പെന്‍ഗ്വിന്‍

കണ്ണുപൊത്തിക്കളിയെന്നു ചൊല്ലി
കണ്ണുകൊത്തിക്കളിക്കുന്നോ മക്കളേ?

കണ്ണുപൊത്തിത്തുറന്നാല്‍ തെളിയുവാന്‍
കത്തി നില്‍ക്കുന്ന കാഴ്ചകളില്ലെങ്കില്‍
കാറ്റിരമ്പത്തിനൊപ്പം കുതിക്കുവാന്‍
കാരിരുമ്പിന്‍ ചിറകുകളില്ലെങ്കില്‍
കാഴ്ചയെന്തിനാണമ്മേ?

നുണക്കുഴിയാന

മദം പൊട്ടി
കൊമ്പില്‍ ചെമ്മണ്ണുമായ്‌
ഇരുട്ടില്‍ നില്‍പ്പുണ്ടോ?

‍ഉമ്മ വെയ്ക്കാനാഞ്ഞപ്പോള്‍
ഉയര്‍ന്നല്ലോ കൊലവിളി!

എനിയ്ക്കെന്നെ സംശയമുണ്ട്‌!

ഇന്നും കണ്ടു
പുഴയിലൊരു പെണ്ണിന്റെ ശവം

ഇന്നലെ വൈകുന്നേരം
മണ്ണെണ്ണ വാങ്ങാന്‍ പോയ ചന്ദ്രിക
ഇതുവരെ തിരിച്ചു വന്നില്ല
നഗരത്തിലെ തുണിക്കടയില്‍
‍വില്‍പനക്കാരിയായി പോകുന്ന
കുമാരിയുമെത്തിയിട്ടില്ല

അയല്‍പക്കങ്ങളില്‍ ഇരന്ന്
അരികൊണ്ടുവരാന്‍ ഇനി വയ്യെന്ന്
കുറിപ്പെഴുതിവച്ചു പോയ
അമ്മിണിയെ തിരയാനിനി ഇടമില്ല

രണ്ടു ദിവസം മുന്‍പായിരുന്നു
കള്ളച്ചാരായം വാറ്റുന്ന ഗോവിന്ദന്‍
ഒരോട്ടോറിക്ഷയില്‍ കൊണ്ടുവന്ന
പച്ചസാരിയുടുത്ത പെണ്ണുമായി
കുന്നു കയറിയത്‌
ഗോവിന്ദന്‍ മാത്രമായിരുന്നോ
തിരിച്ചിറങ്ങിയത്‌?

ഉടുതുണിയുണ്ടായിരുന്നില്ല
മൂക്കും മുലയുമുണ്ടായിരുന്നില്ല
കണ്‍കുഴികളില്‍
രണ്ട്‌ കുഞ്ഞു ഞണ്ടുകള്‍
ഉണ്ണിപ്പുര വച്ചു കളിക്കുന്നുണ്ടായിരുന്നു

മീനുകള്‍ തിന്നു തീര്‍ത്തതാണെന്ന്
ആള്‍ക്കൂട്ടത്തില്‍നിന്ന് വിളിച്ചു പറഞ്ഞതാര്‌?
അവനെ ശവം മണക്കുന്നുണ്ടെന്നു തോന്നുന്നു!

ഈരില...മൂവില

കൊടുങ്കാറ്റ് കടപുഴക്കിയ
വരിക്കപ്ലാവിലാണ്
എന്നെ കൊത്തിയത്
പുഴകുമ്പോളുണ്ടായ
നെടുനീളന്‍ പൊട്ടല്‍
ഇപ്പോഴുമുണ്ടുള്ളില്‍

നിരക്കെ കൂര്‍ക്ക നട്ട
കുന്നിന്‍ ചെരിവില്‍
ഒറ്റയ്ക്ക് പാര്‍ത്തിരുന്ന
നാരായണിയുടേതാണ്
എന്റെ അളവും അഴകും

മൂവില വിരിഞ്ഞ
കൂര്‍ക്കത്തലപ്പുകള്‍ ചവിട്ടി
പാതിരാനേരത്ത്
നിന്റെ അച്ചാച്ഛന്‍
നാരായണിയുടെ
അളവെടുക്കുമ്പോള്‍
ഓലമേല്‍ക്കൂരമേല്‍
ചന്ദ്രന്റെ
പതിനാലാം നമ്പര്‍ വിളക്ക്

രാപ്പകല്‍ വിശ്രമിക്കാതെ
മഞ്ഞമരക്കാതലില്‍നിന്ന്
ഉണര്‍ത്തിയെടുക്കുമ്പോള്‍
ഉളിവായ് തട്ടി
എനിയ്ക്ക് ഇക്കിളിപ്പെട്ടു
കൂര്‍ക്കയിലയുടെ പച്ചമണമെന്ന്
ആശാരിയെന്നെ
ഇടയ്ക്കിടെ മണത്തുനോക്കി

കശുമാവിന്‍ കാട്ടില്‍
ഒളിച്ചുപാര്‍ത്തിരുന്ന
കമ്യൂണിസ്റ്റുകാരെത്തേടിയ
കൂലിത്തെരച്ചിലുകാര്‍
നാരായണിയുടെ വീടെരിച്ചു
രഹസ്യമായ് ഉടലുമുടച്ചു
അല്ലെങ്കിലും, പ്രതിമയായ്
എത്രയോ കാലം ജീവിക്കേണ്ടതുള്ള
ഒരാള്‍ക്ക്
എന്തിനാണൊരു ചെറ്റപ്പുര!

ഈരില മൂവില പച്ചവിരിച്ച
ആ കുന്നിന്‍ ചെരിവ്
മണലെടുത്തു തീര്‍ന്നിട്ടുണ്ടാവും
മണ്ണിനേയും തൊഴിലിനേയും
വിചാരപ്പെട്ടിരുന്നവര്‍
സമരതന്ത്രങ്ങള്‍ പണിത
കശുമാവിന്‍ കാടുകള്‍
ഇപ്പോള്‍ പൂക്കുന്നുണ്ടാവില്ല

കാലം ഒന്നിനെ അതല്ലാതാക്കുമെന്ന്
നിനക്കറിയുമോ?
പണ്ടു പുഴകുമ്പോളുണ്ടായ
നെടുനീളന്‍ പൊട്ടലല്ലാതെ
മരത്തിന്റേതായ ഒന്നും
എന്നിലിപ്പോളില്ലെന്നിരിക്കേ
വെറുതെ നീ
തീ പെരുക്കുന്നതെന്തിന്?

ചെങ്കണ്ണിന്റെ കാലത്ത്

കണ്ണീക്കേടു വന്ന്
കണ്ണു ചുവന്നതിനാലാണ്
മുറ്റത്തെ ചെമ്പരത്തിയില്‍
ചുവന്ന പൂക്കളെന്നു വിചാരിച്ചു
സൂര്യനാണെങ്കില്‍
പുലര്‍കാലത്തിന്റേയും
അന്തിയുടേയും മാത്രം നിറം

ചുറ്റും ചുവപ്പു മാത്രം കണ്ടപ്പോള്‍
തൊണ്ടയില്‍ തടവിലായിരുന്ന
മുദ്രാവാക്യങ്ങളൊക്കെയും
മുഷ്ടിചുരുട്ടി വന്നു
ഇരുവശവും ഇലകള്‍ തിങ്ങിയ
വഴിയിലൂടെ
അവയെന്നെ നടത്തി

എവിടെ...
അറിയുമോ...
എന്ന മട്ടിലുള്ള ചോദ്യങ്ങളായിരുന്നു
അധികവും

ഏകാംഗ ജാഥകണ്ട്
‘ഇവനാരെടാ’ എന്ന്
വഴിയില്‍നിന്നാരൊക്കെയോ
നോക്കുന്നുണ്ട്
ഇത്തരം മുദ്രാവാക്യങ്ങളൊന്നും
ഇപ്പോള്‍ നിലവിലില്ലെന്ന്
അവര്‍ പരിഹസിക്കുന്നുണ്ട്

ജാഥ ഒരു വളവു തിരിയുമ്പോള്‍
കണ്ടു
‘ഞങ്ങളിവിടെയുണ്ട്’ എന്നു പറഞ്ഞ്
രണ്ടു ചുവന്ന പൂക്കള്‍
തുരന്നെടുക്കപ്പെട്ട കണ്ണുകള്‍പോലെ
വേലിയില്‍ പൂത്തു നില്‍ക്കുന്നു