വിരല്‍ത്തുമ്പുവിട്ടു പോകുന്നു

കൂടെ വന്നിട്ടുണ്ടാവില്ല
വഞ്ചിയില്‍
കൈപിടിച്ചു കയറ്റിയിട്ടില്ല
നടക്കുമ്പോള്‍ വഴിയിലെ
ചുമരെഴുത്തുകള്‍ വായിച്ചു കാണില്ല
ഇന്നലെ ചോദിച്ചപ്പോള്‍
ഞാനെങ്ങുമില്ലെന്ന് പറഞ്ഞതാണവള്‍

ഏതു ക്ലാസ്സില്‍ പഠിക്കുന്നു?
മൂന്നു പൂരങ്ങള്‍കൂടി കഴിഞ്ഞാല്‍
പ്രായമാവും, വേവലാതിയാരോ
ഊതിപ്പെരുക്കിയോ
കള്ള് കളിയാടും മുന്‍പേ
പിടിച്ചിറക്കിപ്പോന്നുവോ
ദൂരെ എഴുന്നെള്ളിപ്പിന്‍
ആദ്യകതിന മുഴങ്ങുമ്പോള്‍
വിരല്‍ കയറ്റി ചെവിയടച്ചുവോ
കൂടെയുണ്ടായിരുന്നുവോ?

ഉച്ചവെയിലില്‍
ഇരമ്പുന്നു പഞ്ചാരിക്കടല്‍
തിളങ്ങും ചമയങ്ങളില്‍
ചെവിയാട്ടം മറന്നു നില്പൂ
കാടു മറന്ന കൊമ്പന്മാര്‍
എനിയ്ക്കും ബലൂണ്‍ വേണം
പലനിറങ്ങളില്‍ പൂത്ത മരം
കൈ ചൂണ്ടി മോഹിച്ചുവോ
തിരക്കില്‍
ഞാന്‍ കേള്‍ക്കാതെയാവുമോ
കൈവിട്ടു പോയതാണോ
ഏയ്... ഞാന്‍ വന്നതൊറ്റയ്ക്കാണ്
വീട്ടില്‍, തുറന്ന പുസ്തകത്തിലവള്‍
ഉറങ്ങുകയാവും

കടും ചുവപ്പു റിബ്ബണ്‍ വാങ്ങാം
നീളന്‍ മുടി പകുത്തുകെട്ടി
ശലഭമാവട്ടെ
കുപ്പിവളകള്‍ പാകം തിരയുമ്പോള്‍
വിരല്‍ത്തുമ്പില്‍ ഉള്ളങ്കൈച്ചോപ്പ്!

ആവില്ല... അവളിപ്പോള്‍
ഇറയത്തെന്നെ കാത്തിരിപ്പുണ്ടാവും
ഞാന്‍ വന്നതൊറ്റയ്ക്കാണ്!

അയല്‍മരം

പുതിയ താമസസ്ഥലത്തിനടുത്ത്
ഒരു മുരിങ്ങമരമുണ്ട്
നിറയേ പൂത്ത്,
ഗോള്‍ഡ് സൂഖിനടുത്ത്
പുല്‍ത്തകിടിയില്‍
കടല്‍ക്കാക്കകളിറങ്ങിയതിന്റെ
ദൂരക്കാഴ്ച പോലെ

കീഴെ, പ്ലാസ്റ്റിക് കസേരകളില്‍
കാല്‍ മടക്കിവെച്ച്
വര്‍ത്തമാനം പറയുന്ന പാക്കിസ്ഥാനികള്‍
പെഷവാറിലോ കറാച്ചിയിലോ
ഉള്‍നാടുകളിലെ മരച്ചുവടുകളില്‍
അവര്‍ ബസ്സ് കാത്തിരിക്കുകയാണെന്ന് തോന്നും

പീടികകളില്‍ വന്നു പോകുന്ന സ്ത്രീകളെ
പച്ച നിറമുള്ള പുകയിലക്കുഴമ്പിന്റെ
ലഹരിയില്‍
പുഷ്തുവിലും ഉറുദുവിലും
തുറിച്ചു നോക്കും
ചിലര്‍ നീണ്ട ഒരു തരം കമ്പുകൊണ്ട്
പല്ലുകള്‍ വെടിപ്പാക്കും
മടക്കിയ കാല്‍ ഇടയ്ക്കിടെ നിവര്‍ത്തി
ഒരു യുദ്ധത്തിലും നഷ്ടപ്പെട്ടിട്ടില്ലെന്ന്
ഉറപ്പു വരുത്തും
ഓര്‍ക്കാപ്പുറത്തു പെയ്ത മഴയില്‍
കുതിര്‍ന്നു പോയ
പരുത്തികൃഷിയെപ്പറ്റിയാവും
അവര്‍ പറയുന്നത്

എത്ര പെട്ടെന്നാണവര്‍
പറഞ്ഞു പറഞ്ഞ് അടിപിടി കൂടുന്നത്
അതേ വേഗത്തില്‍
ഒരാള്‍ മറ്റൊരാള്‍ക്ക്
റസാക്കിന്റെ കഫ്റ്റേരിയയില്‍നിന്ന്
ചായ വാങ്ങിക്കൊടുക്കും
വീട്ടുമുറ്റത്ത് ഇല വന്നു വീണതിന്
ഉണ്ടായ വഴക്കിനിടയില്‍
മഴുത്തായകൊണ്ട് അടിയേറ്റു ചത്ത
പരമേശ്വരനെ ഓര്‍മ്മവരും

വേണ്ട വേണ്ട എന്നെത്ര വിചാരിച്ചാലും
മുരിങ്ങമരം എന്നെ
വീട്ടുമുറ്റത്തേയ്ക്കുതന്നെയാണല്ലോ
എത്തിക്കുന്നത്!

ചാഞ്ഞ ചില മരങ്ങള്‍

ധ്യാനം എന്നത്
ഇരയിലേയ്ക്ക് കുതിക്കും മുന്‍പ്
പുലി
പിന്‍കാലുകളില്‍ അമരുന്നതാണ്
നഖങ്ങള്‍ ഉള്ളിലേയ്ക്കു വലിച്ച്
പതുങ്ങിയെത്തുന്ന പൂച്ചയെ
എലി തിരിച്ചറിയുന്നതും

ചിലര്‍ ധ്യാനിക്കാറില്ല
മനസ്സ് ഏകാഗ്രമാക്കുമ്പോള്‍
അവര്‍,
തുണിയലക്കുന്ന പെണ്ണിന്റെ
തുടയില്‍ ആനക്കൊമ്പു കാണും
ജനല്‍ തുളച്ചെത്തുന്ന
ഉള്ളിയും കടുകും കാച്ചിയ ഗന്ധം
മൂക്കു വിടര്‍ത്തിയെടുക്കും
ചുമരിനപ്പുറം പുളയ്ക്കുന്ന
രതിയിലേയ്ക്ക് ചെവി ചേര്‍ക്കും

അവര്‍ ചാടി വീഴുംമുന്‍പ്
ഇരകള്‍ രക്ഷപ്പെടും
സ്വപ്നം വിഴുങ്ങി മയങ്ങുമ്പോള്‍
അവരെ,
താഴ്ന്നു പറക്കുന്ന നഖങ്ങള്‍
കോര്‍ത്തെടുക്കും

കൊടുങ്കാറ്റിന്റെ ശ്രുതിയ്ക്കൊത്ത്
കമ്പി മുറുകുന്നതും
മുറുകിയ കമ്പികള്‍
കൊടുങ്കാറ്റ് വിരിയിക്കുന്നതും
ധ്യാനത്തിലൂടെയാണ്

വീണ മീട്ടാത്തവരുമുണ്ട്
നാടു കത്തുമ്പോള്‍ അവര്‍
ചിരട്ടയെങ്കില്‍ ചിരട്ടയെന്ന്
ജലമന്വേഷിക്കും
അവരെ വിഡ്ഡികളെന്നു വിളിക്കും
അവര്‍ നനയുന്ന മഴയില്‍
ലവണമുണ്ടാകും
കാറ്റില്‍ നിശ്ശബ്ദ നിലവിളികളും

ദൈവത്തിന്റെ ചിരി

ഒരാള്‍ക്കുമാത്രം നടക്കാവുന്ന
വരമ്പിലൂടെ
എതിരെ വരികയാണെങ്കില്‍,
അവളെ എന്തുകൊണ്ട്
മുമ്പേ വെളിപ്പെടുത്തിയില്ല
എന്നു ചോദിച്ച്
ദൈവമേ
തീര്‍ച്ചയായും നിന്നെ ഞാന്‍
ചെളിയിലേക്ക് താഴ്ത്തും

സീബ്രാവരയില്‍
എന്നെ തൊട്ടുതൊട്ടില്ലെന്ന്
ദൈവം വാഹനം കുതിപ്പിച്ചു

വള കിലുങ്ങാത്ത
എന്റെ അടുക്കളയില്‍ എത്തിനോക്കരുത്
നല്ലൊരു ഇരയെ മോഹിക്കുന്നു
എന്റെ കത്തി

വെയിലുകൊണ്ട് ജനലില്‍
ദൈവം
സൌമ്യമായി പീലിയുഴിഞ്ഞു

മഴയും വെയിലും കുടിച്ച്
പുളച്ചു നടന്ന എന്നെ
ഈ തുറസ്സിലേയ്ക്ക്
ഇല്ലം കടത്തിയതെന്തിന്?
അസ്തമയവും
തിരിച്ചു പറക്കുന്ന പക്ഷികളും
കാണിച്ച്
മോഹിപ്പിക്കുന്നതെന്തിന്?

“കണ്ണിലെ കരടെടുത്തു തരാനും
കാലില്‍ കുഴമ്പിടുവാനും പോയിട്ട്
ഒന്ന് പരാതി പറയുവാനെങ്കിലും
എനിയ്ക്കാരുണ്ട്?”
തികച്ചും ഏകാന്തനായി
ദൈവം ചിരിച്ചു ചോദിച്ചു

പല്ലിയും ശലഭവും

അപരിചിത ലിപിയെഴുതിയ
യന്ത്രത്തകിടുപോല്‍
കാറ്റിലിളകും കരിഞ്ചിറകില്‍
മുലക്കണ്‍തടമൊത്ത് വിടര്‍ന്ന ചുട്ടി

ഏതു ദൈവപ്പുരയിലെ
മുഖക്കോപ്പു നീ ശലഭമേ?

കാടിന്‍ ഇരുള്‍ത്താവളങ്ങളില്‍
ഒളിഞ്ഞിരിക്കും മൃഗപേശികള്‍
അടയാക്കണ്ണുകള്‍
അക്കാഴ്ചയില്‍ മായം കലക്കും
ഈ ഇലച്ചായം

എത്ര നിര്‍ഭയം വെളിപ്പെടുത്തുന്നു നീ
പ്രാണന്റെ താഴും താക്കോലും!
നാവിലൂറും പശയടക്കി
സൌമ്യമായ് ചിരിച്ചവന്‍
പുതുവാലൊതുക്കിപ്പതിയെ
ഒരു കുതിപ്പ്!

വിശപ്പിന്‍ ആദിമജ്വാലകള്‍
പ്രാണിക്കും പല്ലിക്കുമൊന്നെന്ന്
കരുണാഭരിതം
ചിത്രച്ചിറകഴിച്ച്
എത്ര കാല്‍പനികമായ് തീരുന്നു
ശലഭജീവിതം

പിന്നെയാവഴി പോയതേയില്ല

തിരക്കൊഴിഞ്ഞ വഴിയേ
സവാരിക്കിറങ്ങിയപ്പോള്‍
ഈന്തപ്പനയില്‍നിന്നും
പൂവാകയിലേയ്ക്കു വലിച്ചുകെട്ടിയ
ചരടിലൂടെ
ഒരാള്‍ കൈവിട്ടു നടക്കുന്നതു കണ്ടു

എന്തില്‍നിന്നും ആരിലേയ്ക്കാണാവോ
ഈ പോക്ക്!
നോക്കിനോക്കി നടന്ന്
കല്ലില്‍ തട്ടി വീണു
(മാനത്തു നോക്കി നടക്കല്ലേ എന്ന്
എത്ര ശാസിച്ചാലും കേള്‍ക്കില്ല!)

എണീറ്റു നോക്കുമ്പോള്‍
ചൊറിയില്‍ ഈച്ചയാര്‍ക്കുന്ന കുഞ്ഞിനെ
വീശി വീശി
ഇരക്കുവാന്‍ കൈനീട്ടുന്നു
വെയിലേറ്റു ചുളിഞ്ഞ ഒരു പെണ്ണ്
കുഞ്ഞാണെങ്കില്‍
കരയാതിരിക്കാന്‍ പഠിച്ചിട്ടില്ലാത്ത മട്ട്

ഇത്ര കാലമായിട്ടും
അറബിയറിയാത്തതിനാല്‍
‘വിശക്കുന്നു വല്ലതും തരണേ’
എന്നാണു പറയുന്നതെന്ന്
മനസ്സിലായില്ല
കീശയിലെ നാണയങ്ങള്‍
അവര്‍ക്കു മുന്നില്‍ കിലുങ്ങരുതേ
എന്ന് പ്രാര്‍ത്ഥിച്ചു നടന്നു

പൊട്ടിത്തെറിയില്‍ പൊള്ളിയ
ഒരമ്മയും മകളും മാത്രം
ഭൂമിയില്‍ ശേഷിക്കുന്നത്
അന്നുരാത്രി സ്വപ്നം കണ്ടു

ഫൈബറില്‍ പണിത്
അലങ്കാരത്തിനു വച്ച ഒട്ടകം
മരുഭൂമി കാണാന്‍ ക്ഷണിച്ചു
പിന്നൊരിക്കല്‍

കാറ്റ് കിതയ്ക്കുന്നതുപോലുള്ള
ബദൂവിയന്‍ തുകല്‍വാദ്യം കേള്‍ക്കാം
നുണ പറയുകയല്ല,
ഒലീവും ഈന്തപ്പഴവും
അറബിക്കഥകളും നിറച്ച്
പായക്കപ്പലുകള്‍ മണലിലൂടെ
യാത്രപോകുന്നത് കാണിച്ചുതരാം

ഒട്ടകഭാഷ മനസ്സിലാവില്ലെന്ന്
മുദ്രകാണിച്ചു നടന്നു
അതിരില്ലാപ്പരപ്പുകളില്‍
ദിക്കുതെറ്റിയലയാന്‍ വയ്യ
(ഉടല്‍ സദാ പുതുക്കിക്കൊണ്ടിരിക്കുന്ന
ഒരു ചെമ്മണല്‍പ്പെണ്ണ്
അത്രയല്ലേയുള്ളൂ!
മരുഭൂമിയുടെ അരികുകള്‍
മറ്റു പലതിന്റേയുമെന്നപോലെ
ഞാന്‍ കണ്ടിട്ടുണ്ട്)

ഉറക്കത്തില്‍
ഒട്ടകപ്പുറത്തുനിന്ന് വീണ്
കാലൊടിഞ്ഞു

പിന്നെയാവഴി പോയതേയില്ല ഞാന്‍

കൊടുങ്കാറ്റിന്റെ കൂടെപ്പോയ വീട്

തിരിച്ചു വന്നു,
കുട്ടികള്‍ നാലുമൂല കളിക്കാന്‍
ചതുരം വരച്ചപോലുള്ള പറമ്പില്‍
കിഴക്കേപ്പുറത്തെ പ്ലാവും
പുളിയുറുമ്പുകള്‍ പൊതിഞ്ഞ മാവും
കളിയാക്കിയാലോ, ചീത്തപറഞ്ഞാലോ
എന്നു പേടിച്ച്
പടിഞ്ഞാറോട്ട് മുഖം തിരിച്ച്
പട്ടിയെപ്പോലെ കിതച്ചു കിടന്നു

മോന്തായം ഒടിഞ്ഞിരുന്നു
ഓടുകളും ജനാലച്ചില്ലുകളും പൊട്ടി
വാതിലുകളുടെ വിജാഗിരികളടര്‍ന്ന്
ചുമരുകള്‍ ചോരപുരണ്ട്

ഒന്നും ചോദിച്ചു വിഷമിപ്പിച്ചില്ല
ചോദിച്ചിട്ടെന്തിനാ!
പോകേണ്ടതു പോകും
വരേണ്ടതു വഴിയില്‍ തങ്ങില്ല!

ഇറയിലെ പൂഴിയില്‍ തപസ്സിലായിരുന്ന
തവളകള്‍ തിരിച്ചു വന്നു
ഏറ്റവും പുതിയ പാട്ടുകള്‍ മൂളി
കൊതുകുകള്‍ പറന്നു
അടുക്കള വാതില്‍ക്കല്‍ പൂച്ചകള്‍
അമ്മിത്തറയില്‍ കാക്ക

പുറത്ത് കാത്തുനിന്നു മുഷിഞ്ഞപ്പോള്‍
വൈകുന്നേരത്തിന്റെ വെളിച്ചം
ഉമ്മറത്തും അകങ്ങളിലും പരതി
എവിടെ?
തിണ്ണയിലിരുന്ന് ജനയുഗം വായിക്കുന്ന
കട്ടിക്കണ്ണട
അടുക്കളയിലെ ഒഴിഞ്ഞ പാത്രങ്ങള്‍
വ്യസനത്തോടെ തുറന്നടയുന്ന
ഒച്ചകള്‍
ചരുമുറിയിരുട്ടിലെ
ധന്വന്തരം തൈലവും മുറുക്കാനും കലര്‍ന്ന
നാമം ചൊല്ലലുകള്‍
വണ്ടിനോടും കളിപ്പാട്ടങ്ങളോടുമുള്ള
പറക്കമുറ്റാത്ത ചോദ്യങ്ങള്‍

അവരൊന്നും തിരിച്ചു വന്നില്ലേ?

NOKIA 3210

പാര്‍ക്കുബെഞ്ചിന്‍ മരയഴികളില്‍
അനാഥമാക്കപ്പെട്ട്
നിശ്ശബ്ദമായ്

പണ്ടൊരു പ്രണയിനി
പ്രിയനോട് ചോദിച്ചതുപോലെ
നിന്റെ വിരലുകളില്ലെങ്കില്‍
എനിയ്ക്കെന്തിനീ കീ പാഡ്?

ആരോ വിളിക്കുന്നുണ്ട്
ആരാകും?
ഞാന്‍, ‘കോളറാക്കാലത്തെ പ്രണയം’ വായിക്കുന്നു
നീയടുത്തുണ്ടായിരുന്നെങ്കില്‍
ഈ മകരമെന്നെ തണുപ്പിക്കുന്നു
നീയെന്റെ പുതപ്പായെങ്കില്‍
എന്നാവാം

മോനെ...
ഭക്ഷണത്തിലെണ്ണ കുറയ്ക്കണേ
എണ്ണ തേച്ചു കുളിക്കണേ
എന്തുണ്ടെങ്കിലുമെഴുതണേ
നിന്നെക്കാണാതെ അമ്മയ്ക്ക്...
എന്നാവാം

രാത്രി കടയടച്ചു വരുമ്പോള്‍,
നിങ്ങളിരിക്കാറുള്ള
ആല്‍ത്തറയ്ക്കരികില്‍‍
ആനന്ദനെ അവര്‍...
എന്നുമാവാം

ദൈവമേ!
എനിയ്ക്കു മിണ്ടുവാനാകുന്നില്ലല്ലോ
ആരെങ്കിലും ഒന്നു വന്നിരുന്നെങ്കില്‍
ഏകാന്തതയുടെ കടലില്‍ നഷ്ടപ്പെട്ട എന്നെ
വീണ്ടെടുത്തിരുന്നെങ്കില്‍
ചിപ്പിന്റേയും ബാറ്ററിയുടേയും
ഭാരത്തില്‍നിന്ന്
മോചിപ്പിച്ചിരുന്നെങ്കില്‍!

അവനിപ്പോള്‍ വരാറില്ല

ഒരു കൈയ്യില്‍
പച്ചീര്‍ക്കിലില്‍ കോര്‍ത്ത പുഴമീന്‍
മറ്റേക്കൈയ്യില്‍ സിനിമാനോട്ടീസ്
ബീഡിമണം പോകുവാന്‍ ചവച്ച
മാവിലയുടെ പച്ചച്ചിരി

“ ഇതെനിയ്ക്ക് പുഴ തന്നതാണ് ”

ബീഡിക്കമ്പനിയില്‍ പോകുന്നവളെ
കശുമാവിന്‍ചോട്ടില്‍ വെച്ച്
ഉമ്മ വെച്ചത്
ആരും അറിഞ്ഞില്ലെന്നു ഭാവിക്കും
അവളുടെ മണം ഇടയ്ക്കിടെ
ഷര്‍ട്ടില്‍നിന്ന് കുടഞ്ഞു കളയും

കാലില്‍ എവിടേയെങ്കിലും
ഉങ്ങിന്‍ കായുടെ വട്ടത്തില്‍
ഒരു വ്രണം പഴുത്തിരിക്കും
അല്ലെങ്കില്‍
തള്ളവിരല്‍ കല്ലിലടിച്ച്
നഖം പോയിട്ടുണ്ടാവും

അവന്റെ കൈക്കോട്ടിനെപ്പേടിച്ച്
കമ്മ്യൂണിസ്റ്റ് പച്ചയും പൊന്നാന്തകരയും
സീതാര്‍മുടി പോലെ നിലത്തു പടര്‍ന്നു
തെങ്ങിന്റെ പൊല്ല മാന്തുമ്പോള്‍
ചെടിച്ചേമ്പും കോഴിവാലനും
കടയറ്റു വീണു
വാഴയ്ക്ക് തടമെടുക്കുകയല്ലാതെ
കുടപ്പനില്‍നിന്ന് തേന്‍ കുടിച്ചിട്ടില്ല
അവന്‍ പണി നിര്‍ത്തിക്കയറാതെ
നിഴലുകള്‍ നീണ്ടില്ല

ചായക്കടയില്‍
പ്രഭാതവായനയ്ക്കും
വര്‍ത്തമാനങ്ങള്‍ക്കും അകലെ
ദോശയും കടുപ്പം കൂടിയ ചായയും
ഒറ്റയ്ക്കിരുന്നു കുടിച്ചു

വെറുതേ ഇരിക്കുമ്പോള്‍ മാത്രം
വെറുതെ ആകാശം കണ്ടു
വെറുതെ ഭൂമി കണ്ടു
ഒരു കടവിലും അടുപ്പിക്കാതെ
തുഴഞ്ഞുകൊണ്ടിരുന്നു

ഇപ്പോള്‍ എവിടെയാണാവോ!

ഓണാശംസകള്‍

"ശേഖരേട്ടന്‍ മരിച്ച്‌ ആണ്ടെത്താത്തതോണ്ട്‌ ഇക്കുറി നമ്മള്‌ പൂക്കളട്ടില്ല. മുറ്റത്ത്‌ കളിച്ചോണ്ടിരിക്കുമ്പൊ മോനുണ്ട്‌ എവടന്നോ കൊറച്ച്‌ മുക്കുറ്റിപ്പൂ പൊട്ടിച്ച്‌ കൊണ്ടന്നിരിക്കണ്‌. അവന്‍ മുറ്റത്ത് നിന്ന് കേറില്യ. കെഴക്കേല്‌ പൂക്കളട്ടത്‌ കണ്ടിട്ടാവും. മോളാണെങ്കില്‌ മണ്ണ് നനഞ്ഞിട്ടുണ്ടെങ്കില്‌ മുറ്റത്തിയ്ക്കെറങ്ങൂല്യ. മടിച്ചിയാ."

ഫോണിലൂടെ ആഹ്ലാദത്തോടെ അവള്‍ അത്‌ പറയുമ്പോള്‍ സുഗന്ധവാഹിയായ ഒരു ചെറുകാറ്റ്‌ ഉള്ളില്‍തൊട്ട്‌ പതികാലത്തില്‍ വീശിപ്പോയി.നന്ത്യാര്‍വട്ടത്തിനും ചെണ്ടുമല്ലികള്‍ക്കും കനകാംബരത്തിനുമൊക്കെ ഇടയില്‍ ഒളിച്ചു നിന്ന് മുക്കുറ്റിപ്പൂക്കള്‍ അവനെ അടുത്തേയ്ക്ക്‌ വിളിച്ചതാകുമോ?
കുഞ്ഞുങ്ങളുടെ മനസ്സിലൂടെത്തന്നെയാണ്‌ ആഘോഷങ്ങള്‍ കടന്നു വരുന്ന വഴി.
ഓണം!
കര്‍ക്കിടകം കഴുകിയെടുത്ത പ്രകൃതിയെ വെയിലിന്റെ സുവര്‍ണ വിരലുകള്‍ തുവര്‍ത്തിയെടുക്കുന്ന കാലം.
പറമ്പിന്റെ മൂലയില്‍ ഒച്ചയുണ്ടാക്കാതെ വളരുന്ന പേരറിയാച്ചെടികള്‍ പോലും 'എന്നെ ഇപ്പോഴെങ്കിലും ഓര്‍ത്തല്ലോ, എന്നെക്കൊണ്ടൊരു ആവശ്യം വന്നല്ലോ' എന്ന ഗമയില്‍ പട്ടുടുത്തു നില്‍ക്കുന്ന കാലം.

തിരിഞ്ഞു നോക്കി ആഹ്ലാദിക്കാന്‍ ഒരോണക്കാലവും ഓര്‍മ്മയിലൊന്നും പച്ചകുത്തി വെച്ചിട്ടില്ലെങ്കിലും....

എല്ലാവര്‍ക്കും ഓണാശംസകള്‍.

ഒഴിവുകാലം

തളിക്കുളം
സന്ധ്യമിന്നും മണല്‍

എന്നു വന്നു നീ മറുനാട്ടില്‍നിന്നും
വിശേഷമെന്ത്?
തീയാളുമടുപ്പ്
ഇരുമ്പുചട്ടിയില്‍ പൊരിയും മണല്‍
മൂത്തുമണക്കും കപ്പലണ്ടി
ഈരിഴത്തോര്‍ത്താല്‍ വേര്‍പ്പൊപ്പി-
ച്ചോദിച്ചു പീടികക്കാരി

ചക്രങ്ങള്‍ നാലും പൂഴ്ന്ന്
കര്‍ണവാഹനംപോല്‍ നില്‍ക്കും
പെട്ടിക്കട ചാരി നിന്നു ഞാന്‍
ഈ ചട്ടിയില്‍ വേവും
വേവുപോലെല്ലാം

കാല്‍പൂഴും മണല്‍
വറവുചട്ടി
അടിയില്‍ അണയാത്തീ
വിരലിടയില്‍ ഞെരിഞ്ഞാല്‍
‍തൊലിപോകുംവരെ മൊരിയും
ദേഹവും മനവും

ഇതു നിനക്കെന്ന്
എടുത്തു നീട്ടിയവര്‍
ചില്‍ഭരണിയില്‍നിന്നും
മുളകും ഉള്ളിയും മൂത്ത പലഹാരം

നഖങ്ങളില്‍ മുഷിഞ്ഞ ചന്ദ്രക്കല
ഇടം മാറിയ തോര്‍ത്തിന്നടിയില്‍
ചുളിഞ്ഞൊട്ടി
അഞ്ചുമക്കളെപ്പെറ്റ വയര്‍
വീട്ടിലെത്താപ്പുത്രനെയോര്‍ത്തോ
വെറുതെയോ നനയുന്ന കണ്ണുകള്‍

തൃപ്രയാര്‍
അമ്പലം മണക്കും വഴി

കണ്ണടിക്കും വിളക്കിന്നു കീഴെ
സുന്ദരി, ഉടയുന്ന ചിരിയുമായ്
ഓര്‍മ്മയിലുണ്ടോ ഞാന്‍ മാഷേ
ഉത്രാടമഴചാറുമൊച്ച

പഴയ ട്യൂഷന്‍ക്ലാസ്, മുന്‍ബെഞ്ചില്‍
കരിനൊച്ചി പോലെ ഇളംകറുപ്പില്‍..
ഓര്‍മ്മയുണ്ട് ചിരിച്ചു ഞാന്‍
കറന്റു പോകും മുന്‍പ് വീട്ടിലെത്തണം

മാഷിന്റെ ചൂരലിന്‍ പാടെന്റെ
തുടകളില്‍ ഇപ്പോഴുമുണ്ട്.. കാണണോ?
കനല്‍ തെറിക്കും ചിരി, പുന്നെല്ലിന്‍
കതിര്‍മണക്കും ഉടയാടകള്‍
ദൈവമേ... ഇവളുമിങ്ങനെ!

കൊല്ലം തീവണ്ടിയാപ്പീസ്
ഉള്ളില്‍ ദൈവം കൈ കഴുകിയ കടല്‍*

എവിടെയാ തെണ്ടി?
കള്ളൊഴുകുമൊച്ചയിലൊരാള്‍
കരച്ചിലും ഓണമഴയും നനച്ച പെണ്ണ്
വാവിടും കുഞ്ഞും
അലറുന്നയാള്‍!
റെയിലു മുങ്ങും ഇരുട്ടിലൊരാള്‍
തന്റെ പെണ്ണിനെ....

തൊണ്ടയടഞ്ഞ കടല്‍
ദൈവത്തിന്‍ കയ്യിലെ
കറയില്‍ കുഴഞ്ഞ തിരകള്‍

നമ്മള്‍

പെണ്ണായേ ജനിക്കൂ ഞാനിനി

നിന്റെ നാട്ടിലെവിടേയെങ്കിലും
വീടിന്റെ പടിഞ്ഞാറേ ഇറയത്തിരുന്ന്
ബ്ലൌസും പാവാടയും തുന്നുന്ന
ഒരു തയ്യല്‍ക്കാരി

വാതിലിനും ജനാലകള്‍ക്കുമുള്ള മരം
വലിയാന്‍ കുത്തിച്ചാരി വെച്ച
ചെത്തിത്തേയ്ക്കാത്ത വീട്ടില്‍
പണികള്‍ മുഴുവനാക്കാനുള്ള
ചെക്കും കാത്തിരിക്കുന്ന
ഒരു ഭാര്യയായി
നീ ജീവിച്ചിരിപ്പുണ്ടാകും അന്ന്

നൂലും സൂചികളും വാങ്ങാന്‍
കത്രികയ്ക്കു മൂര്‍ച്ച കൂട്ടാന്‍
അതിലേ പോകുമ്പോഴൊക്കെ
കോഴിവാലന്‍ ചെടികള്‍ക്കിടയിലൂടെ
നിന്നെ നോക്കി ഞാന്‍ ചിരിക്കും
പണ്ടെങ്ങോ പരിചയിച്ചതാണല്ലോ
ഈ പെണ്ണിന്റെ ചിരി എന്ന്
വിസ്മയപ്പെടും നീയെന്നുറപ്പ്

മുറത്തിലിട്ട് മുരിങ്ങയില ഉരിയുകയോ
മുതിരയിലെ കല്ല് പെറുക്കുകയോ
ആകും നീ അപ്പോള്‍

നിന്റെ ബ്ലൌസിന്റെ അളവ് ശരിയല്ല
എന്ന് ഞാന്‍ പറയും
അത് ബ്ലൌസിന്റെ കുറ്റമല്ല
അടക്കി നിര്‍ത്തിയ ദീര്‍ഘനിശ്വാസത്തോടൊപ്പം
ഉള്ളിലേയ്ക്കു ചുരുങ്ങിയ മുലകള്‍
മറുപടി തരും

അളവെടുക്കുന്നു എന്നു ഭാവിച്ച്
ഞാനവയില്‍ തൊടുമ്പോള്‍
ഉള്ളിലൂടെ മിന്നലോടുമോ നിനക്ക്?
എനിയ്ക്ക് ഓര്‍മ്മ വരുന്നല്ലോ ഈ തൊടല്‍
എന്ന് സംശയിക്കുമോ?

പിന്നെ എങ്ങനെയാണ്
നീ എന്നെ അന്ന് തിരിച്ചറിയുക?

മരിച്ചവരുടേയും അല്ലാത്തവരുടേയും ഭാഷയില്‍

പഞ്ചാരയിട്ട് കത്തിച്ചതിനാല്‍
അസ്ഥിപോലുമുണ്ടായിരുന്നില്ല
ചാരം കുടത്തിലാക്കി
കിടപ്പു മുറിയില്‍ വച്ചിരിക്കുകയാണ്
ഇനി വരരുത്
അടുത്തു വന്നു കിടക്കരുത്
നിഴലുപോലെ പിന്തുടരരുത്

എന്നാലും
പൌര്‍ണമികളില്‍
അമാവാസികളില്‍
മറ്റെല്ലാ രാത്രികളിലും
കുടം കര്‍പ്പൂരം മണക്കും
മുക്കുവന്റെ ഭൂതം പോലെ
ചാരം പെണ്‍രൂപം കൊള്ളും
ഉറക്കം വിട്ടൊഴിയാത്ത സ്വരത്തില്‍
ചെവിയില്‍ ചോദിക്കും

മുറ്റത്തുനിന്ന് പൂക്കളിപ്പോഴും
കളവു പോകുന്നുണ്ടോ?
ഒളിനഖങ്ങളുമായി കള്ളപ്പൂച്ച
അടുക്കളയിലെത്താറുണ്ടോ?
നീലക്കണ്ണുള്ള അറബിയാണോ
ഇപ്പോഴും അടുത്ത വീട്ടില്‍ താമസം?
എന്നെക്കണ്ടാല്‍
നെഞ്ചിലേയ്ക്കുമാത്രം നോക്കാറുള്ള
ബംഗ്ലാദേശിച്ചെക്കനെവിടെയുണ്ട്
നിന്നെക്കാള്‍ ആര്‍ത്തിയാണവന്

ആരുമായാണ് പാതിരാ ചാറ്റ്
നൈജീരിയാക്കാരി ഹവ്വയോ?
അവള്‍ക്കു മൊബൈല്‍ഫോണ്‍
അയച്ചു കൊടുത്തോ?
അതോ നിന്റെ സിറിയാക്കാരനോ
ആദമായാലും ഹവ്വയായാലും
നിനക്കൊരുപോലെയല്ലേ?
കണ്ണൊന്നു ടെസ്റ്റ് ചെയ്യണേ, കരളും

എന്നെ തിരിച്ചെടുക്കുമോ
നിന്റെ കൂടെ ജീവിച്ചു മതിയായില്ല
എന്നു പറയുമ്പോഴേയ്ക്കും
നേരം പുലരും
എവിടെപ്പോയൊഴുക്കും ഈ ബാധയെ
എന്നോര്‍ക്കും
ഏഴു കടലും മതിയാവില്ലെന്ന്
കുടത്തില്‍ നിന്നപ്പോള്‍ ചിരി ഉയരും

മരങ്കൊത്തി

മൂത്താശാരി പണിക്കിരുന്നാല്‍
ഉണക്കമരങ്ങള്‍പോലും
എണ്ണ കിനിഞ്ഞ് മലര്‍ന്നു കിടക്കും
ഇമകളടയുംപോല്‍
‍പഴുതില്ലാതെ ചേരും
കട്ടിളക്കാലും പടികളും

വാതിലില്‍ കൊത്തിയ
മുന്തിരിക്കുലകളില്‍
മധുരം നിറയും
നിദ്രയില്‍ വീടു വിട്ടിറങ്ങും
തരുണരാം മരപ്രതിമകള്‍

ജീവിതം മാത്രം
നീളവും വീതിയും
തെറ്റിമുറിച്ച പണിത്തരം

പണിക്കു വരാത്തെതെന്തേ?
എന്റെ മാവിന്‍ പലകകള്‍
വെയിലേറ്റു വളയുന്നു
ഓലവാതില്‍ മാറ്റണം
ഉറക്കം വരുന്നില്ല രാത്രിയില്‍
ഇരട്ടപ്പെണ്മക്കളെയേല്‍പ്പിച്ച്
ഒറ്റയ്ക്കു തൂങ്ങിയ
രാഘവന്റെ പെണ്ണ് ചോദിച്ചു

കല്‍പ്പൊടിയാലുളി തേച്ച്
തച്ചിനിറങ്ങി സൂര്യന്‍
മഴ ചോരും മാനത്തിന്‍
മേല്‍പ്പുര പുതുക്കുവാന്‍

അരിയും മുളകും തീര്‍ന്നു
മോള്‍ടെ പനി വിട്ടില്ല
ഇന്നെങ്കിലും വല്ലതും
വീട്ടിലെത്തിക്കണേ
ചട്ടിയും കലവും കലമ്പി

പനിമകളേ പനിമതീ
മധുരമുള്ള മരുന്ന്
വാങ്ങിവരാമച്ഛന്‍

മോന്തിയോളം മേടിയിട്ടെന്തിനാ
മരങ്കൊത്തീ...
ഇപ്പൊപ്പുറപ്പെട്ടാലെത്താം
ചെണ്ടയില്‍ കോലുവെയ്ക്കും മുന്‍പ്
വിളിച്ചു ചങ്ങാതി

വെയിലേറ്റു മുതുകു വളഞ്ഞ
മാമ്പലകകള്‍ മഞ്ഞു കൊണ്ടു
ഓലവാതില്‍ കയറിട്ടു കെട്ടി
പ്രാകിക്കിടന്നു
തൂങ്ങിച്ചത്തവന്റെ പെണ്ണ്

പാണന്റെ വിരലും കോലും
ചെണ്ടയില്‍ ചെത്തിപ്പണിതു
മേളഗോപുരങ്ങള്‍
പന്തങ്ങളെരിയും പൂരപ്പറമ്പില്‍
തിടമ്പേറ്റി നില്‍ക്കുമാനയുടെ
ചന്തം കണ്ടു നിന്നു മൂത്താശാരി
ഉള്ളില്‍ മധുരക്കള്ള് നുരഞ്ഞപ്പോള്‍
ഓര്‍മ്മവന്നു പനിമതിയെ‍

രണ്ട് അധ്യായങ്ങളുള്ള നഗരം

രാവിലെ നോക്കുമ്പോഴുണ്ട്
മഴ നനച്ചു തുടച്ച
മാളികക്കണ്ണാടിയില്‍ നോക്കി
മുഖം മിനുക്കി മുടിചീകുന്നു
പ്രാവുകള്‍

ആകെ ഒരു തെളിച്ചം
പ്രഭാതത്തിന്

വാഹങ്ങളേ
തെന്നാതെ പോകൂ എന്ന്
വഴികളെല്ലാം മിന്നുന്നുണ്ട്
ആകാശത്തെ താങ്ങുന്ന കെട്ടിടങ്ങള്‍ക്ക്
എന്തൊരു ഭംഗിയും വൃത്തിയും
വെട്ടി നിര്‍ത്തിയ ചെടികള്‍
പലനിറങ്ങളില്‍ പൂക്കള്‍
ജലധാര

കാഴ്ചകളില്‍ ഭ്രമിക്കുന്നതെന്തിന്?
തെല്ലു മാറിയിരുന്ന്
ചായം പൂശിയ ചവറ്റുകൊട്ട
ചോദിച്ചു
ഈ മണിക്കൊട്ടാരങ്ങള്‍ക്കു പിന്നില്‍
വേറൊരു ചവറ്റുകുട്ടയുണ്ട്
എന്നെപ്പോലെ ചെറുതല്ലാത്ത
ഒരു മുത്തന്‍ രാജ്യം

അവിടെ
പട്ടികള്‍ കടിപിടി കൂടുന്നുണ്ട്
വലിച്ചു കെട്ടിയ പ്ലാസ്റ്റിക് കയറില്‍
തുന്നലുകളുടെ പഴുതാരകളിഴയുന്ന
തുണികള്‍ ഉണങ്ങുന്നു
സ്വയം വെള്ളം പിടിച്ചുവച്ച്
അരിയും മുളകും കാത്തിരിക്കുകയാണ്
വസൂരിക്കുഴികളുള്ള കലങ്ങള്‍

മരക്കൊമ്പില്‍ തൂങ്ങുന്ന
തുണിത്തൊട്ടില്‍
നനഞ്ഞുവോ എന്നു നോക്കുമോ?

ചുവന്ന സാരിയുടുത്ത്
കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ പോയവള്‍
മഴയില്‍ അലിഞ്ഞു പോയെന്നു തോന്നുന്നു

അമീബ

മനം പറയുന്നത്
ഉടല്‍ അനുസരിക്കുന്നു
എന്നേ കരുതിയുള്ളൂ
ഏക കോശത്തില്‍
ഒരു തല
ഒരു ഹൃദയം
ഇരു കണ്ണുകള്‍
ഒറ്റ നാവുമാത്രം

പറയുന്നത് തിരിയാതായപ്പോള്‍
മനസ്സിലായി
ഉള്ളില്‍
രണ്ടുപേര്‍ ചിന്തിക്കുന്നുണ്ട്
രണ്ട് ഹൃദയങ്ങള്‍ സ്പന്ദിക്കുന്നുണ്ട്
രണ്ടു ജോടി കണ്ണുകള്‍ കാണുന്നുണ്ട്
രണ്ടു നാവുകള്‍ രുചിക്കുന്നുണ്ട്

മുറിഞ്ഞു മാറുമ്പോള്‍
തലകള്‍ രണ്ടറ്റത്തായതിനാല്‍
ഭാഗ്യം
ഒന്നിനു മറ്റൊന്നിന്റെ
കണ്ണീരു കാണാതെ കഴിഞ്ഞു

ആളപായം

സിഗ്നലിന്‍ ചുവപ്പു കടന്ന്
അലമുറയിടും ആംബുലന്‍സ്
മസാല തേയ്ക്കാതെ
വേനലില്‍ വെന്ത ദേഹം
നെഞ്ചിലപ്പൊഴും
പൂര്‍ത്തിയാകാത്ത വീടിന്‍
ഇഷ്ടികക്കൂട്ടം
അകമൊരുക്കുവാന്‍ കണ്ടുവെച്ച
ഇറാനിമാര്‍ക്കറ്റിലെ പരവതാനി
ഇരുട്ടിന്‍ ഗലിയില്‍ പതുങ്ങി
ചൈനാക്കാരി വില്‍ക്കും ലോഹമണി
വീട്ടുപകരണങ്ങള്‍ പ്രതിമകള്‍

മഴ തുടങ്ങി
നമ്മുടെ ഇഷ്ടികക്കൂട്ടം പച്ചപുതച്ചു
ബാബുവും ഗീതയും
അവിടെയാണെപ്പൊഴും കളി
പൊത്തിലെങ്ങാനും
വിഷജാതികളെന്തെങ്കിലും...
കുറിക്കാരന്‍ തമിഴന്റെ ചിരി
നാള്‍ക്കുനാള്‍ വഷളാകുന്നു

പരദേശവാസം
വിയര്‍പ്പ് ഭസ്മമാടിയ ദേഹം
തിരണ്ടിവാല്‍ വീശി
കാറ്റ് തൊലിയിളക്കുമ്പോള്‍
മനസ്സില്‍ മഴയൊഴിയും പാടം
വരമ്പില്‍ ഒറ്റക്കാലില്‍ ഏകാഗ്രമായ്
വെള്ളക്കൊടിക്കൂറ
പുതുവെള്ളത്തില്‍
എണ്ണ തേച്ചു വെയില്‍ കായും വരാലുകള്‍
വെള്ളി പൂശിയ സുന്ദരിപ്പരലുകള്‍

അത്താഴവും കഴിഞ്ഞ്
ഉള്‍വാതിലുകള്‍ തുറന്നുറങ്ങും
അര്‍ദ്ധരാത്രികള്‍
സ്വപ്നം തീരും മുന്‍പേ
തോണ്ടിയുണര്‍ത്തും
വാഹനത്തിന്‍ വിളികള്‍
എത്ര ക്രൌര്യത്തോടെ നിന്നെ
ചുറ്റിവരിഞ്ഞു കാലം

തളര്‍ച്ചയാല്‍ കാല്‍മുട്ടുകള്‍
ഉലഞ്ഞതോ
ഉണര്‍ച്ചയുടെ പരുക്കന്‍ പിടി
അയഞ്ഞതോ
ഒരിടര്‍ച്ചയില്‍ നീ...

ഇടത്തോട്ടെഴുതുന്നത്

ജനലില്‍
കാറ്റുപതിച്ച മണലില്‍
മഴ
ഇടത്തോട്ടെഴുതുന്നു

അകം
പെരുമഴയില്‍ കുതിരുമ്പോള്‍
നിറയും കണ്ണുകളില്‍
പ്രണയം മാന്‍കൂട്ടമായ് വന്ന്
കണ്ണാടി നോക്കുന്നു

ഒരിയ്ക്കലെങ്കിലും തൊടുമെന്ന്
വിരലുകള്‍
കെട്ടുപൊട്ടുവാന്‍ കുതറുന്നു
ഉമ്മവെയ്ക്കില്ലൊരിക്കലും
നിന്നെ ഞാനെന്ന്
ചിരിച്ച്
തോരും മഴയ്ക്കൊപ്പം
പുറത്തു പോകുന്നു

പരിഭാഷ

പണ്ടെന്നോ മറന്ന ഒരു ചെടി
ഇന്നു ഞാന്‍ കണ്ടു
പരിചയം തോന്നിയിട്ടാവും
കൊത്തുപണികളുള്ള
കള്ളിച്ചെടികള്‍ക്കിടയില്‍നിന്ന്
വിസയില്ലാത്ത പണിക്കാരനെപ്പോലെ
പരിഭ്രമത്തോടെ തലനീട്ടി
എന്തോ പറയുവാനാഞ്ഞു

അതിന്റെ നിറം പോയ പൂക്കളില്‍
കറുത്ത ചിറകുള്ള ഒരോണത്തുമ്പിയെ
സങ്കല്‍പ്പിക്കുവാന്‍ തോന്നി
ഒരു സാധാരണ ചെടി അത്രയകലേയ്ക്ക്
നമ്മെ കൊണ്ടുപോകുന്നത്
നാട്ടുനടപ്പാണോ?

നാലു പതിറ്റാണ്ടായ്
മരുഭൂമിക്കും ഒട്ടകങ്ങള്‍ക്കുമൊപ്പം
നാടേത് വീടേതെന്നറിയില്ല
എന്ന് ചിരിക്കുന്ന
പാക്കിസ്ഥാനി വൃദ്ധനോ
പുഴുത്ത കാലുമായ്
മുടന്തിപ്പോകുന്ന
തെലുങ്കന്‍ തൊഴിലാളിയോ
ഇതുപോലെ എങ്ങോട്ടെങ്കിലും
നിന്നെ കൊണ്ടുപോകുന്നുണ്ടോ
എന്നു ചോദിച്ചാല്‍ എന്തു പറയും?

ഞാനതിനെ മൈന്റു ചെയ്തില്ല

പറമ്പുനിറയെ പൂക്കുന്ന
കൂട്ടുകാരെക്കുറിച്ചു ചോദിച്ചാലോ?
കൊങ്ങിണി മുക്കുറ്റി തൊട്ടാവാടി
വേട്ടാളന്‍ പച്ചത്തുള്ളന്‍ തുമ്പികള്‍...
അവരെക്കുറിച്ചൊക്കെ എന്തു പറയും?
അവരെയൊക്കെ ഞാന്‍ മറന്നു പോയല്ലോ

മഴയില്‍ തരിച്ച മണ്ണില്‍
പുലര്‍കാലത്ത്
ചെരിപ്പിടാതെ ചവിട്ടുംപോലെ
എന്റെ ഉടലൊന്നു കുളിര്‍ന്നു

നിലംതല്ലി വന്ന കാറ്റില്‍
തലയൊന്നു കുടഞ്ഞ്
തന്റെ ഉണക്കപ്പൂക്കളില്‍നിന്ന്
അത് കറുത്ത വിത്തുകള്‍ തെറിപ്പിച്ചു
വിത്തുകള്‍ പെറുക്കുമ്പോള്‍
എനിയ്ക്കു മനസ്സിലായി
എന്താണ് ആ ചെടിയ്ക്കു
പറയുവാനുണ്ടായിരുന്നതെന്ന്!

വീണതൂവല്‍

വഴിയില്‍ വീണുകിടക്കുകയായിരുന്നു
കാക്കയുടെയോ കുയിലിന്റെയോ
വിരുന്നു വന്ന
പരദേശിക്കിളിയുടെയോ
എന്നറിയില്ല
എങ്ങനെയാണ്
ഊരിവീണതെന്നും

എഴുത്തു കമ്മിയാണെങ്കിലും
മഷിക്കുപ്പിയില്‍
അന്തസ്സിനു വെയ്ക്കാമായിരുന്നു
ഒരു തൂവലിക!

എടുത്ത്
തുമ്പൊഴികെ
അഴിച്ചു കളഞ്ഞ്
ചൊറിയും ചെവിയില്‍
തിരുകിത്തിരിച്ചു ഞാന്‍

ഹൌ!!!

നമുക്കറിയാത്ത ചിലത്

രാജാവിന് പ്രണയിനിയുടെ
ഓര്‍മ്മപ്പുരയുണ്ടാക്കുന്ന
പണിക്കാരെന്നു തോന്നും
ചുമ്മാടും ചോറ്റുപാത്രവുമായി
തലേരാത്രിയെപ്പറ്റി നിശ്ശബ്ദം പറഞ്ഞ്
വരിമുറിയാതെ അച്ചടക്കത്തോടെ
പോകുന്ന ഉറുമ്പുകള്‍

അവയുടെ കരിമരുന്നിന്‍ചാലിനു കുറുകെ
അമര്‍ത്തി ഒന്നു വരയ്ക്കുക
ആശയവിനിമയത്തിന്റെ
ജലഗന്ധം നഷ്ടമായി
രണ്ടു ദേശങ്ങളിലേയ്ക്ക് വിഭജിക്കപ്പെട്ട്
അവര്‍ ചരിത്രമാകും

വിഭജിക്കപ്പെട്ടാലും അവര്‍
സ്വന്തം നിലപാടുതറകള്‍ പണിയാതെ
മുന്നില്‍ നടന്നവന്റെ വിയര്‍പ്പ്
തെരഞ്ഞു കണ്ടെത്തും
എങ്ങോട്ടു ചിതറപ്പെട്ടാലും
കരുതി വയ്ക്കുവാനുള്ള ഇടം
ഒന്നു മാത്രമാണെന്ന് അവര്‍ക്കറിയാം
വരച്ച് വഴിമുറിക്കുന്ന വിരലുകള്‍
ഇനിയുമുണ്ടെന്നും

അവര്‍ക്ക് മറ്റു ചിലതുമറിയാം

മുളകള്‍ ഒരിക്കല്‍ മാത്രമാണ് പൂക്കുകയെന്ന്
കതിരുകളില്‍ പാലുറച്ചു ധാന്യമാകുന്ന സമയം
മേഘങ്ങള്‍ ഉലയിലെ ലോഹനിറം വിട്ട്
ശ്യാമമാകുന്ന കാലം

ധാന്യമൊളിപ്പിച്ച അറകളിലേയ്ക്ക്
രഹസ്യ വഴികളുണ്ടെന്നും
ഒരുമിച്ചു കടിച്ചാല്‍ പിന്മാറാത്ത
കാലുകളില്ലെന്നും അവര്‍ക്കറിയാം

സര്‍പ്പശാപം





തായമ്പക പഠിപ്പിക്കുന്നത് കാണാന്‍
ശേഖരേട്ടന്റെ വീട്ടില്‍ പോകുമ്പോഴാണ്
കണ്ടത്
വൈകുന്നേരത്തിന്റെ വെളിച്ചത്തില്‍
കശുമാവിന്‍വേരുകളെന്നു തോന്നി

കാവിനരികിലെ ഇടവഴിയില്‍
വളര്‍ന്ന പൂവാംകുരുന്നിലയ്ക്കും
കുറുന്തോട്ടിപ്പടര്‍പ്പിനുമിടയില്‍
പാതിയുടല്‍ പിരിഞ്ഞ
ഇണസര്‍പ്പങ്ങള്‍

കൈകളില്ലാതെ പുണരുക എങ്ങനെയെന്ന്
അവ കാണിച്ചു തന്നു

ഉരഗംപോല്‍ ഉടല്‍ വഴക്കമുള്ള പെണ്ണുങ്ങള്‍
പിന്നീട് ആ ഓര്‍മ്മ കൊണ്ടുവന്നിട്ടുണ്ട്
അരയില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍
ബെല്‍റ്റ് ഇണയെത്തിരയുന്നുവെന്ന്
തോന്നിയിട്ടുണ്ട്

കാലനക്കം കേട്ടാവണം
രതിയുടെ പകുതിയില്‍
ഇഴപിരിയും ഊഞ്ഞാല്‍ പോലെ
ഇണപിരിഞ്ഞ്
അവ രണ്ടു വഴിയ്ക്ക് ഇഴഞ്ഞുപോയി
വലത്തോട്ട് പോയത് പെണ്‍സര്‍പ്പമായിരുന്നോ?
ഒന്നു തിരിഞ്ഞു നിന്നതെന്തിന്?

പത്തി വിടര്‍ത്തി രോഷത്തോടെ ചീറ്റി
മഞ്ഞളും പൂവുമണിഞ്ഞ
ചിത്രകൂടക്കല്ലുകള്‍‍ക്കിടയില്‍
അത് മറഞ്ഞു

ഇണയുടെ ഉടലിന്റെ ചൂടറിയും മുന്‍പ്
എപ്പോഴും നീ ചുറ്റഴിഞ്ഞെറിയപ്പെടട്ടേയെന്ന്
പ്രാകുകയായിരുന്നോ?


(പെയിന്റിംഗ് : ഷംസുദ്ദീന്‍ മൂസ)

കുഞ്ഞുബൈദാപ്ല

തെക്കേപ്പറമ്പില്‍
അതിരുകെട്ടുന്നു
കുഞ്ഞുബൈദാപ്ല
പട്ടാളത്തിലായിരുന്നിട്ടും
ചെത്തിക്കൂര്‍പ്പിച്ച
മീശപോലുമില്ല

വേലികെട്ടുമോ ഭടന്‍
വെടിവെയ്ക്കുമോ
സന്ദേഹിക്കു നേരെ
നിറയൊഴിയുന്നു പൊട്ടിച്ചിരി

യുദ്ധമുന്നണിയില്‍ തകര്‍ന്നതോ
മുന്‍വരിയിലെ പല്ലുകള്‍
മണ്ണിടിഞ്ഞിരിക്കുന്നോ
കണ്ണിന്‍ ഒളിയിടങ്ങളില്‍?

കന്നിമാസത്തില്‍
ഇണനായ്ക്കള്‍ നുഴയും
വഴിയടയ്ക്കുന്നു
ചിങ്ങം നിറം കുടയും
ചെടികള്‍ നടുന്നു

ഒന്നു ചെറുതാവാന്‍,
കിലുക്ക തൂങ്ങിയാടും
കടലാവണക്കിന്‍ പശ
പോളയായ് ഊതുവാന്‍
എന്തുവഴി?

സര്‍ക്കീട്ട് പോയില്ലേ
കൈയ്യിലെക്കാശ് തീര്‍ന്നോ
വേലിയില്‍ ഓട്ടയുണ്ടാക്കി
ഇരിയ്ക്കുമോരോരുത്തര്‍
കെണിയില്‍ കണ്ണെത്തില്ല
നൂണിറങ്ങുമ്പോള്‍
ഊരാന്‍ കൂട്ട്യാക്കൂടില്ല!

ഉണ്ടയില്ലാച്ചിരിക്കിടയില്‍
ട്രഞ്ചില്‍നിന്നെത്തി നോക്കി
വേലി കെട്ടാതെ
തുറന്നു കിടന്ന ജീവിതം

മേഞ്ഞു നടന്നു
നാല്‍ക്കാലികള്‍ പകല്‍
തേങ്ങയുമിളനീരും യാത്രപോയ്
രാത്രിവഴികളില്‍
വാതിലിന്‍ പിച്ചളക്കെട്ടും
അകത്തെക്കോളാമ്പിയും
കോളാമ്പിയില്‍ മൂത്രമൊഴിച്ച
പെണ്ണും കവര്‍ന്നുപോയ്
അറിഞ്ഞതേയില്ല
ആരാന്റെ വേലികെട്ടി
അലഞ്ഞു നടക്കുമ്പോള്‍

വെയിലിന്‍ വീരശൃംഖല
തിളങ്ങുമുടല്‍ കുനിച്ച്
കുഴിമാന്തുകയാണ്
കുഞ്ഞുബൈദാപ്ല
അതിരു കാക്കുമ്പോള്‍
ആശിച്ചിരുന്നാവോ
വേലിയില്ലാക്കാലം!

ഇടിഞ്ഞുവീഴാത്ത വഴി

തുരുമ്പന്‍ സൈക്കിളില്‍
വായനശാലയിലെത്തും
കണ്ണുകളില്‍ കത്തും
തലേന്നു വായിച്ചതിന്‍ ലഹരി
മുഷിഞ്ഞ ഷര്‍ട്ടില്‍നിന്നും
സന്ധ്യ മാഞ്ഞുപോവില്ല

പതിവു കസേരയിലിരുന്ന്
ജനാലകള്‍ തുറക്കുമ്പോള്‍
അടച്ചിട്ട കവിതകള്‍
പഴങ്കടലാസുമണത്തിനൊപ്പം
ഇടവഴിയില്‍ നടക്കാനിറങ്ങും
പുറത്ത് വൈദ്യുതക്കമ്പിയില്‍
പൊന്മ കാത്തിരിപ്പുണ്ടാവും
മാനം മുക്കിയ കുപ്പായമിട്ട്

ഇരുട്ടില്‍ മടങ്ങുന്നേരം
ഉള്ളില്‍ കുരുത്തതെല്ലാം ചൊല്ലും
പാട്ടുനിര്‍ത്തി രാപ്രാണികള്‍
ചെവിയോര്‍ക്കും
നിന്നിലേയ്ക്കുള്ള വഴിയിലൂടെ
യാത്ര പോയിട്ടേറെയായ്
എവിടെയാണ് നീയിപ്പോള്‍
എഴുതാറുണ്ടോ വല്ലതും?

ഇടിച്ച കാറുകളുടെ
അസ്ഥി വില്‍ക്കും തെരുവില്‍
ഒറ്റയ്ക്കു നടക്കുമ്പോള്‍
തുരുമ്പന്‍ സൈക്കിളിലൊരു
ബംഗാളി പോകുന്നു
പിന്നിലെക്കൊട്ടയില്‍
പണിയിടങ്ങളിലേയ്ക്കുള്ള
റൊട്ടിയും മീനും

ധ്രിതിപ്പെടുമുടലിന്‍
തളര്‍ച്ചയകറ്റുവാന്‍
പാടുന്നത്
ആരെക്കുറിച്ചാവും?

തെരുവിലെ ആവിഷ്കാരം നോക്കി നില്‍ക്കുന്നു

നഗരവഴിയിലെ പീടികച്ചുമരില്‍
ചിത്രമെഴുതുന്നൊരാള്‍
ഉന്മാദി, അര്‍ദ്ധനഗ്നന്‍

ഭ്രാന്തു കൊത്തിയ വിരലുകളാല്‍
ചെങ്കല്ലുകൊണ്ട് പുലര്‍മാനം
കരിക്കട്ടകൊണ്ടിരുട്ട്
പച്ചില തേച്ച് കാട്

ചെങ്കല്‍ മാനത്തുകൂടെ
ചിത്രകാരനറിയാതെ
കിളിക്കൂട്ടം പറന്നുപോയി

നോക്കിനോക്കി നില്‍ക്കേ
ആകാശവും സൂര്യനും കവിഞ്ഞ്
കാടു വളര്‍ന്നു
എന്തോ നിലവിളിച്ചു

വെടികൊണ്ടതാവും!

ആരാലെങ്കിലും കണ്ടെടുക്കപ്പെടാന്‍
അടിക്കാട്ടില്‍ ഇലകള്‍ മൂടിക്കിടന്നു
പുണര്‍ന്ന നിലയില്‍
രണ്ടെല്ലിന്‍കൂടുകള്‍

എത്രയേകാന്തമീ കാടെന്ന്
ഒരു പാട്ടുയര്‍ന്നു

തോന്നിയതാവും!

മരങ്ങള്‍ സ്വയം വകഞ്ഞ്
വഴിയുണ്ടാക്കി വിളിച്ചു
കയറിക്കോളൂ!

വരച്ചവന്റെ കണ്ണുകളില്‍
കരുണയുടെ കടലിളകി
മഴ വന്നുമായ്ക്കും മുന്‍പ്
കയറണേ
കല്ലും മുള്ളും നോക്കണേ!


പിന്നിലേയ്ക്കാരോ
പിടിച്ചു വലിക്കുന്നല്ലോ!
മുള്ളുകളഞ്ഞ മീന്‍ വച്ചുരുട്ടിയ
ചോറുരുള ഓര്‍മ്മപ്പെടുന്നല്ലോ!

ചക്കയ്ക്കുപ്പുണ്ടോ...

ശിവകാശിയിലെ വര്‍ണചിത്രങ്ങള്‍ പതിച്ച കൂടുകളില്‍ കമ്പിത്തിരി, മേശാപ്പൂ, മത്താപ്പൂ, പെരിങ്ങോട്ടുകരയിലും കാട്ടൂരും പടക്കക്കമ്പനികളിലുണ്ടാക്കുന്ന വാലുനീണ്ട ഓലപ്പടക്കങ്ങള്‍, മുറ്റത്ത് മേടവെയിലില്‍ പൂത്തിരി കത്തിച്ചു നില്‍ക്കുന്ന കണിക്കൊന്ന...
ശബ്ദവും വെളിച്ചവുമായി വിഷു.

നാട്ടില്‍നിന്ന് അകന്നു താമസിക്കുന്നവര്‍ക്ക് തങ്ങളുടെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോകാനുള്ള റിവേഴ്സ് ഗിയര്‍ മാത്രമുള്ള വാഹനങ്ങളാണ് ആഘോഷങ്ങള്‍. ഓര്‍മ്മകളില്‍ നനയുകയില്ലെന്ന് ശാഠ്യം പിടിക്കുന്നവര്‍ പോലും ഇത്തരം അവസരങ്ങളില്‍ തങ്ങള്‍ കൂടെകൊണ്ടു നടക്കുന്ന ഇരുട്ടുമുറിയുടെ മൂലയില്‍നിന്നും ചിലത് കണ്ടെടുക്കും. അവയെ ഓമനിക്കും. ആരുമറിയാതെ അവ തിരിച്ചുവച്ച് മുഖപേശികള്‍ മുറുക്കി നടക്കും.

കസവുമുണ്ടുടുക്കലും കണികാണലും കൈനീട്ടവും ഞങ്ങളിലേറെപ്പേര്‍ക്കും തളിക്കുളം നാഷണല്‍ ടാക്കീസിന്റെ ഓലമേല്‍ക്കൂരയുണ്ടാക്കുന്ന പ്രകാശവലയിലിരുന്നു കണ്ട മാറ്റിനികളില്‍ പ്രേംനസീറും ജയഭാരതിയും കവിയൂര്‍ പൊന്നമ്മയും മാസ്റ്റര്‍ രഘുവുമൊക്കെ ഉടുക്കുകയും കാണുകയും സ്വീകരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുള്ള അനുഭവം മാത്രമാണ്.

അമ്പലമുറ്റവും അരയാല്‍ത്തറയും കുളവുമായിരുന്നു കുട്ടിക്കാലത്തെ പ്രധാന വിനോദകേന്ദ്രങ്ങള്‍. മഴക്കാലത്തു മുഷിഞ്ഞു ചുളുങ്ങുന്ന മണല്‍ച്ചേല മീനവെയില്‍ അലക്കി വെളുപ്പിക്കും. വെണ്മണലിലേയ്ക്ക് കാറ്റ് ഞാവല്‍മരങ്ങളില്‍നിന്ന് ക്രിഷ്ണമണികള്‍ ഇളക്കി വീഴ്ത്തും. കാറ്റില്‍, അരയാലും കാവിലെ മരങ്ങളില്‍ പടര്‍ന്ന വള്ളികളും സംഗീതോപകരണങ്ങളായിമാറി മദ്ധ്യാഹ്ന നിശ്ശന്ബ്ദതയെ ഉണര്‍ത്തും. കാറ്റിന്റെ പാട്ടു കേള്‍ക്കാന്‍ കുളത്തിലെ പച്ചക്കുഴമ്പായി മാറിയ വെള്ളത്തില്‍ ബ്രാലുകള്‍ തല ഉയര്‍ത്തി തുഴഞ്ഞുനില്‍ക്കും.
ഞാന്‍ വെറുതേ കാഴ്ച കാണുകയാണെന്ന നാട്യത്തില്‍ കുളത്തിനു കുറുകേയുള്ള വൈദ്യുതക്കമ്പിയിലിരുന്ന് ഒരു പൊന്മ ഒളികണ്ണിട്ടു നോക്കും.

അയിനിമരച്ചുവട്ടില്‍ ചന്ദനത്തിരിയുടെ ജൈവരൂപംപോലെ അയിനിത്തിരികള്‍ കൊഴിഞ്ഞു കിടപ്പുണ്ടാവും. പടക്കത്തിനു തീ കൊടുക്കുവാന്‍ വേണ്ടി ഉണ്ടാക്കപ്പെട്ടതാണ് അയിനിത്തിരി എന്നു കരുതിയിരുന്നു പണ്ട്. കൂട്ടമായി വന്ന് അയിനിത്തിരികള്‍ ശേഖരിക്കാന്‍ തുടങ്ങുന്നതോടെ ഞങ്ങള്‍ക്ക് വിഷു തുടങ്ങുകയായി. കശുവണ്ടി, പുന്നക്കുരു കുംഭകോണം നടത്തിയും സാധനങ്ങള്‍ വാങ്ങാന്‍ അമ്മ തന്നു വിടുന്ന കാശില്‍ അഴിമതി കാണിച്ചും കൂട്ടിവെച്ചതുമായി പോകുന്നതു കുണ്ടായിയുടെ മരുന്നു പീടികയിലേക്കാണ്. കര്‍പ്പൂരവും എണ്ണയും കുഴമ്പും മണക്കുന്ന കുണ്ടായില്‍ ഫാര്‍മസിയിലെ നീളന്‍മേശ വര്‍ണക്കടലാസു പൊതിഞ്ഞ പടക്കങ്ങളും കമ്പിത്തിരിയും കൊണ്ടു നിറഞ്ഞിരിക്കും.

( ദീപാവലിക്ക് ഷാര്‍ജ്ജയിലെ ഉത്തരേന്ത്യന്‍ മധുരപലഹാരക്കടകളില്‍ നിരത്തിവച്ചു വില്‍ക്കുന്ന പലഹാരങ്ങളുടെ കാഴ്ചയേക്കാള്‍ മധുരമുണ്ട് ആ ഓര്‍മ്മയ്ക്ക്.)

പടക്ക വില്പന തുടങ്ങിയാല്‍, തൈലവും കുഴമ്പും വില്‍ക്കുന്ന ശാന്തമായ വൈദ്യപ്രക്രിതിയില്‍നിന്നും കുണ്ടായി ( പേരെന്താണാവോ! ) ഒരു സ്ഫോടകവസ്തു വിദഗ്ദ്ധന്റെ ഗൌരവത്തിലേയ്ക്കു പകര്‍ന്നാടിയിട്ടുണ്ടാവും. ഞങ്ങള്‍ ആധികാരികതയോടെ ആയുധപരിശോധന തുടങ്ങും.

ഓര്‍ക്കാപ്പുറത്തു വീണുകിട്ടിയ ഒരു വിഷുക്കൈനീട്ടമുണ്ട്.

നാട്ടില്‍ പണികള്‍ വളരെ കുറവുള്ള കാലം. മരക്കഷണം വീണ് പഴുത്ത കാലുമായി പണിക്കുപോകാനാവാതെ വീട്ടിലിരിക്കുകയാണ് അച്ഛന്‍. ധനസ്ഥിതി വളരെ മോശം. ഒരു മാറ്റിനി, കൂട്ടുകാരുമൊത്ത് കടല്‍ കാണുവാന്‍ പോക്ക്, വിഷുപ്പൂരം നടക്കുന്നിടത്ത് കറക്കം... ഒന്നും നടക്കുമെന്നു തോന്നുന്നില്ല. അച്ഛനോട് ചോദിക്കുവാന്‍ ഭയമായിരുന്നു. അമ്മ അന്ന് ഇന്നത്തേതുപോലെ സ്നേഹമയി ആയിരുന്നില്ല. ദേഷ്യം, ഇടതുകൈ ഓങ്ങിയുള്ള അടി. ഏങ്ങണ്ടിയൂരെ അമ്മായിയുടെ വീട്ടില്‍നിന്ന് ഇറക്കുമതി ചെയ്ത അമ്പിളി അമ്മാവന്റെ പഴയ കോപ്പികള്‍ വായിച്ച് ആഘോഷിക്കേണ്ടി വരും. ഉള്ളിലാകെ ഒരു വിമ്മിട്ടം.

വിഷു പുലര്‍ന്നു. പടിഞ്ഞാപ്പുറത്തെ പട്ട്ലിന്‍ കൂട്ടിലിരുന്ന് വിഷുക്കിളികള്‍ പാട്ടു പഠിക്കുന്നുണ്ടായിരുന്നു. തലേന്നു കത്തിച്ചെറിഞ്ഞ പടക്കങ്ങളില്‍ പൊട്ടാത്തവ വല്ലതുമുണ്ടോ എന്ന് തിരയുവാന്‍ കണ്ണു തിരുമ്മി മുറ്റത്തേയ്ക്കിറങ്ങി. കണ്ടത് വിശ്വസിക്കുവാനായില്ല. മുറ്റത്ത് കോഴിവാലന്‍ ചെടികള്‍ക്കരികിലായി നനഞ്ഞു കിടക്കുന്നു മഞ്ഞള്‍‍പ്പൊടി പുരണ്ട കുറേ നോട്ടുകളും നാണയങ്ങളും.

വിഷുക്കണി!

പണം കളഞ്ഞു കിട്ടുന്നത് പണ്ടൊക്കെ എപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഒരു സ്വപ്നമായിരുന്നു. സ്കൂള്‍ വിട്ടു വരുമ്പോള്‍ വഴിയരികില്‍ കിടപ്പുണ്ടാകും മണ്ണില്‍ പുതഞ്ഞ് നാണയങ്ങള്‍. എടുക്കുന്തോറും പൂഴിയില്‍നിന്ന് വീണ്ടും തെളിഞ്ഞുവരും. സന്തോഷംകൊണ്ട് വീര്‍പ്പുമുട്ടുവാന്‍ തുടങ്ങുമ്പോള്‍ അകലെ നിന്നും ചങ്ങല പൊട്ടിച്ച് ഒരു നായ ഓടിവരികയായി. ഓടുവാനാകാതെ പൂഴിമണ്ണില്‍ കാല്‍ പുതഞ്ഞ്, തളര്‍ന്നു വിയര്‍ത്ത്... അങ്ങനെ സ്വപ്നമവസാനിക്കും. ഇതും സ്വപ്നമായിരിക്കും. ഉറക്കം മാറിയിട്ടുണ്ടാവില്ല.

ഞാന്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്നു.

ആരാണ് വിഷു ആഘോഷിക്കാന്‍ എനിക്ക് ആകാശത്തുനിന്ന് പണമെറിഞ്ഞു തന്നത്? തലയ്ക്കു മുകളില്‍ ചാഞ്ഞു നില്‍ക്കുന്ന കണിക്കൊന്നക്കൊമ്പില്‍ കാറ്റില്‍ കിലുങ്ങുന്ന പൊന്നാണയങ്ങള്‍

സിനിമ, കടല്‍, വിഷുപ്പൂരം... മാറ്റിവെച്ചതെല്ലാം മനസ്സിലേക്ക് തിരിച്ചു വരാന്‍ തുടങ്ങി. അമ്മയെ വിളിച്ച് വിവരം പറഞ്ഞു.
ഇന്നലെ രാത്രി വിഷുക്കണി കൊണ്ടുനടന്നവരുടെ തട്ടില്‍നിന്നും വീണതാവും. അമ്മ പറഞ്ഞു.
ഒരു പൈസ എടുത്തു പോകരുത്. അവര്‍ അന്വേഷിച്ചു വരുമ്പൊ കൊടുക്കാം.
അമ്മയ്ക്ക് തീരെ വിവരമില്ലല്ലോ എന്നാലോചിച്ച് വിഷമമായി. അവിചാരിതമായി വീണു കിട്ടിയ ഭാഗ്യം തിരിച്ചു കൊടുക്കണമല്ലോ എന്ന് ഖിന്നനായി, ആരും അന്വേഷിച്ചു വരല്ലേ എന്ന പ്രാര്‍ത്ഥനയോടെ ഒന്നിലും ശ്രദ്ധിക്കുവാനാവാതെ അമ്മയെ ചുറ്റിപ്പറ്റി നടപ്പായി പിന്നെ. ജീരകവും തേങ്ങയും ചേര്‍ത്ത വിഷുച്ചോറ്‌ കഴിക്കുമ്പോഴാണ് പുറത്ത് ആളനക്കം.

ശാരദേച്ച്യേ... മുറ്റത്ത് നിന്ന് കാശെന്തെങ്കിലും കിട്ട്യോ?

അമ്മ പുറത്തേക്ക് ചെന്നു.

വിഷുക്കണിത്തട്ട് പിടിച്ചിരുന്ന ശശിയുടെ ഉത്തരവാദിത്തമല്ലായ്മയെക്കുറിച്ചും പോഴത്തരങ്ങളെപ്പറ്റിയും അമ്മയ്ക്ക് ഒരു ലഘു വിവരണം നല്‍കിയ ശേഷം ആരോ തന്നെ പേരെടുത്തു വിളിച്ചു. എത്രയോ നേരമായി ആ വിളിയും കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍. അമ്മയുടെ ശാസന നിറഞ്ഞ മുഖത്തേയ്ക്കു നോക്കില്ലെന്ന തീരുമാനത്തോടെ ഞാന്‍ മുറ്റത്തേയ്ക്കു ചെന്നു. പ്രദീപേട്ടനോ തിലകേട്ടനോ ആരായിരുന്നാവോ, ചേര്‍ത്തു നിര്‍ത്തി എന്റെ വലംകൈ നിവര്‍ത്തി. കൈയ്യിലേക്ക് ഒരു കിലുക്കത്തോടെ നാണയങ്ങള്‍ വീണു. ഒന്നു മടക്കിയ ശേഷം ഞാന്‍ കൈ നിവര്‍ത്തി. ഉള്ളങ്കൈയ്യില്‍ വെയില്‍തട്ടി തിളങ്ങുന്ന അഞ്ചു ഒറ്റരൂപാ നാണയങ്ങള്‍.

എന്റെ വിഷുവിനെ പ്രകാശപൂര്‍ണമാക്കിയ അഞ്ചു സൂര്യന്മാര്‍!

ഭൂമിയിലെ അടയാളങ്ങള്‍

1
മുഷിഞ്ഞു കീറി
തെലുങ്കിലോ കന്നടയിലോ
സ്നേഹിച്ചും കലഹിച്ചും
വറുതിയുണക്കിയ ശരീരങ്ങളോടെ
അവര്‍ വരാറുണ്ട്
വെപ്പും തീനും ഭോഗവും പേറും കൊണ്ട്
വഴിയോരവും വെളിമ്പറമ്പുകളും
അക്കാലം അരാജകമായി ഒച്ചപ്പെടും

വിശപ്പടക്കാന്‍
മരക്കൊമ്പിലിരുന്നു കാറുന്ന കാക്കകളെ
നഞ്ചു വെച്ചു പിടിക്കുകയോ
തലകീഴായുറങ്ങുന്ന നരിച്ചീറുകളെ
മുളന്തോട്ടികൊണ്ട്
അടിച്ചു വീഴ്ത്തുകയോ ചെയ്യും

ആമയെ മലര്‍ത്തിയിട്ടു ചുടും
തോടു പഴുക്കുമ്പോള്‍
യുദ്ധപ്രദേശങ്ങളിലെ
അഭയാര്‍ത്ഥികളെന്നപോലെ
ഒളിച്ചിരുന്ന അവയവങ്ങള്‍
ജാലകങ്ങളിലൂടെ പുറത്തേയ്ക്കു നീളും
വെന്ത ആമ
ചട്ടിയും തീറ്റപ്പണ്ടവുമാവും

2
തകര്‍ന്ന നഗരങ്ങളിലേയ്ക്ക്
തിരിച്ചുപോകുന്നവര്‍
പ്രാണനും കൊണ്ടു പാഞ്ഞവരാണ്,
ഊരുതെണ്ടികളല്ല

യുദ്ധഭൂമിയില്‍നിന്ന്
സൈനികര്‍ പിന്മാറുമ്പോള്‍
തോക്കിലേയ്ക്ക് വെടിയുണ്ടയും
ഗര്‍ഭപാത്രങ്ങളില്‍നിന്ന് ബീജവും
തിരിച്ചെടുക്കുമോ?
തകര്‍ന്ന മേല്‍ക്കൂരകളും
ഇടിഞ്ഞ ചുമരുകളും
വീടുകളായി പുനര്‍ജ്ജനിക്കുമോ?
അവിടേയ്ക്ക്
ചോരയും പൊടിയും തുടച്ചുമാറ്റി
മരിച്ചവര്‍ തിരിച്ചെത്തുമോ?

കൊതിയാവുന്നു
നിലവിളികളില്ലാത്ത തെരുവിലൂടെ
നിലാവില്‍ ഒറ്റയ്ക്ക് നടക്കുന്ന
ആരുടേയെങ്കിലും പാട്ട് കേള്‍ക്കുവാ‍ന്‍!

3
‘അരൂസ് ഡമാസ്കസ്’
വെങ്കലപ്പൂപ്പാത്രത്തിലടുക്കിയ
പച്ചിലകള്‍, തക്കാളി, മുളക്
സിറിയന്‍ ഭോജനശാലയില്‍
വിശപ്പിനെതിരേ ചാവേര്‍

ഉള്ളിത്തണ്ടെടുത്തു കടിച്ച്
ഒമര്‍ പത്രം നിവര്‍ത്തി
കത്തുന്ന പള്ളിക്കൂടങ്ങള്‍
പിടിച്ചു കയറ്റൂ എന്ന്
നിലവിളിക്കുന്ന കുഞ്ഞുവിരലുകള്‍

ഞാന്‍ പഠിച്ച സ്കൂളാണത്
ഉപ്പിലിട്ട ഒലിവുകായ് തിന്ന്
സെഡാര്‍മരത്തണലിലൂടെ
അവന്‍ തിരിച്ചു നടന്നു
സ്കൂള്‍ മൈതാനം നല്‍കിയ
മുറിവിന്റെ കല നെറ്റിയില്‍ വിങ്ങി

എനിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു
പുതുരുചികളോട് ആസക്തിയും
ചുട്ടെടുത്ത ആട്ടിന്‍തുട നോക്കി
ഓക്കാനമടക്കാനാവാതെ
ഒമര്‍ ചോദിച്ചു
“ ഏതു കുഞ്ഞിന്റേതാണിത്? ”