അച്ഛന്‍

പെണ്ണു പിന്നെയും പെറ്റു
പെണ്ണിനെത്തന്നെ
ബേന്‍ ചൂത്ത്‌!
എന്തുചെയ്യുമതിനെ
അഞ്ചാമതും പിറന്നത്‌
പിശാചിന്റെ സന്തതി
വെടിവച്ചു കൊല്ലണം

വീട്ടിലിരിപ്പുണ്ട്‌
പൂര്‍വികര്‍ കൈമാറിയ
നായാട്ടുതോക്കുകള്‍
ആര്‍ക്കു കൊടുക്കുമവയിനി
മയിലാഞ്ചിയിട്ട്‌ മക്കനയിട്ട്‌
തിന്നുമുടിക്കാനുണ്ടായ
അഞ്ചുപേര്‍ക്കു പകരം
തന്നില്ലല്ലോ ഒന്നിനെ
പെഷവാര്‍ മലകളില്‍
‍നായാട്ടിനു പോകാന്‍
‍തുണയായൊരാണ്‍കുട്ടിയെ

പുകയിലക്കുഴമ്പിനൊപ്പ-
മവജ്ഞയും രോഷവും തുപ്പി
പെഷവാറുകാരന്‍
ടാക്സിഡ്രൈവര്‍
മുഷിഞ്ഞ പൈജാമ
മുട്ടനാടിന്‍ മണം പെറ്റു
വനയാത്രയ്ക്കിടെ
പെട്ടെന്നു മുന്നിലെത്തിയ
കൂര്‍ത്ത കൊമ്പുകള്‍ കണ്ട്‌
ഭയന്നു ഞാന്‍

ഭൂമിയിലെ ഭംഗികളെയൊക്കെയും
ശപിക്കുന്നയാളസ്വസ്ഥനായ്‌
വളവിന്‍ ചാരുതയിലൂടെ
പാഞ്ഞുപോകുന്നു വാഹനം

അഞ്ചു പെണ്‍കുട്ടികള്‍
പഞ്ചനദികള്‍പോലെ
സ്നേഹത്തിന്റെ പ്രതിമ
പണിയാനുരുക്കിയ
പഞ്ചലോഹങ്ങള്‍പോലെ

എന്റെ ദൈവമേ!

പുറത്ത്‌ മൂര്‍ച്ചകൂട്ടും
വെയിലിന്‍ മുന തട്ടിയെന്റെ
കണ്ണുകള്‍ നനഞ്ഞു
തൊണ്ടയില്‍
ചുടുമണല്‍ നിറഞ്ഞു

ചങ്ങാതിയുടെ മകള്‍ക്ക്‌
പിറന്നാള്‍ സമ്മാനമായ്‌വാങ്ങിയ
പാവയുടെവയറില്‍
വിരലമര്‍ന്നപ്പോള്‍
അത്‌,
ഉറക്കത്തില്‍നിന്നുണര്‍ന്നപോല്‍
കരഞ്ഞു

മഷിയുണക്കുന്ന വെയില്‍

(ലതീഷ്‌ മോഹനുവേണ്ടി മാത്രം. വേണമെങ്കില്‍ എനിക്കു കാണാനാവാതെ തൃശൂരും തിരുവനന്തപുരത്തും വന്നു പോകുന്ന ചലച്ചിത്രോല്‍സവങ്ങള്‍ക്കും.)

ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണ്
ടെലിവിഷന്‌
അഭിമുഖത്തിനായിരിക്കുമ്പോള്‍
അവളുടെ മുലയിലായിരുന്നു
എന്റെ കണ്ണ്
എന്ന് പറയുന്നതിനു പകരം,
ചലച്ചിത്രോല്‍സവത്തിന്റെ
ഉത്സാഹികള്‍ക്കിടയില്‍നിന്ന്,
വെയില്‍തിന്ന പക്ഷി,
"കാറപകടത്തില്‍പെട്ടു മരിച്ച വഴിയാത്രക്കാരന്റെ
ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍നിന്നും പറന്ന
അഞ്ചുരൂപാ നോട്ടിലായിരുന്നു എന്റെ കണ്ണ്" ***
എന്ന് പറയുന്നതു കണ്ടു.

കവിതയിലെ പുതിയ ദാലിയാകട്ടെ
അണ്ണാ, ഇതെന്തോന്ന് കമ്യൂണിസ്റ്റ്‌ പച്ച
പുഴ, ചുവപ്പ്‌, മുദ്രാവാക്യം
നിങ്ങളെന്തിന്‌ നിങ്ങളെത്തന്നെ അനുകരിക്കുന്നു
നിങ്ങളോര്‍ക്കുക..
എന്ന് ഒരുമാതിരി
കടമ്മനിട്ട വഴിയില്‍ എന്നോട്‌ ചോദിക്കുന്നു

ഞാനെന്തുചെയ്യാന്‍!
ചുള്ളിക്കാട്‌ തലയില്‍ നെരിപ്പോടുമേന്തി
നടന്ന കാലത്ത്‌
കുട്ടിക്കാലം കഴിഞ്ഞുപോയിട്ടില്ലാത്തവരുടെ
പില്‍ക്കാലത്തെ കാവ്യവിഷമങ്ങള്‍ ആരറിയാന്‍

‍എഴുതുവാന്‍ കരുതിവച്ച വരികളില്‍‍
ആദ്യത്തെ ചിലത്‌
ഷേവു ചെയ്യാന്‍ ചെന്നപ്പോള്‍
മുടിവെട്ടുകാരന്‍ ഉറക്കെച്ചൊല്ലി
വെളുക്കാന്‍ തുടങ്ങിയ ആദ്യത്തെ തലമുടി
പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ സിനിമയിലെ
ജയഭാരതിയും വിന്‍സെന്റുമായി
ആ വരികളിലുണ്ടായിരുന്നു
എത്ര വെട്ടിയാലും വളരുമെന്ന
കരുത്തോടെ
സ്നേഹത്തിന്റെ വള്ളിച്ചെടികളും

പെറ്റയുടനെ മക്കളെ തിന്നുന്ന
തള്ളമുയലുകളില്‍
ഒരാര്‍പ്പോടെ വന്ന്
കതിരെല്ലാം തിന്നുന്ന വെട്ടുക്കിളികളില്‍‍
‍പൂമരക്കൊമ്പുകളെപ്പുണര്‍ന്ന്
സിന്ദൂരം തൊട്ട പൂക്കളുമായ്‌ നില്‍ക്കുന്ന
ഇത്തിക്കണ്ണികളില്‍
‍വിറ്റുതീരാത്ത മീനും
ഉരുകിത്തീര്‍ന്ന ഐസും
എന്നെ പറ്റിച്ചെന്ന
മീന്‍കാരന്റെ നിലവിളിയില്‍പ്പോലുമുണ്ട്‌
അതിന്റെ ബാക്കി വരികളെന്ന്
എനിയ്ക്കു മാത്രമല്ലേ അറിയൂ

എന്തിനധികം
മഞ്ഞുകാലമെന്നു പറയപ്പെടുന്ന
ഈ വേനലില്‍
‍എന്റെ മഷിയുണങ്ങിയെന്ന് പറഞ്ഞാല്‍ മതിയല്ലോ!

*** എ.അയ്യപ്പന്‍

കമ്മ്യൂണിസ്റ്റ്‌പച്ചയ്ക്കിടയില്‍ പാമ്പുകള്‍ ഊരിയിട്ട കുപ്പായങ്ങള്‍

എന്റെ വീട്ടിലേയ്ക്ക്‌
പിച്ചകത്തിന്റെ അതിരുകളുള്ള
വഴിയുണ്ടായിരുന്നെന്നും
നട്ടുച്ചയ്ക്കതിലൂടെ
പൊട്ടിയൊഴുകുന്ന വിയര്‍പ്പുമായി,
തണ്ണിമത്തനോ പഴമാങ്ങയോ
അമ്മാന്റെ കടയിലെ കപ്പലണ്ടിയോ
കലാകൗമുദിയോ വാങ്ങി
‌അച്ഛന്‍ വരാറുണ്ടെന്നതും
നേരായിരിക്കുമോ?

അങ്ങനെയെങ്കില്‍
കാവിലെ വള്ളികളില്‍നിന്ന്
മാനത്തേയ്ക്ക്‌ വിരുന്നുപോകുന്ന
ഊമന്താടികള്‍
കമ്മ്യൂണിസ്റ്റ്‌ പച്ചയ്ക്കിടയില്‍
‍പാമ്പുകള്‍ ഊരിയിട്ട കുപ്പായങ്ങള്‍
പണ്ട്‌ അമ്പലനടയില്‍
ഞങ്ങള്‍ നട്ട ചുവന്ന കൊടികള്‍
പാട്ടമ്പലത്തിനുപിന്നില്‍
കരികൊണ്ടെഴുതിയ പേരുകള്‍
എനിയ്ക്ക്‌ ഓര്‍മ്മ വരേണ്ടതല്ലേ

അയല്‍ വീട്ടിലെ പെണ്‍കുട്ടികള്‍
കണ്ണെഴുതി പൊട്ടു തൊടുവിച്ച
ഉറക്കെ കുരയ്ക്കാനറിയാത്ത
ടൈഗറിനെ മറക്കുമോ?

കളിമണ്‍ ചുമരുകളും
നീലച്ചായമടിച്ച
ഒറ്റജനാലകളുമുണ്ടായിരുന്ന
എന്റെ പഴയ വീടെങ്കിലും മറക്കുമോ?

നിങ്ങള്‍ നുണ പറയുകയാണ്‌
ഞാനിവിടത്തുകാരനല്ല
ഞാന്‍ കണ്ടതും തൊട്ടതും
അതൊന്നുമല്ല

എനിയ്ക്കറിയാവുന്ന ചുവപ്പ്‌
ചെമ്പരത്തിപ്പൂവിന്റേതല്ല
എന്റെ ഉള്ളിലെ കാവി
മുളയത്തെ വല്യമ്മയുടെ
വീട്ടില്‍ പോകുമ്പോള്‍ കണ്ട
ചരല്‍ക്കുന്നുകളുടേതല്ല
പുഴക്കരയില്‍
മീനുകളൊളിച്ചു കളിക്കുന്ന
കണ്ടല്‍ച്ചെടികളുടെ ഇലകളില്‍
എന്റെ പച്ചയില്ല

നിങ്ങള്‍ എന്നെ വിളിക്കുന്നതല്ല
എന്റെ പേര്
തലയ്ക്കുപിന്നില്‍ ഒരടികൊണ്ട്‌
ഞാനിപ്പോള്‍
തീവ്രപരിശീലന വിഭാഗത്തിലാണ്‌

ഇവളെക്കൊണ്ട് ഞാന്‍ തോറ്റു

കുഴലിലിട്ടു,മടിച്ചു പരത്തിയും
മഴവില്ലു നിവര്‍ത്തുവാനാകുമോ!

പിന്നെ ഞാനെന്തുചെയ്യും?

പണ്ടാരെടങ്ങാന്‍
‍ഈ കുഞ്ഞിക്കിളി
എന്തൊക്കെയാ കാണിക്കുന്നത്‌!
തലയ്ക്ക്‌ തീ പിടിച്ച്‌
സിഗരറ്റ്‌ വലിക്കാന്‍
ഓരോ തവണയും
പുറത്തു ചെല്ലുമ്പോള്‍
ഒരു പൂ പോലുമില്ലാത്ത
മരത്തിന്റെ കൊമ്പുകളിലിങ്ങനെ
മാറിമാറിപ്പറന്നിരുന്ന്
കരഞ്ഞുകൊണ്ടിരിക്കുന്നതെന്തിന്‌?

താഴത്തെ ചെടികളില്‍
എത്ര പൂക്കളാണ്‌ വിരിഞ്ഞിരിക്കുന്നത്‌
തേന്‍ കുടിച്ചുകൂടേ
ഒരു പാട്ടു പാടിക്കൂടേ
ഇതിങ്ങനെ
വാലില്‍തീപിടിച്ചതുപോലെ
ആരെയാണിടയ്ക്കിടെ നോക്കുന്നത്‌?

ഒരു ചെറിയ പാത്രത്തില്‍
വാലിയം ഗുളിക പൊടിച്ച്‌
വെള്ളത്തില്‍ ചാലിച്ചു തരാം
നിന്റെയീ വെപ്രാളപ്പെട്ട
പറന്നു നടക്കലൊന്നു നിര്‍ത്തുമോ?

കണ്ടിട്ടു വയ്യ!

സ്വപ്നസ്തംഭനം

വിശേഷിച്ചൊന്നുമുണ്ടായില്ല
വൈകീട്ട്‌ കുളി കഴിഞ്ഞ്‌
ഭസ്മം തൊട്ടു

അത്താഴത്തിനു മുന്‍പ്
രണ്ടെണ്ണം കഴിച്ചു
പതിവില്ലാതെ ആരെയോ
ഫോണില്‍ വിളിച്ച്‌
എന്തോ പറയുന്നുണ്ടായിരുന്നു

ഉറക്കത്തില്‍
എന്തൊ ചൊല്ലുന്നുണ്ടായിരുന്നു
ആരെയോ
പേരുചൊല്ലി വിളിക്കുന്നുണ്ടായിരുന്നു

രാവിലെ
കാപ്പിയുമായിവിളിക്കാന്‍ ചെന്നപ്പോള്‍...

എന്നെങ്കിലും മുന്നില്‍ വരുമോ? വിടാതെ പിന്തുടരുന്നതെന്തിനെന്ന് കോപിക്കുമോ?

അടുത്തുകിടന്നാരോ
പനിക്കുന്നതിന്‍ ചൂടില്‍
‍പൊള്ളുന്നുണ്ടുറങ്ങാത്ത
രാത്രികളേറെ നാളായ്‌

സിനിമാടാക്കീസിനു പുറത്ത്‌
ശബ്ദരേഖ കേള്‍ക്കുന്നതുപോലെ
അയാള്‍ കാണും ദു:സ്വപ്നങ്ങളുടെ
സൗണ്ട്‌ ട്രാക്ക്‌ കേള്‍ക്കുന്നുണ്ട്‌
ഉറക്കത്തിലിടയ്ക്കിടെ

രാവിലെ പുറത്തിറങ്ങുവാന്‍
ചെരിപ്പിടുമ്പോള്‍, അത്
‍തൊട്ടു മുമ്പാരോ ഇട്ടുനടന്ന്
ഊരിവച്ചതുപോലെ കിതക്കുന്നു
മറ്റൊരാള്‍ വായിച്ച പഴമയോടെ
തിണ്ണയിലിരിക്കുന്നു പത്രം

തൂണിനുപിന്നില്‍ നിഴല്‍
‍അടക്കിയ ചുമ
സിഗരറ്റ്‌ പുകയോ പ്രഭാതമഞ്ഞോ
മൂടിയ രൂപം

ഇരുവശവും ഇലകള്‍ തിങ്ങിയ
വഴിയിലൂടെ
കുളത്തിലേക്കു നടക്കുന്നേരം
ഒപ്പമുണ്ടായിരുന്നു
പരിചയമുള്ളൊരെണ്ണമണം
ഉടുമുണ്ടുലയുമൊച്ചയും

കുളത്തില്‍ മുങ്ങി നിവരുമ്പോള്‍
ഒപ്പം മുങ്ങിയതിന്നടയാളം
ജലവൃത്തങ്ങളായ്‌ കണ്ടു
സോപ്പു തേയ്ക്കാനെടുത്തതില്‍
മുന്‍പാരോ തേച്ചതിന്‍ നനവ്‌

കുളികഴിഞ്ഞു പോരുമ്പോള്‍
ഒരു മിന്നായം മിന്നിയോ!
തോളൊപ്പമെത്തും ചെമ്പന്മുടി,
മുതുകില്‍ ചുണങ്ങിന്റെ
പൂക്കളം കണ്ടോ!

ഭയവിസ്മയങ്ങളുള്ളില്‍
മേളവും അമിട്ടുമൊരുക്കുന്നല്ലോ!
ഉടലും മനസ്സുമൊരു
പൂരപ്പറമ്പായ്‌
ഉറക്കമൊഴിക്കുന്നല്ലോ!

പൊത്തുകള്‍

മറന്നുവോ?
പൊട്ടനെപ്പോല്‍ നോക്കുന്നല്ലോ
നീ നിത്യം നടന്ന വഴിയിത്
കടപ്ലാവ് ചിരിച്ചു
കത്തും പച്ചത്തിരികള്‍
അണയാതെ നോക്കീ ഇലകള്‍
കൊമ്പില്‍, ഊരു തെണ്ടി മടങ്ങിയ കാക്ക
യാത്രയില്‍ കണ്ടതെല്ലാം കുടഞ്ഞെറിഞ്ഞു
കണ്ണിലുണ്ടപ്പൊഴും ഭയമതിന്

ഏറെ മാറിയിട്ടുണ്ടോ എന്റെ മണം?
കശുമാവ് പൂങ്കുല പുറത്തിട്ടു
പഴയ ചങ്ങാതിയെക്കണ്ട മോദത്താല്‍
തളിരുകള്‍ ചുവന്നു

ആരും വരാനില്ലാനകളിക്കാന്‍
ചോട്ടിലിരുന്ന് കളി പറയാന്‍
കൊമ്പിലാരോ കുരുക്കിയ കയര്‍ത്തുമ്പ്
അറ്റ താലിച്ചരടുപോല്‍ ദ്രവിച്ചു
ഇലകളില്‍ കുരുങ്ങിക്കിടന്നു കരച്ചില്‍

മീനൊക്കെ വറ്റി
നീര്‍ക്കിളികളും പോയ്
നെടുവീര്‍പ്പിട്ടു തെങ്ങിന്‍പാലം
തോട്ടിന്‍ കരയില്‍ മുടന്തി
കുരുടന്‍ ചൂണ്ടക്കാരന്‍

വഴിയെല്ലാം പുല്ലു മൂടിപ്പോയ്
പൊത്തുകള്‍ക്കുള്ളിലാണു ജീവിതം
ആര്‍ക്കും വേണ്ടെങ്കില്‍
ഞങ്ങളെന്തിനീ വേഷം കെട്ടണം?
സങ്കടപ്പെട്ടൂ ചെടികള്‍
പൂക്കള്‍ ചുരുങ്ങി
തണ്ടിലേയ്ക്കു തിരിച്ചു പോയ്

ഉറങ്ങാന്‍ കിടന്നപ്പോള്‍
ഉത്തരത്തിലെ പല്ലി പറഞ്ഞു
പുറത്തെടുക്കേണ്ട നിന്റെ
ചെണ്ടയും ഇലത്താളവും ആരവങ്ങളും
പുലര്‍കാലമെത്തും മുമ്പുണര്‍ത്താം
കെട്ടും കിടക്കയുമായ് പുഴ കടന്നോളൂ!

പലതരം വഴികള്‍

രതിനിര്‍വേദം കണ്ടതിന്‍ ‍ശേഷം
നോട്ടവും ചിന്തയും
തയ്യല്‍ മെഷീനുകള്‍ക്കടിയില്‍
വെളിപ്പെട്ട
ചെറുരോമങ്ങളുള്ള കാലുകളിലേയ്ക്കായി
അതു കാണാന്‍ വേണ്ടി മാത്രം
മൈലാഞ്ചിപൂത്ത വേലികളുള്ള
ഇടവഴിയിലൂടെ
കമലേച്ചിയുടെ വീട്ടിലേയ്ക്കു നടന്നു
ഇടവഴിയിലെ കല്ലുകളില്‍
വിരലുകള്‍ തല്ലിപ്പൊട്ടി
മഴയുള്ള രാത്രികളില്‍
കാവിലെ കരിങ്കല്‍ സര്‍പ്പങ്ങള്‍
ഉറക്കത്തില്‍ വന്നു കൊത്തി

ആദ്യമായ് ബീഡി വലിച്ചത്
കുളിക്കാതെ നടന്നത്
എം. മുകുന്ദനെ വായിച്ചിട്ടായിരുന്നു
പല തവണ വീടുവിട്ടു പോയി
വൈകുന്നേരമാകുമ്പോള്‍
അമ്മയെക്കാണാതെ വയ്യെന്ന്
തിരിച്ചു നടന്നു
പൂച്ചപ്പഴം വിളഞ്ഞ കുറ്റിക്കാടുകളുടെ
മറവില്‍
ആരെങ്കിലും വരുന്നതും കാത്തിരുന്നു
സ്വപ്നങ്ങളില്‍ എപ്പോഴൊക്കെയോ
പൊട്ടിയ കുപ്പിവളകളാല്‍
കൈത്തണ്ട മുറിഞ്ഞു

ഒച്ചയാല്‍ മാറിമറിയുമെല്ലാമെന്ന്
എവിടെയോ തെറ്റി വായിച്ചു
പൊതുവഴികളിലൂടെ
തൊണ്ട പൊട്ടിച്ചു നടന്നു
എഴുതുന്നതെല്ലാം മുദ്രാവാക്യങ്ങളായി
ശബ്ദം കൂടുവിട്ടു പറന്നപ്പോള്‍
ഊമകള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന്
മനസ്സിലായി

കൊടുംവെയിലില്‍
ദേരയില്‍നിന്ന് ബര്‍ദുബായിലേയ്ക്ക്
ചെറിയൊരു ബോട്ടില്‍ പോകുമ്പോള്‍
പാപ്പിയോണിന്റെ
ജയില്‍ചാട്ടങ്ങളോര്‍മ്മ വരുന്നു
ചെറിയൊരു കനാലിനപ്പുറമിപ്പുറം
വന്‍‍കരകളാണെന്നുറപ്പിക്കുന്നു

ഉടലുകളാല്‍ വളയപ്പെടുന്ന ദിവസം ആത്മാവ്‌ എന്തു ചെയ്യും?

ഒരിക്കല്‍
ഒരറബി നഗരത്തിന്റെ പിന്നാമ്പുറത്ത്‌
സ്ഥിരം വരവുകാരായ
കെട്ടിടം പണിക്കാര്‍ പഠിപ്പിച്ച
ഉറുദുവും പുഷ്‌തുവും തെലുങ്കും
തെറിയും മണക്കുന്ന
ഇംഗ്ലീഷുപോലുള്ളൊരു ഭാഷയില്‍
‍സോവിയറ്റ്‌ നാട്ടില്‍നിന്നു വന്ന ഒരു പെണ്ണ്
ഒരു മലയാളി യുവാവിനോട്‌
നിന്നെ എനിയ്ക്കിഷ്ടമായെന്ന് പറഞ്ഞു

അവളവന്‌ വോഡ്ക ഒഴിച്ചു കൊടുത്തു
ഉപ്പും പച്ചമുളകും ചെറുനാരങ്ങാനീരുമുള്ള
തീജലം കുടിക്കുമ്പോള്‍
തന്റെ അലമാരയിലുള്ള
പെട്ടിപ്പാറ്റകള്‍‍ പകുതിയോളം തിന്നു തീര്‍ത്ത
ഗോര്‍ക്കിയുടെ പുസ്തകം
അവനോര്‍മ്മ വന്നു
കുട്ടിക്കാലത്ത്‌ പാഠപുസ്തകം പൊതിഞ്ഞിരുന്ന
സോവിയറ്റ്‌ നാടിന്റെ മിനുസക്കടലാസും
അതിലെ മഞ്ഞു മനുഷ്യന്റെ മുള്ളങ്കിമൂക്കും
ഓര്‍മ്മ വന്നു

അവളുടെ പ്രിയ വോള്‍ഗയെ
പേരാറെന്നും പെരിയാറെന്നുമൊക്കെ
ചെറുനദികളായി പരിഭാഷപ്പെടുത്താറുണ്ട്‌
തന്റെ നാട്ടിലെ ചിലരെന്ന്
അവന്‍ അവള്‍ക്ക്‌ പറഞ്ഞു കൊടുത്തു
ലോക്കല്‍ സെക്രട്ടറി ഉസ്മാനിക്കയെ
ഉസ്മാനോവ്‌ എന്നാണ്‌
രഹസ്യമായി വിളിക്കുകയെന്നും

അവള്‍ക്കതൊന്നും മനസ്സിലായില്ല
അവള്‍ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല
ചുവന്ന ചട്ടയുള്ള പാസ്പോര്‍ട്ടാണ്‌
അവളുടെ കൈയ്യിലുള്ള ഏക പുസ്തകം
അവളുടെ സാഹിത്യ-വേദപുസ്തകം

എന്തിനാണ്‌ നീ
ഇത്തരമൊരു തൊഴിലില്‍ എന്ന്
ധൃതിപ്പെട്ട്‌ നഗ്നനാകുമ്പോള്‍ അവന്‍ ചോദിച്ചു
തീ പിടിച്ച വയര്‍ കെടുത്താന്‍
മഞ്ഞുവാരിത്തിന്നു മരിച്ച
അമ്മയെക്കുറിച്ച്‌ അവള്‍ പറഞ്ഞില്ല
പകരം, പഴുത്ത ചെറുനാരങ്ങാമുലകള്‍
‍അവന്റെ ചുണ്ടില്‍ അമര്‍ത്തി

ജനിച്ചിട്ടിതേവരെ മുലകുടിച്ചിട്ടില്ലാത്ത
കുഞ്ഞിന്റെ ആര്‍ത്തിയോടെ
അവന്‍ മുട്ടിമുട്ടിക്കുടിക്കുമ്പോള്‍
മഞ്ഞുനദിപോലെ ഉറഞ്ഞുപോയെങ്കിലും
അലയിളക്കുന്നുവെന്ന് അവള്‍ ഭാവിച്ചു

ചരിത്രരചന അവസാനിപ്പിച്ച്‌
എലിക്കാട്ടവും ശുക്ലവും
പുകയിലയും മണക്കുന്ന
രതിപ്പുരയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍
‍ആത്മാവില്‍ ഇറ്റുപോലും തീജലമില്ലാഞ്ഞിട്ടും
അവന്‌ ഉറക്കെ കരയണമെന്ന് തോന്നി

ഒരു നാടു മുഴുവന്‍ ഒരേ സ്വപ്നം കാണുന്നു

സ്കൂളില്‍ പോകുന്ന കുട്ടികളെ
കൊതിയോടെ വിളിക്കുന്നത്‌
പുളിയും മധുരവും വിളഞ്ഞ
പേരയും ചാമ്പമരങ്ങളുമാണ്‌
സുഗന്ധവും സുവര്‍ണവുമുള്ള
മുല്ലയും പനിനീരുമാണ്‌
കുറ്റിച്ചെടികള്‍ക്കിടയില്‍
‍ആരെങ്കിലുമുണ്ടോ?

പെണ്ണെന്നു പറയുമ്പോള്‍
‍അയയില്‍ തൂങ്ങുന്ന തുണി
കുരുക്കായി പിരിഞ്ഞുതരും
ആത്മാവുപേക്ഷിച്ച ജീര്‍ണവസ്ത്രം
കീറിമുറിക്കാന്‍
വിറകുപുരയ്ക്കുള്ളിലെ
ആയുധം കിതയ്ക്കും

അയല്‍ക്കാരന്റെ മാംസത്തിലേയ്ക്ക്‌
എളുപ്പം കയറിപ്പോകാമെന്ന്
അരയിലെ കത്തി
പലവട്ടമായി ഉറപ്പു തരുന്നു
അവന്റെ അടുക്കളയില്‍നിന്ന്
കൊണ്ടുവരാറുള്ള പകര്‍ച്ചകള്‍ക്ക്‌
ദു:സ്വാദായിരുന്നെന്ന് വിചാരിച്ചാല്‍ മതി

നട്ടുച്ചയ്ക്ക്‌
വിജനമായ വഴിയിലൂടെ
വളവ്‌ തിരിഞ്ഞ്‌
ആരോ വരുന്നുണ്ട്‌

നാരായണന്മാഷ്‌
പെന്‍ഷന്‍ വാങ്ങിവരികയാവും
നബീസുമ്മ
മോളെക്കാണാന്‍ പോയി വരികയാവും
വലിച്ചുപൊട്ടിക്കാന്‍ പാകത്തില്‍
കഴുത്തിലെ പൊന്മാല
വെയിലില്‍ തിളങ്ങുന്നുണ്ടാവും

ഇത്രയും പറഞ്ഞ്‌ അവള്‍ ചിരിച്ചു

മൈലാഞ്ചിച്ചെടി
അതിന്റെ ഇലകളുടെ
ഞരമ്പില്‍
ഒളിപ്പിച്ചു വച്ചതുപോലെയാണത്‌

അതുകൊണ്ടല്ലേ
എന്നെ പൊടിച്ചുകളയാന്‍
‍നോക്കുമ്പോഴൊക്കെ
പ്രണയത്താല്‍
നിന്റെ വിരലുകള്‍
‍ചുവന്നു പോകുന്നത്‌!

കരിവാരം

കേരള്‍സ്. കോമിന്റെ ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച്
ഇഞ്ചിപ്പെണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി.

ചുട്ടണ്ടി

കുയിലോളം കറുത്തവള്‍
ചുട്ടണ്ടിയെന്ന് വിളിപ്പേര്
ഉപമയില്‍ പുരണ്ട കരിയിലും
വെളുത്ത ചിരി

അതികാലത്ത്
തെക്കേ ബസ് സ്റ്റോപ്പ് മുതല്‍
വടക്കോട്ട് അടിച്ചുവാരും
ചൂല് നാഗക്കളമെഴുതുമ്പോള്‍
അഴിഞ്ഞ മുടി വിടര്‍ന്നാടും

മിഠായിക്കടലാസ്, നോട്ടീസുകള്‍
വള്ളിപൊട്ടിയ ചെരിപ്പ്
എണ്ണമില്ലാക്കാല്‍പ്പാടുകള്‍
അടിച്ചുകൂട്ടുമ്പോള്‍
ചായയടിക്കുന്ന പെട്ടിക്കടയും
ചായകുടിക്കുന്ന മരബെഞ്ചുകളും
ചന്തങ്ങള്‍ ഒളിഞ്ഞു നോക്കും

ചന്തയ്ക്കകം അടിച്ചു വാരുമ്പോള്‍
പാട്ടുകാരന്‍ പോര്‍ട്ടര്‍ ചന്ദ്രനെ
അവള്‍ക്കോര്‍മ്മ വരും
തലയില്‍ ചുവന്ന കെട്ടും കെട്ടി
കല്ലും സിമന്റും അരിച്ചാക്കും
പുല്ലെന്ന് ചുമന്നിറക്കുന്ന
പിടയ്ക്കുന്ന പേശികളെ ഓര്‍ക്കും
ചന്തയ്ക്കു പിന്നില്‍ ആര്‍ത്തു വളര്‍ന്ന
മുള്ളഞ്ചീരപോലെ കുത്തുന്ന
മീശരോമങ്ങളെ ഓര്‍ക്കും

അവന്റെ മുദ്രാവാക്യം വിളിയിലും
തെറിവിളിയില്‍പ്പോലും
സംഗീതമുണ്ടായിരുന്നു
അവളുടെ യേശുദാസും ഹരിഹരനും
ജാസിഗിഫ്റ്റും
പോര്‍ട്ടര്‍ ചന്ദ്രനായിരുന്നു

അരയിലൊളിപ്പിച്ച കത്തി കണ്ട്
ഒരിക്കല്‍ അവളവനെ
എന്റെ ആറാം തമ്പുരാനേ എന്ന്
അതിപ്രേമത്തോടെ വിളിച്ചിട്ടുണ്ട്

മദിരാശിമരത്തിന്‍ ചുവട്ടിലാണ്
ചുവന്ന ചായം തേച്ച മണ്ഡപം
കാക്കക്കാട്ടവും ബീഡിക്കുറ്റികളും
പെറുക്കിക്കളഞ്ഞ്
വെള്ളമൊഴിച്ച് തുടച്ച്
മടിക്കുത്തില്‍ കൊണ്ടുവന്ന പൂക്കള്‍
മണ്ഡപത്തില്‍ വെയ്ക്കുമ്പോള്‍
അവളിപ്പോഴും
ഒരു പാട്ട് കേള്‍ക്കുന്നുണ്ടാവണം

ഇവിടെയുണ്ട്

ഉറുമ്പുകള്‍ എവിടെനിന്നോ
എഴുതിത്തുടങ്ങിയിട്ടുണ്ട്
അവയുടെ കരിയക്ഷരങ്ങള്‍
ആരെങ്കിലും
വായിച്ചെടുത്താല്‍ മതിയായിരുന്നു
മധുരം+ഉറുമ്പ് മധുരം+ഉറുമ്പ്
എന്നത്
അത്രയേറെ ലളിതപാഠമാകയാല്‍
ഏതെങ്കിലും പ്രമേഹരോഗി
വെപ്രാളപ്പെട്ട് കയ്യിട്ട
പലഹാരപ്പാത്രം
അടച്ചുവയ്ക്കാന്‍ മറന്നതാണെന്ന്
വിചാരിക്കാനും മതി
തെങ്ങിന്‍ കുരലിലെ കൂടുകളില്‍
കാക്കകള്‍ ഉണര്‍ന്നു തുടങ്ങിയാവോ!
കൂട്ടംകൂടി വന്നവ
ആര്‍ത്തുകൊത്തിയിരുന്നെങ്കില്‍
ആരെങ്കിലും സംശയിച്ചു നോക്കിയേനെ
കൂടുവിട്ട കുഞ്ഞിനെ
തിരികെക്കയറ്റാന്‍
അടിയന്തിരയോഗം ചേരുകയോ
അതിര്‍ത്തി കടന്നെത്തിയ മൂങ്ങയെ
പഞ്ചതന്ത്രം കഥയുടെ ബലത്തില്‍
കൊത്തിയോടിക്കുകയോ ചെയ്യുകയാണവ
എന്നു തോന്നിയാല്‍ എന്തു ചെയ്യും?
രണ്ടു ദിവസമെങ്കിലും കിടക്കണം
വെട്ടുകൊണ്ടു പിളര്‍ന്ന ഇറച്ചിയില്‍
പുഴുക്കള്‍ കുടിയേറണം
അപ്പോള്‍,
കാറ്റെങ്കിലും ചെന്നു പറയാതിരിക്കില്ല
ഇന്നലെ രാത്രി
ബള്‍ബു വങ്ങാനെന്നു പറഞ്ഞ്
വീട്ടില്‍നിന്നിറങ്ങിയ സിദ്ധാര്‍ത്ഥന്‍
കപിലവസ്തുവില്‍തന്നെ ഉണ്ടെന്ന്!

പെന്‍ഗ്വിന്‍

കണ്ണുപൊത്തിക്കളിയെന്നു ചൊല്ലി
കണ്ണുകൊത്തിക്കളിക്കുന്നോ മക്കളേ?

കണ്ണുപൊത്തിത്തുറന്നാല്‍ തെളിയുവാന്‍
കത്തി നില്‍ക്കുന്ന കാഴ്ചകളില്ലെങ്കില്‍
കാറ്റിരമ്പത്തിനൊപ്പം കുതിക്കുവാന്‍
കാരിരുമ്പിന്‍ ചിറകുകളില്ലെങ്കില്‍
കാഴ്ചയെന്തിനാണമ്മേ?

നുണക്കുഴിയാന

മദം പൊട്ടി
കൊമ്പില്‍ ചെമ്മണ്ണുമായ്‌
ഇരുട്ടില്‍ നില്‍പ്പുണ്ടോ?

‍ഉമ്മ വെയ്ക്കാനാഞ്ഞപ്പോള്‍
ഉയര്‍ന്നല്ലോ കൊലവിളി!

എനിയ്ക്കെന്നെ സംശയമുണ്ട്‌!

ഇന്നും കണ്ടു
പുഴയിലൊരു പെണ്ണിന്റെ ശവം

ഇന്നലെ വൈകുന്നേരം
മണ്ണെണ്ണ വാങ്ങാന്‍ പോയ ചന്ദ്രിക
ഇതുവരെ തിരിച്ചു വന്നില്ല
നഗരത്തിലെ തുണിക്കടയില്‍
‍വില്‍പനക്കാരിയായി പോകുന്ന
കുമാരിയുമെത്തിയിട്ടില്ല

അയല്‍പക്കങ്ങളില്‍ ഇരന്ന്
അരികൊണ്ടുവരാന്‍ ഇനി വയ്യെന്ന്
കുറിപ്പെഴുതിവച്ചു പോയ
അമ്മിണിയെ തിരയാനിനി ഇടമില്ല

രണ്ടു ദിവസം മുന്‍പായിരുന്നു
കള്ളച്ചാരായം വാറ്റുന്ന ഗോവിന്ദന്‍
ഒരോട്ടോറിക്ഷയില്‍ കൊണ്ടുവന്ന
പച്ചസാരിയുടുത്ത പെണ്ണുമായി
കുന്നു കയറിയത്‌
ഗോവിന്ദന്‍ മാത്രമായിരുന്നോ
തിരിച്ചിറങ്ങിയത്‌?

ഉടുതുണിയുണ്ടായിരുന്നില്ല
മൂക്കും മുലയുമുണ്ടായിരുന്നില്ല
കണ്‍കുഴികളില്‍
രണ്ട്‌ കുഞ്ഞു ഞണ്ടുകള്‍
ഉണ്ണിപ്പുര വച്ചു കളിക്കുന്നുണ്ടായിരുന്നു

മീനുകള്‍ തിന്നു തീര്‍ത്തതാണെന്ന്
ആള്‍ക്കൂട്ടത്തില്‍നിന്ന് വിളിച്ചു പറഞ്ഞതാര്‌?
അവനെ ശവം മണക്കുന്നുണ്ടെന്നു തോന്നുന്നു!

ഈരില...മൂവില

കൊടുങ്കാറ്റ് കടപുഴക്കിയ
വരിക്കപ്ലാവിലാണ്
എന്നെ കൊത്തിയത്
പുഴകുമ്പോളുണ്ടായ
നെടുനീളന്‍ പൊട്ടല്‍
ഇപ്പോഴുമുണ്ടുള്ളില്‍

നിരക്കെ കൂര്‍ക്ക നട്ട
കുന്നിന്‍ ചെരിവില്‍
ഒറ്റയ്ക്ക് പാര്‍ത്തിരുന്ന
നാരായണിയുടേതാണ്
എന്റെ അളവും അഴകും

മൂവില വിരിഞ്ഞ
കൂര്‍ക്കത്തലപ്പുകള്‍ ചവിട്ടി
പാതിരാനേരത്ത്
നിന്റെ അച്ചാച്ഛന്‍
നാരായണിയുടെ
അളവെടുക്കുമ്പോള്‍
ഓലമേല്‍ക്കൂരമേല്‍
ചന്ദ്രന്റെ
പതിനാലാം നമ്പര്‍ വിളക്ക്

രാപ്പകല്‍ വിശ്രമിക്കാതെ
മഞ്ഞമരക്കാതലില്‍നിന്ന്
ഉണര്‍ത്തിയെടുക്കുമ്പോള്‍
ഉളിവായ് തട്ടി
എനിയ്ക്ക് ഇക്കിളിപ്പെട്ടു
കൂര്‍ക്കയിലയുടെ പച്ചമണമെന്ന്
ആശാരിയെന്നെ
ഇടയ്ക്കിടെ മണത്തുനോക്കി

കശുമാവിന്‍ കാട്ടില്‍
ഒളിച്ചുപാര്‍ത്തിരുന്ന
കമ്യൂണിസ്റ്റുകാരെത്തേടിയ
കൂലിത്തെരച്ചിലുകാര്‍
നാരായണിയുടെ വീടെരിച്ചു
രഹസ്യമായ് ഉടലുമുടച്ചു
അല്ലെങ്കിലും, പ്രതിമയായ്
എത്രയോ കാലം ജീവിക്കേണ്ടതുള്ള
ഒരാള്‍ക്ക്
എന്തിനാണൊരു ചെറ്റപ്പുര!

ഈരില മൂവില പച്ചവിരിച്ച
ആ കുന്നിന്‍ ചെരിവ്
മണലെടുത്തു തീര്‍ന്നിട്ടുണ്ടാവും
മണ്ണിനേയും തൊഴിലിനേയും
വിചാരപ്പെട്ടിരുന്നവര്‍
സമരതന്ത്രങ്ങള്‍ പണിത
കശുമാവിന്‍ കാടുകള്‍
ഇപ്പോള്‍ പൂക്കുന്നുണ്ടാവില്ല

കാലം ഒന്നിനെ അതല്ലാതാക്കുമെന്ന്
നിനക്കറിയുമോ?
പണ്ടു പുഴകുമ്പോളുണ്ടായ
നെടുനീളന്‍ പൊട്ടലല്ലാതെ
മരത്തിന്റേതായ ഒന്നും
എന്നിലിപ്പോളില്ലെന്നിരിക്കേ
വെറുതെ നീ
തീ പെരുക്കുന്നതെന്തിന്?

ചെങ്കണ്ണിന്റെ കാലത്ത്

കണ്ണീക്കേടു വന്ന്
കണ്ണു ചുവന്നതിനാലാണ്
മുറ്റത്തെ ചെമ്പരത്തിയില്‍
ചുവന്ന പൂക്കളെന്നു വിചാരിച്ചു
സൂര്യനാണെങ്കില്‍
പുലര്‍കാലത്തിന്റേയും
അന്തിയുടേയും മാത്രം നിറം

ചുറ്റും ചുവപ്പു മാത്രം കണ്ടപ്പോള്‍
തൊണ്ടയില്‍ തടവിലായിരുന്ന
മുദ്രാവാക്യങ്ങളൊക്കെയും
മുഷ്ടിചുരുട്ടി വന്നു
ഇരുവശവും ഇലകള്‍ തിങ്ങിയ
വഴിയിലൂടെ
അവയെന്നെ നടത്തി

എവിടെ...
അറിയുമോ...
എന്ന മട്ടിലുള്ള ചോദ്യങ്ങളായിരുന്നു
അധികവും

ഏകാംഗ ജാഥകണ്ട്
‘ഇവനാരെടാ’ എന്ന്
വഴിയില്‍നിന്നാരൊക്കെയോ
നോക്കുന്നുണ്ട്
ഇത്തരം മുദ്രാവാക്യങ്ങളൊന്നും
ഇപ്പോള്‍ നിലവിലില്ലെന്ന്
അവര്‍ പരിഹസിക്കുന്നുണ്ട്

ജാഥ ഒരു വളവു തിരിയുമ്പോള്‍
കണ്ടു
‘ഞങ്ങളിവിടെയുണ്ട്’ എന്നു പറഞ്ഞ്
രണ്ടു ചുവന്ന പൂക്കള്‍
തുരന്നെടുക്കപ്പെട്ട കണ്ണുകള്‍പോലെ
വേലിയില്‍ പൂത്തു നില്‍ക്കുന്നു

നനഞ്ഞ ആകാശം

ഏകാന്തത വിശപ്പ് കാമം
പ്രണയം തിരസ്കാരം രോഗം
ഇരുന്നൂറ് പേജു തികഞ്ഞാല്‍
ആര്‍ക്കു ഞാന്‍ സമര്‍പ്പിക്കും
എന്റെ പുസ്തകം?

കാറ്റും മഴയുമില്ലാതെ
ജനിപ്പിച്ച
തുലാമാസരാത്രിക്ക്

പച്ച മഞ്ഞ നീല വയലറ്റ്...
നിറങ്ങള്‍ തന്ന്
വീട്ടുമുറ്റത്തെ വഴിയിലൂടെ
ബീഡി തെറുക്കാന്‍ പോയിരുന്ന
പരുത്തിപ്പാവാടകള്‍ക്ക്

ഓരോ രാത്രിയിലും വന്ന്
കുഴഞ്ഞുവീഴുംവരെ
മണലിലൂടെ ഓടിക്കുന്ന
ദു:സ്വപ്നങ്ങളുടെ കൊമ്പനാനകള്‍ക്ക്

കൊമ്പിലേയ്ക്ക് കേറി
കുരുക്കഴിച്ചെടുത്ത്
പരിക്കുകളൊട്ടിച്ച്
നൂലിന്റെ തുമ്പു ഭദ്രമാക്കിപ്പിടിച്ച്
മാനത്തേയ്ക്ക് തിരിച്ചയച്ച
നിനക്ക്!

(രണ്ട് അധ്യായങ്ങളുള്ള നഗരം എന്ന കവിതാസമാഹാരത്തിന്റെ ആമുഖകവിത)

ആഴങ്ങളിലെ മണ്ണ്

സഞ്ജീവ് വന്നിരുന്നു
ഞാനിവിടെയൊക്കെ ഉണ്ട്
എന്ന് ചിരിച്ച്

നിന്റെ ചിരിയെന്താണ്
ഇങ്ങനെ കറുത്ത്
കണ്ണുകള്‍ പുകഞ്ഞ്
ആഴങ്ങളിലെ മണ്ണ് മണക്കുന്നല്ലോ
അടിമുടി?
ഞാന്‍ ചോദിച്ചു
അവന്‍ ചിരിച്ചു

ദാഹിക്കുന്നുവെന്ന്
മൃഗംപോലെ കിതച്ച്
ഒഴിച്ചുവച്ച
വോഡ്ക മുഴുവനും കുടിച്ചു

നീ പോയതിനു ശേഷം,
തെരുവുകളില്‍
രാത്രി സഞ്ചാരത്തിനിറങ്ങുന്ന
സുഖവാഹിനിക്കപ്പലുകളില്‍
ഞാന്‍ യാത്ര ചെയ്തിട്ടില്ല

അവനതു കേട്ട്
ശബ്ദമില്ലാതെ ചിരിച്ചു
ചിരിയില്‍
എനിയ്ക്കു പരിചയമില്ലാത്ത
ചിലത് ഉണങ്ങിപ്പിടിച്ച്
വേറെ ആരോ ആണെന്നു തോന്നി

പിറകിലെ ആളൊഴിഞ്ഞ കെട്ടിടവും
മരങ്ങളും
ജനലരികില്‍ ചെവിയോര്‍ക്കുന്നുവെന്ന്
പെട്ടെന്ന് ഉരുള്‍പൊട്ടിയ പേടിയില്‍
ഞാന്‍ മുങ്ങിമരിച്ചപ്പോളാവണം
അവന്‍ പോയത്

ഉണര്‍ന്നപ്പോള്‍
കസേരയില്‍
അവനില്‍ പാര്‍ത്തിരുന്ന
പ്രാണികള്‍ ഇഴയുന്നുണ്ടായിരുന്നു