ്ങളില്‍ പൂക്കള്‍
ജലധാര

കാഴ്ചകളില്‍ ഭ്രമിക്കുന്നതെന്തിന്?
തെല്ലു മാറിയിരുന്ന്
ചായം പൂശിയ ചവറ്റുകൊട്ട
ചോദിച്ചു
ഈ മണിക്കൊട്ടാരങ്ങള്‍ക്കു പിന്നില്‍
വേറൊരു ചവറ്റുകുട്ടയുണ്ട്
എന്നെപ്പോലെ ചെറുതല്ലാത്ത
ഒരു മുത്തന്‍ രാജ്യം

അവിടെ
പട്ടികള്‍ കടിപിടി കൂടുന്നുണ്ട്
വലിച്ചു കെട്ടിയ പ്ലാസ്റ്റിക് കയറില്‍
തുന്നലുകളുടെ പഴുതാരകളിഴയുന്ന
തുണികള്‍ ഉണങ്ങുന്നു
സ്വയം വെള്ളം പിടിച്ചുവച്ച്
അരിയും മുളകും കാത്തിരിക്കുകയാണ്
വസൂരിക്കുഴികളുള്ള കലങ്ങള്‍

മരക്കൊമ്പില്‍ തൂങ്ങുന്ന
തുണിത്തൊട്ടില്‍
നനഞ്ഞുവോ എന്നു നോക്കുമോ?

ചുവന്ന സാരിയുടുത്ത്
കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ പോയവള്‍
മഴയില്‍ അലിഞ്ഞു പോയെന്നു തോന്നുന്നു

അമീബ

മനം പറയുന്നത്
ഉടല്‍ അനുസരിക്കുന്നു
എന്നേ കരുതിയുള്ളൂ
ഏക കോശത്തില്‍
ഒരു തല
ഒരു ഹൃദയം
ഇരു കണ്ണുകള്‍
ഒറ്റ നാവുമാത്രം

പറയുന്നത് തിരിയാതായപ്പോള്‍
മനസ്സിലായി
ഉള്ളില്‍
രണ്ടുപേര്‍ ചിന്തിക്കുന്നുണ്ട്
രണ്ട് ഹൃദയങ്ങള്‍ സ്പന്ദിക്കുന്നുണ്ട്
രണ്ടു ജോടി കണ്ണുകള്‍ കാണുന്നുണ്ട്
രണ്ടു നാവുകള്‍ രുചിക്കുന്നുണ്ട്

മുറിഞ്ഞു മാറുമ്പോള്‍
തലകള്‍ രണ്ടറ്റത്തായതിനാല്‍
ഭാഗ്യം
ഒന്നിനു മറ്റൊന്നിന്റെ
കണ്ണീരു കാണാതെ കഴിഞ്ഞു

ആളപായം

സിഗ്നലിന്‍ ചുവപ്പു കടന്ന്
അലമുറയിടും ആംബുലന്‍സ്
മസാല തേയ്ക്കാതെ
വേനലില്‍ വെന്ത ദേഹം
നെഞ്ചിലപ്പൊഴും
പൂര്‍ത്തിയാകാത്ത വീടിന്‍
ഇഷ്ടികക്കൂട്ടം
അകമൊരുക്കുവാന്‍ കണ്ടുവെച്ച
ഇറാനിമാര്‍ക്കറ്റിലെ പരവതാനി
ഇരുട്ടിന്‍ ഗലിയില്‍ പതുങ്ങി
ചൈനാക്കാരി വില്‍ക്കും ലോഹമണി
വീട്ടുപകരണങ്ങള്‍ പ്രതിമകള്‍

മഴ തുടങ്ങി
നമ്മുടെ ഇഷ്ടികക്കൂട്ടം പച്ചപുതച്ചു
ബാബുവും ഗീതയും
അവിടെയാണെപ്പൊഴും കളി
പൊത്തിലെങ്ങാനും
വിഷജാതികളെന്തെങ്കിലും...
കുറിക്കാരന്‍ തമിഴന്റെ ചിരി
നാള്‍ക്കുനാള്‍ വഷളാകുന്നു

പരദേശവാസം
വിയര്‍പ്പ് ഭസ്മമാടിയ ദേഹം
തിരണ്ടിവാല്‍ വീശി
കാറ്റ് തൊലിയിളക്കുമ്പോള്‍
മനസ്സില്‍ മഴയൊഴിയും പാടം
വരമ്പില്‍ ഒറ്റക്കാലില്‍ ഏകാഗ്രമായ്
വെള്ളക്കൊടിക്കൂറ
പുതുവെള്ളത്തില്‍
എണ്ണ തേച്ചു വെയില്‍ കായും വരാലുകള്‍
വെള്ളി പൂശിയ സുന്ദരിപ്പരലുകള്‍

അത്താഴവും കഴിഞ്ഞ്
ഉള്‍വാതിലുകള്‍ തുറന്നുറങ്ങും
അര്‍ദ്ധരാത്രികള്‍
സ്വപ്നം തീരും മുന്‍പേ
തോണ്ടിയുണര്‍ത്തും
വാഹനത്തിന്‍ വിളികള്‍
എത്ര ക്രൌര്യത്തോടെ നിന്നെ
ചുറ്റിവരിഞ്ഞു കാലം

തളര്‍ച്ചയാല്‍ കാല്‍മുട്ടുകള്‍
ഉലഞ്ഞതോ
ഉണര്‍ച്ചയുടെ പരുക്കന്‍ പിടി
അയഞ്ഞതോ
ഒരിടര്‍ച്ചയില്‍ നീ...

ഇടത്തോട്ടെഴുതുന്നത്

ജനലില്‍
കാറ്റുപതിച്ച മണലില്‍
മഴ
ഇടത്തോട്ടെഴുതുന്നു

അകം
പെരുമഴയില്‍ കുതിരുമ്പോള്‍
നിറയും കണ്ണുകളില്‍
പ്രണയം മാന്‍കൂട്ടമായ് വന്ന്
കണ്ണാടി നോക്കുന്നു

ഒരിയ്ക്കലെങ്കിലും തൊടുമെന്ന്
വിരലുകള്‍
കെട്ടുപൊട്ടുവാന്‍ കുതറുന്നു
ഉമ്മവെയ്ക്കില്ലൊരിക്കലും
നിന്നെ ഞാനെന്ന്
ചിരിച്ച്
തോരും മഴയ്ക്കൊപ്പം
പുറത്തു പോകുന്നു

പരിഭാഷ

പണ്ടെന്നോ മറന്ന ഒരു ചെടി
ഇന്നു ഞാന്‍ കണ്ടു
പരിചയം തോന്നിയിട്ടാവും
കൊത്തുപണികളുള്ള
കള്ളിച്ചെടികള്‍ക്കിടയില്‍നിന്ന്
വിസയില്ലാത്ത പണിക്കാരനെപ്പോലെ
പരിഭ്രമത്തോടെ തലനീട്ടി
എന്തോ പറയുവാനാഞ്ഞു

അതിന്റെ നിറം പോയ പൂക്കളില്‍
കറുത്ത ചിറകുള്ള ഒരോണത്തുമ്പിയെ
സങ്കല്‍പ്പിക്കുവാന്‍ തോന്നി
ഒരു സാധാരണ ചെടി അത്രയകലേയ്ക്ക്
നമ്മെ കൊണ്ടുപോകുന്നത്
നാട്ടുനടപ്പാണോ?

നാലു പതിറ്റാണ്ടായ്
മരുഭൂമിക്കും ഒട്ടകങ്ങള്‍ക്കുമൊപ്പം
നാടേത് വീടേതെന്നറിയില്ല
എന്ന് ചിരിക്കുന്ന
പാക്കിസ്ഥാനി വൃദ്ധനോ
പുഴുത്ത കാലുമായ്
മുടന്തിപ്പോകുന്ന
തെലുങ്കന്‍ തൊഴിലാളിയോ
ഇതുപോലെ എങ്ങോട്ടെങ്കിലും
നിന്നെ കൊണ്ടുപോകുന്നുണ്ടോ
എന്നു ചോദിച്ചാല്‍ എന്തു പറയും?

ഞാനതിനെ മൈന്റു ചെയ്തില്ല

പറമ്പുനിറയെ പൂക്കുന്ന
കൂട്ടുകാരെക്കുറിച്ചു ചോദിച്ചാലോ?
കൊങ്ങിണി മുക്കുറ്റി തൊട്ടാവാടി
വേട്ടാളന്‍ പച്ചത്തുള്ളന്‍ തുമ്പികള്‍...
അവരെക്കുറിച്ചൊക്കെ എന്തു പറയും?
അവരെയൊക്കെ ഞാന്‍ മറന്നു പോയല്ലോ

മഴയില്‍ തരിച്ച മണ്ണില്‍
പുലര്‍കാലത്ത്
ചെരിപ്പിടാതെ ചവിട്ടുംപോലെ
എന്റെ ഉടലൊന്നു കുളിര്‍ന്നു

നിലംതല്ലി വന്ന കാറ്റില്‍
തലയൊന്നു കുടഞ്ഞ്
തന്റെ ഉണക്കപ്പൂക്കളില്‍നിന്ന്
അത് കറുത്ത വിത്തുകള്‍ തെറിപ്പിച്ചു
വിത്തുകള്‍ പെറുക്കുമ്പോള്‍
എനിയ്ക്കു മനസ്സിലായി
എന്താണ് ആ ചെടിയ്ക്കു
പറയുവാനുണ്ടായിരുന്നതെന്ന്!