തൃശൂരുനിന്ന് പുറപ്പെട്ട മഴ!

ചുണ്ടിനടിയിൽ ഹാൻസ് തിരുകി
ഡ്രൈവർ ഗിയർ മാറ്റുമ്പോൾ
ഓടിക്കയറിയതാണ്‌ രണ്ടുപേരും
അവർ കയറിയെന്നുറപ്പു വരുത്തി
കാറ്റിനൊപ്പം മഴ തുടങ്ങി

രണ്ടുപേർക്കു തിങ്ങിയിരിക്കാവുന്ന
സീറ്റിൽ ചേർന്നിരുന്ന്
മഴയ്ക്കൊപ്പമിടയ്ക്കിടെ അവർ
നെടുവീർപ്പുകൾ പെയ്തു

അവരിപ്പോളൊരു പീടികത്തിണ്ണയിലാണ്‌
അല്ലെങ്കിലൊരു പാലത്തിന്റെ ചോട്ടിൽ
അതുമല്ലെങ്കിൽ
വീടു പൊട്ടിയൊലിച്ചു പോയവർ
ചേക്കേറുന്ന മറ്റെവിടെയെങ്കിലും
നനഞ്ഞു കുതിർന്ന്!

ഒരാണും മറ്റേതു പെണ്ണുമായതിനാലും
രണ്ടുപേരുടെയും രൂപവും പ്രായവും
കാണികളുടെ അളവുകളിലല്ലാത്തതിനാലും
മഴയെ കൊണ്ടുവന്ന കാറ്റടിച്ചിട്ടും പോകാത്ത
ഒരശ്ളീലം ബസ്സിൽ നിറഞ്ഞു കുമ്മി

അവരുടെ പിൻസീറ്റിൽ മുന്നോട്ടു ചാഞ്ഞ്
കപ്പലണ്ടി തിന്നുന്നയാൾ
പുലയനാർ മണിയമ്മ... പൂമുല്ലക്കാവിലമ്മ...
എന്ന് സാധകം തുടങ്ങി
നല്ലോണം കുടിച്ചിട്ടുണ്ട്... ശവി!

എപ്പോൾ വേണമെങ്കിലും സീറ്റിനടിയിലൂടെ
അയാളുടെ കാലുകൾ വളർന്നുപോകാം
വെള്ളത്തിലേക്ക് വേരെന്നപോലെ എന്നാണോ
അതിനു പറയുക?
ഒളിച്ചു പ്രയോഗിക്കുന്ന ആയുധമെന്നാണ്‌!
അയാളങ്ങനെ ചെയ്യുമെന്ന്
അടുത്തിരിക്കുന്നവൻ ഉത്സാഹിക്കുന്നുണ്ട്

മനക്കൊടി വളവെത്തിയപ്പോൾ
വടക്കുപടിഞ്ഞാറൻ മാനത്ത് ആഞ്ഞൊരിടി വെട്ടി
പാട്ടുകാരനൊന്നു പിൻവാങ്ങി
അടുത്തിരുന്ന നിരാശൻ ഇനിയെന്തെന്ന്
ബസ്സ്റ്റാന്റിൽനിന്നു വാങ്ങിയ ലോട്ടറിയിലെ
അക്കങ്ങൾ വെറുതേ കൂട്ടിക്കിഴിച്ചു

കപ്പൽപള്ളി സ്റ്റോപ്പിൽ ഒറ്റയ്ക്ക് പെണ്ണിറങ്ങുമ്പോൾ
മഴ കഴിഞ്ഞു
ഞാനിറങ്ങിയിട്ടില്ല നിന്റടുത്തുണ്ട്
ഞാനിറങ്ങിയിട്ടില്ല നിന്റടുത്തുണ്ടെന്ന്
നൂറ്റൊന്നാവർത്തിക്കുന്നതുപോലെ
ഇറങ്ങുന്നേരം
അവളവനെ കണ്ണുകൾ പിടഞ്ഞു നോക്കി

ഭൂമിയുടെ മറ്റേയറ്റത്തേയ്ക്ക്, ഒറ്റയ്ക്ക്
ഡ്രൈവറില്ലാത്തൊരു ബസ്സിൽ
കൊടും മഴയിൽ ഇടിമിന്നലിനിടയിലൂടെ
യാത്ര പോകുന്നതുപോലെ വിവശനാകുന്നുണ്ടവൻ

സായിബാബയെന്നു വിളിപ്പേരുള്ള
വൈക്കോൽ ലോറിയ്ക്കു പിന്നിൽ
അമർത്തി ബ്രേയ്ക്കിട്ടപ്പോൾ
കവിതയെഴുതിത്തോറ്റവന്റെ കടലാസുകൾപോലെ
പെരുമ്പുഴപ്പാടത്തുനിന്ന്
കൊക്കുകളെമ്പാടും പറന്നു

പച്ചച്ചു നില്പ്പുണ്ട് പെരുമ്പുഴപ്പാടം
പാടം പച്ചച്ച പാവാടയിട്ടപ്പോൾ
എന്നാർക്കും ഏതു നേരത്തും
പാടാൻ തോന്നുന്നത്ര പച്ചച്ച്

“എനിക്കിവിടെയിറങ്ങണം”

പീച്ചിയിൽനിന്ന് പെരുമ്പാമ്പുകൾ
വിരുന്നു വരാറുള്ള ജലഞരമ്പിനടുത്ത്
നിർത്തിയ ബസ്സിൽനിന്നു പുറപ്പെട്ടു
പെയ്യാറായൊരു മേഘം

ഉച്ചനേരങ്ങൾ

ആമ്പൽക്കുളത്തിലെ ചുവന്ന മീനുകൾ
ഇലനിഴലിലൊളിച്ചു കളിക്കുന്നത്
നോക്കി നിൽക്കുമ്പോൾ
കൈകെട്ടിനിന്ന ചെടികളെല്ലാം
കൈ ഉയർത്തിയെന്തോ പറയാൻ നോക്കി.

കുട്ടികൾ മുറ്റത്തു കുന്നാരം കൂട്ടി
പൂഴിമണ്ണിൽ കുത്തിയ
തെങ്ങിൻപൂക്കുലകൾ
ദേഷ്യത്തോടെ തട്ടിയിട്ടു കാറ്റ്

മഴമണം വിട്ടിട്ടില്ലാത്ത മതിലിനപ്പുറം
പല്ലൊഴിവുകളുള്ളൊരു കുഞ്ഞിച്ചിരി
വിരിഞ്ഞു
വിടർന്നു ചാഞ്ഞ മല്ലിപ്പൂങ്കുലയിറുത്ത്
മതിലിനു മുകളിൽ മാഞ്ഞു


സ്കൂൾ മൈതാനത്തിൽ,
ലീലടീച്ചറുടെ
“അറ്റൻഷൻ” കേൾക്കുന്ന
കുട്ടികളെന്നപോലെ
ചെടികൾ വീണ്ടും നിശ്ശബ്ദരായ്,
അടുത്ത കാറ്റിനു വേണ്ടി
വരി തെറ്റാതെ നിൽക്കുമ്പോൾ
ഹൈവേയിലൂടെ പായുന്ന
ഒരാംബുലൻസിന്റെ ഒച്ചയിൽ
നട്ടുച്ച പൊട്ടിത്തകർന്നു

കോഴിവാലൻ ചെടിക്കും
കുറ്റിമുല്ലയ്ക്കുമിടയിലുള്ള
നനവു മാറാത്ത തടത്തിൽ
ഇളം ചില്ലകളുടെയും
ഇലകളുടേയുമൊരൊഴിവുണ്ട്!
ഇന്നലെവരെ
ഞാനിവിടെയുണ്ടായിരുന്നെന്ന്
പൊട്ടിയ ചില വേരുകളുമുണ്ട്!

ഒന്നു തൊട്ടു നോക്കണമെന്നുണ്ട്
കുഞ്ഞുങ്ങളുടെ നിറമുള്ള
വേരുകളിലൂടെ
ഒഴുകിക്കയറിയ
പ്രാണജലത്തിന്റെ നനവിൽ
ഒന്നു തൊട്ടു നോക്കണമെന്നുണ്ട്!

ഇതിങ്ങനെ പറയരുത്
ഇതു പറയേണ്ടതിങ്ങനെയല്ലെന്ന്
ഒച്ചയുണ്ടാക്കുവാൻ
കാറ്റിനെ കാത്തു നിൽക്കുകയാണ്
ചെടികളൊക്കെയുമെന്നു തോന്നി

മാനത്തുനിന്നപ്പോൾ,
കാരുണ്യം ഭാവിച്ച്
അകന്നുപോയ മഴ,
ആയുധമെടുത്തു വരുന്നതിന്റെ
ആരവം കേട്ടു.

ബാംഗ്ലൂർ

തെരുവിൽ

പാൻ കടയ്ക്കുമുന്നിൽ
സൂര്യനമസ്കാരം ചെയ്യുന്ന തെരുവുനായ
മേദസ്സിലേയ്ക്കൊരു നോട്ടമെറിഞ്ഞ്
വാലാട്ടാതെ നടന്നുപോയി

നഗരം പറഞ്ഞു:
നീന്താനറിയുമെങ്കിൽ ഞാൻ മഹാനദി
അല്ലെങ്കിലൊരു നീർച്ചാൽ

പ്രഭാതങ്ങൾക്ക് ഫ്രീസറിൽനിന്നെടുത്ത
ഇറച്ചിത്തണുപ്പുണ്ട്
ഉച്ചനേരങ്ങൾക്ക്
പുണർന്നുമ്മവയ്ക്കുന്ന പെണ്ണിന്റെ ചൂടും
രാവിനു വേണ്ടതെന്തെന്നു നിന്റെയിഷ്ടം

ദീപക്കിന്റെ വീട്

നിറഞ്ഞ പുല്ലിനിടയിലെ നന്ത്യാർവട്ടച്ചിരി
ഒളിഞ്ഞു നോക്കുന്ന വള്ളിച്ചെടികൾ
ചുമരിനരികിലൂടെ ഇഴയുന്ന
കറുത്ത ഉടുപ്പിട്ട ചൊറിയൻപുഴു

ഒറ്റയ്ക്കു താമസിക്കുന്ന ഒരാളുടെ
വീടുപോലെ
ഒറ്റയ്ക്കു താമസിക്കുന്നു അവന്റെ വീട്
അവിടെ ഒറ്റയ്ക്കു താമസിക്കുന്ന
അവനും

പീക്കോസ്

പിരിയൻ കോണി കയറി
ചില്ലുപാത്രങ്ങളിലെ
കടൽത്തിരകളിൽ നനഞ്ഞു

ജീവിതമിപ്പോൾ തീരുമെന്നു
ധൃതിപ്പെട്ടു വിഴുങ്ങിയ
ഓരോ കയ്പ്പൻ തിരയിൽനിന്നും
ആഴക്കടലിലേയ്ക്കു വഞ്ചി തുഴയുന്ന
മീൻപിടുത്തക്കാർ തൊണ്ടയിൽ തടഞ്ഞു

തെരുവ് - കറുത്തുമിടയ്ക്കു തെളിഞ്ഞും

മഴയില്ലാ വൈകുന്നേരം
മതിൽമറയിൽ പൂത്തുനിന്ന
ആൺപെൺ പൂവുകളുള്ള മനുഷ്യനോട്
വിലയെത്രയെന്നു ചോദിക്കുമ്പോൾ
നുരഞ്ഞ ഭാവത്തിന്റെ പേരെന്ത്?

ഇരുട്ട് ഒറ്റ തണുപ്പ് ലഹരിയെന്നിങ്ങനെ
ഒറ്റവാക്കുകൾകൊണ്ട്
പഞ്ചാരി കൊട്ടുന്ന
നിന്റെ പുരുഷോത്സവങ്ങൾക്ക്
എന്റെ ആൺപൂവുത്തരമെന്നോ
മിന്നല്പോലുള്ള നിന്റെ ചിരി?

ദീപക്കിന്റെ വീട് - കുഞ്ഞു ചിത്രശാല

രാവിലെ വന്നപ്പോൾ
ഞങ്ങളെക്കണ്ടില്ലേയെന്ന്
ചുമരിലിരുന്ന് ദക്ഷയുടെ ചിത്രങ്ങൾ ചിരിച്ചു
കൌതുകത്തിന്റെ നിറങ്ങൾക്ക്
എന്തൊരു നിറം!

എനിയ്ക്കുറക്കം വരുന്നില്ലെന്നു പറഞ്ഞ്
ദേവദാസുറങ്ങി, ഞാനും!
അടുത്തു കിടന്നുറങ്ങുന്ന അവൻ
പോസ്റ്റ്മോർട്ടം ചെയ്യപ്പെട്ടതിന്റെ
അടയാളങ്ങളോടെ സ്വപ്നത്തിൽ വന്നു

പീക്കോസ് - പെയ്തുമിടയ്ക്കു തെളിഞ്ഞും

വെളുത്തുള്ളിയിലും പച്ചമുളകിലും പാകപ്പെട്ട
വിശുദ്ധബീഫിനു
നിയമലംഘനത്തിന്റെ രുചി

നഗരച്ചുമരിൽ
ഒറ്റ റീൽ ഫിലിം കൊണ്ട്
ഒരു മുഴുനീള പ്രണയസിനിമ കാണിക്കുന്ന
പ്രൊജക്റ്റർ ഓപ്പറേറ്ററായി മഴ!

വെറുതെയിങ്ങനെ ചിരിക്കുന്നതെന്തിനെന്ന്
ദേവദാസിനോടും പ്രിയയോടും ചോദിച്ചു
അവർക്കു മാത്രം പെയ്യുന്ന മഴയിൽ
ഞങ്ങളും നനയുന്നല്ലോ എന്നു
കുറുമ്പു പറഞ്ഞു

മടക്കം

മൂന്നു ദിനങ്ങൾകൊണ്ടു ശമിച്ച വനജീവിയെ
ഇരുമ്പുകൂട്ടിലടച്ചു തിരിച്ചയക്കുമ്പോൾ
കന്യാകുമാരി എക്സ്പ്രസ്സിന്റെ കൂക്കുവിളിയിൽ
ചങ്ങാതിമാർ മുങ്ങിച്ചത്തു

റെയിൽപാളങ്ങൾ ചൂണ്ടിക്കാണിച്ച്
നഗരം യാത്ര പറഞ്ഞു:
പോയി വാ ദു:സ്വപ്നസഞ്ചാരീ
നിനക്കു തിരിച്ചിറങ്ങാനുള്ള
ഇരുമ്പുകോണിയാണ് ഈ പാളങ്ങൾ!

ഒപ്പമുണ്ടെപ്പോഴുമെന്നു മുറുകി ഒരു ചെറുലഹളയില്‍ പോലും അഴിഞ്ഞോടുന്ന ചെരിപ്പേ നിനക്കൊരു പഴയ ചങ്ങാതിച്ഛായ!

ഒരു പുല്‍മേടു കണ്ടാല്‍ ഇഴയാന്‍ തുടങ്ങും
താഹര്‍ എല്‍ ഹാദിയുടെ തോല്‍ച്ചെരിപ്പ്
ഓഫീസിലെ അലമാരകള്‍ക്കിടയില്‍നിന്ന്
ചുണ്ടെലിയൊന്നെത്തി നോക്കിയപ്പോള്‍
ചെരുപ്പുകളിലൊന്ന്
ചെറുതായൊന്നു കുതിക്കുന്നത്
ഞാന്‍ കണ്ടതാണ്.

പണിത്തിരക്കുകള്‍ക്കിടയിലും
മേശച്ചുവട്ടിലേയ്ക്കിടയ്ക്കിടയ്ക്കു
പാളി നോക്കാന്‍ തോന്നും,
എല്‍ ഹാദിയുടെ കാലുകള്‍
പരസ്പരമുരുമ്മുമ്പോള്‍
സീല്‍ക്കാരമെങ്ങാനും കേള്‍ക്കുന്നുണ്ടോ?
കടഞ്ഞ എബണിമരം പോലുള്ള
അയാളുടെ കാലുകളില്‍
അവ ചുറ്റിക്കയറുന്നുണ്ടാകുമോ?
എന്നു ഭയക്കും

ഒരേ പാമ്പിന്റെ തുകലിലാവുമോ
രണ്ടു ചെരിപ്പും പണിതതെന്നു
ചോദിച്ചപ്പോള്‍
നിറവ്യത്യാസമുണ്ടല്ലോ,
ഇണപ്പാമ്പുകളുടേതാകും,
ഇടതു ചെരിപ്പിനു വലതിനേക്കാള്‍
കൂടുതല്‍ സുഖമുണ്ടെന്നു ചിരിച്ചു

സീനാ ആബിദ് മൂത്രപ്പുരയിലേയ്ക്കു
പോകുന്നതു കാണുമ്പോള്‍
ഇതുപോലൊരു ചിരി
അയാളുടെ മുഖത്തു വരാറുണ്ട്

ചെരിപ്പുകളിലൊന്നിനെ കാണാനില്ലെന്ന്
ഒരുനാളയാള്‍
വില്ലയായ വില്ല മുഴുവന്‍ തെരഞ്ഞു
വല്ല പുല്‍ക്കാട്ടിലും ഇരവിഴുങ്ങി
മയങ്ങുകയാണോ!
പൊത്തുകള്‍ തേടിയിഴയുകയാണോ!

ഇടതുകാല്‍ മുറിഞ്ഞുപോയൊരാള്‍
എരുക്കിന്‍ കാടുകളില്‍
എന്തോ തെരഞ്ഞുകൊണ്ടിരിക്കുന്നത്
ആ രാത്രി സ്വപ്നം കണ്ടുണര്‍ന്നു

വിഷം തീണ്ടിയ മുഖവുമായ്
ഇന്നയാളെക്കണ്ടപ്പോള്‍
നീരു വച്ച എബണിക്കാലില്‍
ഒച്ചയുണ്ടാക്കാതെ പതുങ്ങിക്കിടപ്പുണ്ട്
പച്ചവാറുള്ള രണ്ടു റബ്ബര്‍ ചെരിപ്പുകള്‍

അവസാനത്തെ വെള്ളിയാഴ്ച

അവന്റെ വീട്ടില്‍
ചത്തുപോയ ഒരു അക്വേറിയമുണ്ട്
അതില്‍ നിറയെ
ഓര്‍മ്മയുടെ ഉപ്പുതൂണുകള്‍
മുളച്ചു നില്‍ക്കുന്നു
മീനുകള്‍ ഒളിച്ചു കളിച്ചിരുന്ന
നീര്‍ച്ചെടികളുടെ ഓര്‍മ്മകള്‍
ചെടികള്‍ക്കിടയില്‍ നീന്തിയിരുന്ന
മീനുകളുടെ ഓര്‍മ്മകള്‍

ഞാന്‍ നോക്കി നില്‍ക്കെ
അക്വേറിയത്തില്‍ കിടന്ന്
അവനുറക്കെ നിലവിളിച്ചു

ചത്തുപോയ അക്വേറിയത്തിന്റെ
ചില്ലുചുമരുകളില്‍ കരിമേഘങ്ങളുണ്ട്
അതു പെയ്യാന്‍ തുടങ്ങി
കറുത്തു പോയ അമ്പിളിക്കലകണക്കെ
ഒരു മീന്‍ വഞ്ചി അകലെ തെളിഞ്ഞുവന്നു
'കാണാപ്പൊന്നിനു പോണോരേ...'
എന്നൊരു പാട്ട് എപ്പോള്‍ വേണമെങ്കിലും
കരയിലുണരാമെന്നായപ്പോള്‍
പെട്ടെന്ന് മഴ നിന്നു
മഴയിലും കണ്ണീരിലും
നനഞ്ഞു കുതിര്‍ന്നവന്‍ പുറത്തു വന്നു

അവന്റെ, ചത്തുപോയ അക്വേറിയം
ഒരു മൃതനഗരത്തെ ഓര്‍മ്മിപ്പിക്കുന്നു
കൊടുങ്കാറ്റുകള്‍ തകര്‍ത്തിട്ട
കെട്ടിടങ്ങള്‍ക്കിടയില്‍
തുറന്നിരിക്കുന്ന മീന്‍കണ്ണുകള്‍

അടയാത്ത കണ്ണുകളില്‍
അപകടമരണങ്ങളുടെ ഓര്‍മ്മയുമായി
അവന്‍ പറഞ്ഞു
"ഈ ചില്ലുകൂടിപ്പോള്‍ പൊട്ടിത്തകരും
നമുക്കു രക്ഷപ്പെടാം"

പുറത്തിറങ്ങുമ്പോള്‍
വെപ്രാളത്തിനിടയിലും
പതിവുപോലെ മുറ്റത്തെ വേപ്പുമരത്തിനു
അവനൊരുമ്മ കൊടുത്തു

"എനിയ്ക്കു വല്ലാതെ കയ്ച്ചു"

കാലൊച്ച കേള്‍പ്പിക്കാതെ
പിന്നാലെ വന്ന വേപ്പുമരം
അവന്റെ ചെവിയില്‍ പറയുന്നതു കേട്ടു