ഒപ്പമുണ്ടെപ്പോഴുമെന്നു മുറുകി ഒരു ചെറുലഹളയില്‍ പോലും അഴിഞ്ഞോടുന്ന ചെരിപ്പേ നിനക്കൊരു പഴയ ചങ്ങാതിച്ഛായ!

ഒരു പുല്‍മേടു കണ്ടാല്‍ ഇഴയാന്‍ തുടങ്ങും
താഹര്‍ എല്‍ ഹാദിയുടെ തോല്‍ച്ചെരിപ്പ്
ഓഫീസിലെ അലമാരകള്‍ക്കിടയില്‍നിന്ന്
ചുണ്ടെലിയൊന്നെത്തി നോക്കിയപ്പോള്‍
ചെരുപ്പുകളിലൊന്ന്
ചെറുതായൊന്നു കുതിക്കുന്നത്
ഞാന്‍ കണ്ടതാണ്.

പണിത്തിരക്കുകള്‍ക്കിടയിലും
മേശച്ചുവട്ടിലേയ്ക്കിടയ്ക്കിടയ്ക്കു
പാളി നോക്കാന്‍ തോന്നും,
എല്‍ ഹാദിയുടെ കാലുകള്‍
പരസ്പരമുരുമ്മുമ്പോള്‍
സീല്‍ക്കാരമെങ്ങാനും കേള്‍ക്കുന്നുണ്ടോ?
കടഞ്ഞ എബണിമരം പോലുള്ള
അയാളുടെ കാലുകളില്‍
അവ ചുറ്റിക്കയറുന്നുണ്ടാകുമോ?
എന്നു ഭയക്കും

ഒരേ പാമ്പിന്റെ തുകലിലാവുമോ
രണ്ടു ചെരിപ്പും പണിതതെന്നു
ചോദിച്ചപ്പോള്‍
നിറവ്യത്യാസമുണ്ടല്ലോ,
ഇണപ്പാമ്പുകളുടേതാകും,
ഇടതു ചെരിപ്പിനു വലതിനേക്കാള്‍
കൂടുതല്‍ സുഖമുണ്ടെന്നു ചിരിച്ചു

സീനാ ആബിദ് മൂത്രപ്പുരയിലേയ്ക്കു
പോകുന്നതു കാണുമ്പോള്‍
ഇതുപോലൊരു ചിരി
അയാളുടെ മുഖത്തു വരാറുണ്ട്

ചെരിപ്പുകളിലൊന്നിനെ കാണാനില്ലെന്ന്
ഒരുനാളയാള്‍
വില്ലയായ വില്ല മുഴുവന്‍ തെരഞ്ഞു
വല്ല പുല്‍ക്കാട്ടിലും ഇരവിഴുങ്ങി
മയങ്ങുകയാണോ!
പൊത്തുകള്‍ തേടിയിഴയുകയാണോ!

ഇടതുകാല്‍ മുറിഞ്ഞുപോയൊരാള്‍
എരുക്കിന്‍ കാടുകളില്‍
എന്തോ തെരഞ്ഞുകൊണ്ടിരിക്കുന്നത്
ആ രാത്രി സ്വപ്നം കണ്ടുണര്‍ന്നു

വിഷം തീണ്ടിയ മുഖവുമായ്
ഇന്നയാളെക്കണ്ടപ്പോള്‍
നീരു വച്ച എബണിക്കാലില്‍
ഒച്ചയുണ്ടാക്കാതെ പതുങ്ങിക്കിടപ്പുണ്ട്
പച്ചവാറുള്ള രണ്ടു റബ്ബര്‍ ചെരിപ്പുകള്‍

അവസാനത്തെ വെള്ളിയാഴ്ച

അവന്റെ വീട്ടില്‍
ചത്തുപോയ ഒരു അക്വേറിയമുണ്ട്
അതില്‍ നിറയെ
ഓര്‍മ്മയുടെ ഉപ്പുതൂണുകള്‍
മുളച്ചു നില്‍ക്കുന്നു
മീനുകള്‍ ഒളിച്ചു കളിച്ചിരുന്ന
നീര്‍ച്ചെടികളുടെ ഓര്‍മ്മകള്‍
ചെടികള്‍ക്കിടയില്‍ നീന്തിയിരുന്ന
മീനുകളുടെ ഓര്‍മ്മകള്‍

ഞാന്‍ നോക്കി നില്‍ക്കെ
അക്വേറിയത്തില്‍ കിടന്ന്
അവനുറക്കെ നിലവിളിച്ചു

ചത്തുപോയ അക്വേറിയത്തിന്റെ
ചില്ലുചുമരുകളില്‍ കരിമേഘങ്ങളുണ്ട്
അതു പെയ്യാന്‍ തുടങ്ങി
കറുത്തു പോയ അമ്പിളിക്കലകണക്കെ
ഒരു മീന്‍ വഞ്ചി അകലെ തെളിഞ്ഞുവന്നു
'കാണാപ്പൊന്നിനു പോണോരേ...'
എന്നൊരു പാട്ട് എപ്പോള്‍ വേണമെങ്കിലും
കരയിലുണരാമെന്നായപ്പോള്‍
പെട്ടെന്ന് മഴ നിന്നു
മഴയിലും കണ്ണീരിലും
നനഞ്ഞു കുതിര്‍ന്നവന്‍ പുറത്തു വന്നു

അവന്റെ, ചത്തുപോയ അക്വേറിയം
ഒരു മൃതനഗരത്തെ ഓര്‍മ്മിപ്പിക്കുന്നു
കൊടുങ്കാറ്റുകള്‍ തകര്‍ത്തിട്ട
കെട്ടിടങ്ങള്‍ക്കിടയില്‍
തുറന്നിരിക്കുന്ന മീന്‍കണ്ണുകള്‍

അടയാത്ത കണ്ണുകളില്‍
അപകടമരണങ്ങളുടെ ഓര്‍മ്മയുമായി
അവന്‍ പറഞ്ഞു
"ഈ ചില്ലുകൂടിപ്പോള്‍ പൊട്ടിത്തകരും
നമുക്കു രക്ഷപ്പെടാം"

പുറത്തിറങ്ങുമ്പോള്‍
വെപ്രാളത്തിനിടയിലും
പതിവുപോലെ മുറ്റത്തെ വേപ്പുമരത്തിനു
അവനൊരുമ്മ കൊടുത്തു

"എനിയ്ക്കു വല്ലാതെ കയ്ച്ചു"

കാലൊച്ച കേള്‍പ്പിക്കാതെ
പിന്നാലെ വന്ന വേപ്പുമരം
അവന്റെ ചെവിയില്‍ പറയുന്നതു കേട്ടു

വെയില്‍ തിന്നു മരിച്ച പ്രിയകവിയ്ക്ക് വിട!

കവിതയുടെ തെരുവുജീവിതം മലയാളിക്കു പരിചയപ്പെടുത്തിയ കവി. അടുക്കില്ലാത്ത തിരകളിലെ കപ്പലോട്ടക്കാരന്‍. ഒരിടര്‍ച്ചയില്‍, ഇഷ്ടക്കാര്‍ ആരുമറിയാതെ, മുഖത്തു മണ്ണും ചോരയും പുരണ്ടവസാനിച്ച ജീവിതം. ജീവിതത്തിന്റെ ഉച്ച വെയിലില്‍ വിത്തു പൊട്ടിത്തുറന്ന് പറന്നു നടന്ന അപ്പൂപ്പന്‍ താടിജീവിതത്തിന്റെ സ്വാഭാവികാന്ത്യം. പ്രണാമം!

അംഗഭംഗം വന്ന കാറ്റുകള്‍

ഇടയ്ക്കു കാണാറുണ്ടയാളെ
റോളാസ്ക്വയറില്‍
മുഷിഞ്ഞ മൈലാഞ്ചിത്താടി
ഉഴിഞ്ഞുഴിഞ്ഞ്
ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത്

ഒറ്റയ്ക്കായതുകൊണ്ടാവും
വരിയായി നില്‍ക്കുന്ന
പേരാലുകളിലൊന്ന് വരിമുറിച്ച്
അയാളോടു ചേര്‍ന്നു നില്‍ക്കുന്നതും
ധാന്യം കൊറിക്കുന്ന പ്രാവുകളില്‍ ചിലത്
എന്തായി എന്തായെന്ന്
ഇടയ്ക്കയാളുടെ അരികിലേയ്ക്കു
പറന്നു ചെല്ലുന്നതും

നവാസ് ഖാന്‍ എന്നായിരിക്കും
അയാളുടെ പേര്‌
മുനവര്‍ ഇക് ബാല്‍ എന്നുമാവാം
കുറേ നേരം സംസാരിച്ചു കഴിഞ്ഞ്
വിവശനായി അയാള്‍,
പേരാലിന്റെ കാലുകളില്‍ ചായും

ഒരേ മുഖവും ഒരുപോലെ സങ്കടങ്ങളുമുള്ള
ഒരുപാടുപേരുണ്ടാവുന്നത്
സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും

പാക്കിസ്ഥാനില്‍നിന്ന്
നവാസ് ഖാന്റെ ഫാക്സ് വന്നിരുന്നു
ഒരു കൊടും പ്രളയത്തില്‍ നനഞ്ഞു കുതിര്‍ന്ന്
അതിലെ വരികള്‍
അവധി കൂട്ടിക്കിട്ടാനപേക്ഷിച്ചു

എന്തിനാണു ഞാന്‍
എനിയ്ക്കറിയാവുന്ന ചിലരില്‍
ഇയാളെ ആരോപിക്കുന്നതാവോ!
ഹുണ്ടിയില്‍ കാശയച്ചത് കിട്ടിയോ
എന്നായിക്കൂടെ അയാള്‍ വിവശനാവുന്നത്!

ഇന്നയാള്‍ ശാന്തനായി
മൊബൈല്‍ ഫോണ്‍ കൈയ്യിലില്ലാതെ
പേരാല്‍ ചാരിയിരിക്കുന്നു
എനിയ്ക്കിപ്പോള്‍
ലഹളത്തെരുവില്‍ ഇടതു കൈ നഷ്ടപ്പെട്ട
മുനവര്‍ ഇക് ബാലിനെ ഓര്‍മ്മവരുന്നു
അവധി കഴിഞ്ഞെത്തുന്ന
അയാളെ കാത്തിരിക്കുന്ന
പണിയായുധങ്ങള്‍ ഓര്‍മ്മ വരുന്നു

നേരം പുലര്‍ന്നതേയുള്ളൂ
രാത്രിയിലെന്തോ കണ്ടു ഭയന്ന്
അമര്‍ന്നിരിക്കുന്ന കാറ്റുകള്‍
പേരാലുകളില്‍നിന്ന്
പുറപ്പെട്ടു തുടങ്ങുന്നതേയുള്ളൂ

തൊടാന്‍ വയ്യെന്ന് തൊട്ടുതൊട്ട് മഴ!

മഴ പെയ്യുന്നു
കൂട്ടില്‍ക്കിടന്ന്
കോഴികള്‍ കലമ്പുന്നു
ഇറയിലൊരു മടിയന്‍ തേരട്ട
ചുരുണ്ടുമിടയ്ക്കിടെ നിവര്‍ന്നും
കോട്ടുവായിടുന്നു

മുറ്റത്തൂടൊഴുകും ചെറുചാലില്‍
രണ്ടു കട്ടുറുമ്പുകള്‍ പുണര്‍ന്ന്
പിടഞ്ഞു മുങ്ങുന്നു
പിടികൊടുക്കാതെ
ഒരു വൈക്കോല്‍ത്തുരുമ്പ്
തന്റെ ഗതി മാറ്റുന്നു

ചൂണ്ടക്കൊളുത്തിലേറാന്‍
തലപൊക്കും മണ്ണിരകള്‍
മണ്ണിരക്കൊളുത്തിലേറാന്‍
ധൃതിപ്പെടും മീനുകള്‍

പുതുവെള്ളം നീന്തി വന്ന
കുഞ്ഞിത്തവളയ്ക്ക്
ആലീസിന്റെ അത്ഭുതലോകം
തുറന്നു കൊടുത്തു മയങ്ങുന്നു
മഴ കൊള്ളാതെ
പൊന്തകള്‍ കടന്നെത്തിയ പാമ്പ്

വൈകിയിട്ടും വീടണയാത്ത
എന്റെ കുഞ്ഞിത്തവളേ
എന്റെ പൊന്നുങ്കുടമേയെന്ന്
ഇരുട്ടു കതിരിട്ട പാടത്ത്
അമ്മത്തവള കരയുമ്പോള്‍
വരമ്പില്‍, ഞവണിമുട്ടകളുടെ
കുഞ്ഞു പിരമിഡുകളില്‍
തൊടാന്‍ വയ്യെന്ന്
തൊട്ടുതൊട്ട് മഴ!