രണ്ടു പൂച്ചകള്‍

എല്ലാരുമുറങ്ങുന്ന
നേരമെന്നുറപ്പിക്കാന്‍
അവസാനത്തെ തെരുവുബള്‍ബും
എറിഞ്ഞുടയ്ക്കുമ്പോള്‍
വിളക്കുകാലിനരികില്‍
ചവറ്റുകുട്ടയുടെ പിന്നില്‍
കറുത്തും വെളുത്തും
രണ്ടു പൂച്ചകള്‍

രാപ്പകലുകളേ
എന്ന് ഉപമിക്കാനോങ്ങിയപ്പോള്‍
ഈര്‍ഷ്യയോടെ നോക്കി
മുറുമുറുത്ത് വാലുപൊക്കി
ഒന്നു മറ്റൊന്നിനെ
ഇരുട്ടിലേയ്ക്കു കൊണ്ടുപോയ്
ഇരുട്ടിലെ പൂച്ചകള്‍ക്ക്
ഇരുട്ടിലെ മനുഷ്യരുടെ ശബ്ദം
ഇരുട്ടിലെ മനുഷ്യരുടെ ചലനവേഗങ്ങള്‍

പെട്ടെന്ന്
വിളക്കുകാലുകളിലെ, ഉടഞ്ഞ
ബള്‍ബുകളത്രയും പൂത്തു
തണുത്തു വിറച്ച്
കടത്തിണ്ണയിലുറങ്ങിയ ഡിസംബര്‍
പുതപ്പിലൂടെ തല പുറത്തേയ്ക്കിട്ടു
ഹോ.. ഇത്ര നേരമായോ എന്ന്
ധൃതിപ്പെട്ടു നടന്നു

മഞ്ഞുമാസമേ
എന്നെ ഒറ്റയ്ക്കാക്കിയതെന്ത്
എന്നെ ഒറ്റയ്ക്കാക്കിയതെന്ത്
എന്ന് നിലവിളിക്കാനായുമ്പോള്‍
ഒച്ചയുണ്ടാക്കരുതെന്ന്
മുറുമുറുപ്പോടെ
വെറുപ്പോടെ
കറുത്തും വെളുത്തും പൂച്ചകള്‍
അവര്‍ക്കു മാത്രം
വഴി കാണിക്കുവാന്‍
തെളിഞ്ഞ നക്ഷത്രങ്ങള്‍

നടക്കാന്‍ ‍പോകുന്ന കാര്യങ്ങളല്ലെങ്കിലും

ദിനവും വ്യാജസങ്കടങ്ങളോടേറ്റുമുട്ടി
കൊല്ലപ്പെടുന്ന
ഒരു ചങ്ങാതിയുണ്ടെനിക്ക്‌
അവനുണരുന്നതിനു മുന്‍പ്‌
സൂര്യനുണര്‍ന്നതിന്‌
കാറ്റ്‌ ഈന്തപ്പനയില്‍നിന്ന്‌
ഈന്തപ്പഴം തട്ടിയിട്ടതിന്‌
പൊരിവെയിലില്‍ വേപ്പുമരങ്ങള്‍
പച്ചച്ചു നില്‍ക്കുന്നതിന്
വെള്ളിയാഴ്ചപ്പിറ്റേന്ന്
ജോലിയ്ക്കു പോകേണ്ടതിന്
മകളപ്പിയിടാന്‍ വൈകിയതിന്‌
ഭാര്യ വഴക്കുണ്ടാക്കുന്നതിന്‌
വഴക്കുണ്ടാക്കാത്തതിന്‌
അവനിങ്ങനെ കുടിച്ചുകൊണ്ടിരിക്കും
മരിച്ചുകൊണ്ടിരിക്കും

മാസത്തില്‍ രണ്ടു തവണ
കാണാന്‍ ചെല്ലുമ്പോള്‍
എന്നെക്കാത്തിരിപ്പുണ്ടാകും
അവന്റെ
പതിനാലോ പതിനഞ്ചോ ശവങ്ങള്‍

ഈ ശവിയെക്കൊണ്ട്‌ തോറ്റല്ലോ
എന്നു പറയാതെ
ഓരോന്നായി ഞാന്‍ കുഴിച്ചിടും
അവന്റെ ശവം ചുമന്ന്‌
എനിയ്ക്കും ശവത്തിന്റെ മണമാണെന്ന്‌
പലരും പറയുന്നുണ്ട്‌

വ്യാജമെന്നോ അസ്സലെന്നോ
ഒരാളുടെ സങ്കടങ്ങളെ
മറ്റൊരാള്‍ പറയുമ്പോള്‍
സങ്കടമെങ്കിലും ഒരാള്‍ക്ക് സ്വന്തമാകേണ്ടതില്ലേ?
വ്യാജമെന്ന വാക്കിന്റെ അസ്സല്‍ അര്‍ത്ഥമെന്താണ്‌?
എന്നൊക്കെ അയാള്‍ തിരിച്ചു ചോദിച്ചാല്‍
എന്റെ സമാധാനത്തിന്റെ മേല്‍ക്കൂരകള്‍
പലതും പൊളിഞ്ഞുവീഴും
എന്നറിയാഞ്ഞിട്ടല്ല

ഇന്നു രാവിലെ വിളിച്ചപ്പോള്‍
എന്താണാവോ എനിയ്ക്ക്‌
നല്ല സന്തോഷം തോന്നുന്നു
എന്നവന്‍ സങ്കടപ്പെട്ടു
കണ്ടിട്ടെത്ര നാളായി
ഇന്നൊന്നു വരുമോ
എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു

അവന്‍ സങ്കടങ്ങളോടേറ്റുമുട്ടുന്ന
ഏതെങ്കിലും നേരത്ത്‌
ഏതെങ്കിലും യുദ്ധപ്രദേശത്തുനിന്ന്‌
നെറ്റിയില്‍ വെടിയുണ്ടയുടെ തുളയുള്ള
ഒരു കുഞ്ഞാത്മാവ്‌
അല്ലെങ്കില്‍
ഗര്‍ഭപാത്രം കളവുപോയ ഒരു പെണ്ണ്‌
അതുമല്ലെങ്കില്‍
സ്വപ്നം കണ്ടുറങ്ങുമ്പോള്‍
കണ്ണുകള്‍ കാക്ക കൊത്തിയെടുത്ത ഒരാള്‍
അങ്ങനെ ആരെങ്കിലും വന്ന്‌
എന്തൊക്കെയുണ്ട്‌ വിശേഷം എന്നു ചോദിച്ച്‌
അവന്റെ മുണ്ടിന്‍ തലയ്ക്കല്‍
പിടിയ്ക്കാതിരിക്കില്ല

അതിന്റെ പിറ്റേന്ന്‌
ഞാനവനെക്കാണാന്‍ പോകുമ്പോള്‍
മധുരനാരങ്ങ, കപ്പലണ്ടി മിഠായി,
മഞ്ഞ ബലൂണ്‍, പമ്പരം... അങ്ങനെ
അവനിഷ്ടമില്ലാത്ത സാധനങ്ങള്‍ വാങ്ങും
എത്ര മദ്യപിച്ചിട്ടും
എത്ര പുകവലിച്ചിട്ടും
വലുതാകാത്ത അവന്റെ കുട്ടിത്തം
'ഒക്കെ ഭയങ്കര പ്രോബ്ളാണ്‌'
എന്നപ്പോള്‍ എന്നോട് പറയില്ലായിരിക്കും
അവനപ്പോള്‍ മരിച്ചു വീഴില്ലായിരിക്കും

(ഇത് നിന്നെക്കുറിച്ചാണെങ്കിലും ഒന്നു തിരിച്ചിട്ടാല്‍ എന്നെക്കുറിച്ചുമാണ്‌.)

വിട!

:(

കുട്ടമോനേ
നമ്മടെ പടിഞ്ഞാറേ പ്ലാവിന്‍തയ്യില്‍
കടിഞ്ഞൂല്‍ ചക്കയ്ക്ക്
മുള്ളൊക്കെപ്പരന്നു
മഴച്ചക്കയ്ക്ക്
മധുരമുണ്ടാവില്ലെങ്കിലും
കാക്ക കൊത്തും മുന്നേ
ഇട്ടു വയ്ക്കാം,
ഗോപാലേട്ടന്‍ വരും

ആടിനു പ്ലാവില പെറുക്കാന്‍
കരിങ്കണ്ണിപ്പാറു
പ്ലാവിന്റെ ചോട്ടിലു തപസ്സാ
കുരുപ്പിന്റെ കണ്ണ് തട്ട്യാല്‍
കരിങ്കല്ലുവരെ പൊളിയും

പഴുക്കുമ്പളേയ്ക്കും വരാന്‍ പറ്റ്വോ?

ഒണക്കച്ചെമ്മീന്‍ കൊണ്ടരും
ചേറ്റുവേന്ന് ശകുന്തള
അമ്മ വാങ്ങാറില്ല
ചക്കക്കുരൂം ചെമ്മീനും
കുട്ടമോനില്ലാത്തോണ്ട്
വെയ്ക്കാറില്ല

തെങ്ങേറണ വേലപ്പന്‍
പതിനെട്ടാമ്പട്ടേടെ ചോട്ടിലെത്തുമ്പൊ
കരിക്ക്‌ങ്കൊലേലൊന്ന് നോക്കും
ഒന്നും മിണ്ടില്ല

കഴിഞ്ഞാഴ്ച ലതീഷ് വന്നിട്ട്
കൊറേ പുസ്തകങ്ങളെടുത്തുണ്ടോയി
ഒക്കെ പാറ്റ തിന്നല്ലോന്ന് പറഞ്ഞു
പോകുമ്പോ,
കുട്ടമോന്‍ തൊടണപോലെ
അമ്മേത്തൊട്ടു

ഒള്ളതോണ്ടോണണ്ടാക്കാം
എന്റെ കുട്ടമോനൊന്ന് വന്നാ മതി
പൂത്തറ ചെതല്‌ തട്ടി വയ്ക്കാം
പറമ്പില്‌ തുമ്പപ്പൂവൊന്നുണ്ടാവില്ല
മുറ്റത്തെ ചെത്തി പൂക്കണില്ല
ഞങ്ങളൊന്നും പൂച്ചെടികളല്ലാന്നാ
നന്ത്യാറ്വട്ടോം ചെമ്പരത്തീം

കുട്ടമോന്‍ കെടക്കണോടത്ത്
കൊറച്ച് മുക്കുറ്റി നിക്കണ്‌ണ്ട്
വരുമ്പൊ പൊട്ടിച്ച് കൊണ്ടരണേ!

മരം



പടയാളികള്‍
തണലില്‍ തമ്പടിച്ചിരുന്നു
പോകുമ്പോള്‍
കൊമ്പും കുളമ്പുമെടുത്തു

വിശ്രമിക്കാന്‍
ഭാണ്ഡമിറക്കിയ വണിക്കുകള്‍
മൂക്കും മുലയുമരിഞ്ഞു

എന്നിട്ടും,
മരമായ മരമൊക്കെ
പൂക്കുന്ന കാലത്ത്
കൊമ്പില്ലാ കുളമ്പില്ലാ
മൂക്കില്ലാ മുലയില്ലാ മരത്തില്‍
നിറം നിറഞ്ഞു
മണം നിറഞ്ഞു

മണമെല്ലാം
കാറ്റു കൊണ്ടുപോയ്
മധുരം പ്രാണികളും

നിറം കൊഴിഞ്ഞിടത്ത്
വിളഞ്ഞു മധുരിച്ചത്
കിളികള്‍ക്കുള്ള
കള്ളക്കടത്തു മുതലായ്

ഇനിയൊരു ദിവസം
കൈക്കണക്കിന്‍
ഗോവണിയിറങ്ങി
ഒരാശാരി വരും
അല്ലെങ്കില്‍
ഒരു വിറകുവെട്ടി

ഇരുമ്പിനെ
കനകക്കോടാലിയാക്കിയ
കഥയിലെ വനദേവതയ്ക്ക്
ഒന്നും വേണ്ടിയിരുന്നില്ലെന്നു തോന്നും!

കാട്

ഉള്‍വനങ്ങള്‍
കുപ്പായമൂരി
കാക്കപ്പുള്ളികള്‍ കാണിച്ചു തന്നു
കാട്ടുപുഴകള്‍
പൂക്കളുമായ്
ഇരുണ്ട ഗുഹകള്‍ തേടി

മരക്കൊമ്പില്‍നിന്ന്
മരക്കൊമ്പിലേയ്ക്കും
അവിടെനിന്ന്
മരക്കൊമ്പിലേയ്ക്കും
ചാഞ്ചാടിയ കുരങ്ങന്‍
പെട്ടെന്ന് താഴെയിറങ്ങി
സൂക്ഷിച്ചു നോക്കി

മരിച്ചുപോയ ചങ്ങാതിയുടെ ശബ്ദത്തില്‍
'നീയിപ്പൊഴും‍' എന്ന്
ആശ്ചര്യചിഹ്നത്തോടെ
ചോദിക്കാന്‍ വന്നു
ചോദിക്കാതെ തിരിച്ചു പോയി

കാടു കണ്ട് കണ്ട്
ക്ഷീണിച്ച്
മരച്ചുവട്ടിലുറങ്ങുമ്പോള്‍
ഉണര്‍ച്ചകള്‍ കാവല്‍ നിന്നിട്ടും
പഴങ്കഥകള്‍
മുയല്‍ വടിവില്‍ വന്ന്
കാട്ടുകിഴങ്ങെന്നു കരുതി
പെരുവിരല്‍ കടിച്ചു

പേയിളകി
നാലാം ദിനം
ദുര്‍മ്മരണപ്പെട്ടു!

അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍

കറുത്തവര്‍ പാടിയാടുന്ന
മദ്യശാലയില്‍
‍ബിയറിനൊപ്പം കിട്ടിയ
തൊലിയില്ലാക്കപ്പലണ്ടിപറഞ്ഞു:
പതുക്കെ കടിക്കണേ
അടിച്ചു കൊഴിക്കപ്പെട്ട
പല്ലുകളാണ്‌ ഞങ്ങള്‍

ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത
ഒരു പാട്ടുകാരന്‍
പാടുവാന്‍ തുടങ്ങുമ്പോള്‍
ഇല്ലായ്മകളുടെ രൂപകംപോല്‍
മുന്‍‌വരിയിലെ പല്ലില്ലായ്മ
തുറിച്ചു നോക്കുന്നു

അവന്റെ, പാട്ടിനൊക്കും
വിലാപത്തില്‍
ഉണങ്ങിയ ആമാശയവുമായ്‌
ഒരു നാട്‌, അവിടെ
കരിന്തൊലിയാല്‍ പൊതിഞ്ഞ
തരുണാസ്ഥികൂടങ്ങള്‍
കരിഞ്ഞ പുല്‍മേടുകള്‍
പാട്ടിനൊപ്പമുള്ള
ഓരോ ചുവടിലും
ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍

വെളുത്തതു മാത്രം
തെളിഞ്ഞു കാണുന്ന
അള്‍ട്രാവയലറ്റില്‍
ഒരുത്തി വന്നു
പിന്നൊരുത്തി വന്നു
വേറൊരുത്തി വന്നു
ചിരിക്കുമ്പോഴൊക്കെ
തെളിഞ്ഞ പല്ലുകള്‍
‍കൊഴിഞ്ഞു വീഴുമോ
ഭയന്നു പോയി ഞാന്‍

അടുത്ത മേശയില്‍,
കള്ളിനുകൂട്ടിത്തിന്നുമിറച്ചിയില്‍
ഇരുട്ടിലും തിളങ്ങുന്നു
ചായം പൂശിയ നഖം

കാളക്കുടല്‍ വലിച്ചു കെട്ടിയ
തന്ത്രിവാദ്യം മീട്ടി
ഒറ്റക്കൊമ്പുള്ള ഒരു പെണ്ണ്
പാട്ടു തുടങ്ങി
ആനത്തോലുടുത്ത്‌ വേറൊരുവള്‍
‍മേശമേല്‍ നിരത്തി
ബിയറോളം തണുപ്പിച്ച
കാളമൂത്രം
ഉപ്പും മുളകുമിടാതെ
വെയിലില്‍ വെന്ത
കഴുതയുടെ ജനനേന്ദ്രിയങ്ങള്‍

പുറത്തിറങ്ങുമ്പോള്‍
‍കൊടുംചൂടിന്റെ പകല്‍
രാത്രിയുടെ പുഴുക്കത്തിന്‌
അധികാരം കൈമാറിയിട്ടുണ്ട്‌
കറുത്തതെല്ലാം വെളിപ്പെടുത്താന്‍
‍വെളിച്ചം,
തെരുവില്‍ പട്രോളിനിറങ്ങിയിട്ടുണ്ട്‌
വഴിയരികിലെ
വെണ്ണക്കല്‍ മതിലില്‍
മൂത്രമൊഴിച്ചെങ്കിലും
വറ്റിക്കാനാവുന്നില്ലല്ലോ
ഉള്ളില്‍ തിളച്ചുയരും ലോഹദ്രവം!

മാധവിക്കുട്ടി




അശ്രുപൂജ!

സ്കൂളിനെക്കുറിച്ച്‌

സഹ്യന്റെ മകന്‍
വായിക്കാനെടുത്തപ്പോള്‍
‍സ്കൂളോര്‍മ്മ വന്നു
വൈലോപ്പിള്ളിയെ ചൊല്ലുന്ന
രാമചന്ദ്രന്‍മാഷെ
ഓര്‍മ്മ വന്നു
കുടുക്കിനിടയില്‍ പിടിപ്പിച്ച
ബാഡ്ജില്‍നിന്ന്
മഴയില്‍, കുപ്പായത്തില്‍ പരന്ന
ചോപ്പോര്‍മ്മവന്നു
അതുകണ്ട്‌
ചീത്ത പറയാതെ ചിരിച്ച
അച്ഛനെ ഓര്‍മ്മവന്നു

എല്ലാവരും എഴുതുന്നതു കണ്ട്‍
സ്കൂളോര്‍മ്മകള്‍ ഡ്രില്ലിനു നില്‍ക്കുന്ന
ഒരോര്‍മ്മക്കവിത
പുറപ്പെട്ടുവന്നെങ്കില്‍ എന്നാഗ്രഹിച്ചു

വന്നാലും എഴുതാനായിട്ടല്ല

കുളിക്കാതെയും മുഷിഞ്ഞും
ഏഴാംക്ലാസ്സില്‍ അടുത്തിരുന്നു പഠിച്ച
സുബ്രഹ്മണ്യന്റെ വിശപ്പുമണവും,
നട്ടുച്ചയ്ക്ക്‌ ഉള്ളില്‍നിന്നു വരുന്ന
അവന്റെ തേങ്ങിക്കരച്ചിലുകളും
എഴുതാനുള്ള ഭാഷ
പലപല ക്ലാസുകളില്‍
‍പലപല രാമചന്ദ്രന്‍മാഷമ്മാര്‍
‍പഠിപ്പിച്ചിട്ടും
പലഭാഷകള്‍ മുളയുന്ന കൂടുകളില്‍
‍അന്തിയുറങ്ങിയിട്ടും
പഠിക്കാനായില്ലിതുവരെ!

കയിലുകുത്ത്‌

പകുതിയോളം തേഞ്ഞ്‌,
പിടി തകര്‍ന്നൊരുളിയുണ്ട്‌
മേടിമേടി ഒച്ചയും കൈപ്പാങ്ങും പോയ
കൊട്ടുവടിയുണ്ട്‌
കവുങ്ങിന്‍ മുഴക്കോലില്‍
‍തെറ്റാത്ത അളവുകളുണ്ട്‌
മടക്കിവച്ച്‌ ചോരയോടാതെ
മെലിഞ്ഞുപോയ കാലുകളുണ്ട്‌
നിവരാത്തൊരുടലും തിമിരക്കണ്ണുകളും
ചെവിമേല്‍ കുറ്റിപ്പെന്‍സിലുമുണ്ട്‌

കുനിഞ്ഞിരുന്ന്
ചിരട്ടക്കയിലുണ്ടാക്കുന്നു
ആകാശംതൊടുമുയരത്തില്‍
ദാരുഗോപുരങ്ങള്‍ പണിതയാള്‍

മാന്ത്രികന്റെ കയ്യിലെ പ്രാവിനെപ്പോല്‍
ഇണങ്ങിക്കുറുകും ചിരട്ടയുടെ
തൂവലൊതുക്കിച്ചന്തം വരുത്തുന്നു
ഇടയ്ക്ക്‌,
മുറ്റത്തു മുറുമുറുക്കുംനായയോട്‌,
അരിതിന്നതുപോരേ
നിനക്കാശാരിച്ചിയേം കടിക്കണോ
എന്നു ചിരിച്ചു നോക്കുന്നു
ഉടുക്കുപോലുണ്ടാക്കിയ
മരയുരലിലെ ഇടിച്ച മുറുക്കാന്‍
ചവച്ചു രസിക്കുന്നു

മകനിനി വിളിക്കുമ്പോള്‍
ഒരിന്‍ഷുറന്‍സ്‌ പ്രീമിയമെടുക്കാന്‍
മറക്കാതെ പറയണം
എന്തിനിങ്ങനെപ്പണിയെടുക്കുന്നു
വിശ്രമിക്കേണ്ട കാലമായില്ലേ?

മുറിക്കാനുള്ള മരത്തിന്റെ
വളവും കേടും നോക്കുംപോലെ
ചുഴിഞ്ഞു നോക്കുന്നു
ഉണങ്ങിയ പുളിങ്കാതലിനേക്കാള്‍
ദൃഢഭാവത്തില്‍

‍വിശ്രമമോ?
പണിതു തീര്‍ന്നതാണല്ലാതെ
ഇരുന്നു തേഞ്ഞതല്ലെന്റെ
പണിയായുധങ്ങളും ഞാനും

കയിലിനു കണയിടാനുഴിഞ്ഞ
മുളങ്കോലൊന്നെടുത്ത്‌
ചുമ്മാ വളവു നോക്കിയിരിക്കുമ്പോള്‍
ചിരിച്ചു ചോദിച്ചു
കയിലു കുത്താന്‍ പഠിക്കണോ?

വിഷു വരുന്നു
ഉപയോഗിക്കാനാളില്ലാതെ
വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ
ചിരട്ടക്കയിലും മണ്‍പാത്രങ്ങളും
തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍
‍വെറുതെയെന്തിനാ കുഞ്ഞേ
ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ
എരിയും വെയിലത്ത്‌
കയിലും കുത്തി നടക്കണ്‌!

ശലഭങ്ങളുടെ ഉദ്യാനം

നേരത്തേ ഉണര്‍ന്ന ചിലര്‍
ചിറകു കോതി വെയിലിലേയ്ക്കിറങ്ങിയിട്ടുണ്ട്‌
അവയുടെ ചിറകുകളില്‍ വെയില്‍തട്ടി
ആകാശത്ത്‌ നിറവില്ലു വിരിയുന്നു
മുഖത്തുനിന്ന്
സ്വപ്നത്തിന്റെ പൂമ്പൊടി തുടച്ച്‌
ചിലരുണരാന്‍ തുടങ്ങുന്നതേയുള്ളൂ

ശലഭങ്ങളെ തൊടുകയോ
അവയോട്‌ മിണ്ടുകയോ ചെയ്യരുതെന്ന്
കാക്കിയിട്ട കാവല്‍ക്കാരന്റെ
പിരിച്ചു കയറ്റിയ കൊടും മീശ
മുന്നറിയിപ്പു തന്നു
അതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍
മീശയുടെ ഗൗരവത്തിനു ചേരാതെ
അയാളുടെ മൊബൈല്‍ഫോണില്‍
ഒരു കുഞ്ഞ്‌ നിര്‍ത്താതെ
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതിന്റെ
റിംഗ്‌ ടോണ്‍ കേട്ടു
പെന്‍ഷനായ പോലീസുകാരനെ
പൂമ്പാറ്റകളുടെ കാവല്‍ക്കാരനാക്കിയവരെ
പറയുവാന്‍ വന്ന തെറിവാക്കുകള്‍
അതോടെ മറന്നുപോയ്‌

തേനും പൂമ്പൊടിയും നിറഞ്ഞ
പൂക്കളേന്തിനിന്ന് കൈകഴച്ച്‌
അവ താഴെ വച്ച്‌
ഒരു സിഗരറ്റ്‌ വലിച്ചാലോ
എന്നാലോചിക്കുന്നതുപോലെയാണ്‌
ചില ചെടികളുടെ നില്‍പ്പ്‌

അയ്യോ! പൂമ്പാറ്റകളുണരുമ്പോഴേയ്ക്കും
ഇവരെങ്ങോട്ടെങ്കിലും കടന്നു കളയുമോ
എന്നാരോ വേവലാതിപ്പെടുന്നതു കേട്ടു

തേനീച്ചകളെപ്പോലെ
ഉറുമ്പുകളെപ്പോലെ
ധൃതി പിടിച്ച്‌
പണിയിടങ്ങളില്‍ പോകാതെ
എന്നെപ്പോലെ വെറുതേ പറന്നു നടക്കുകയാണല്ലോ
ശലഭങ്ങളൊക്കെയുമെന്ന്
നീ പരിഹസിക്കുകയാണല്ലേ
മുറ്റം കടന്ന്
പൂമുഖം കടന്ന്
നമ്മുടെ കിടപ്പുമുറിയില്‍പ്പോലും
വളര്‍ന്ന കാട്ടുചെടികള്‍
വെട്ടിക്കളയാന്‍ വയ്യാത്ത
മടിയനാണ്‌ ഞാനെന്ന്
പ്ലീസ്‌, ആരോടും പറയാതിരിക്കൂ

ഉയരമുള്ള കല്ലിന്മേല്‍ കയറിനിന്ന്
എന്തിനിങ്ങനെ കൈവീശുന്നു?
ഇനി നിന്റെ ഒരു കുറവേയുള്ളൂ!
നീയൊരു ശലഭമോ പക്ഷിയോ അല്ലല്ലോ!
ചിറകെന്നത്‌ പറക്കുന്നവയ്ക്കുപോലും
ഒരു സങ്കല്‍പം മാത്രമാണ്‌

നമ്മളൊരു മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍
‍അതിന്റെ ഇലകള്‍ക്കടിയില്‍നിന്ന്
ഒരേ സമയം
കൊക്കൂണുകളായിരം പൊട്ടിത്തുറന്ന്
ശലഭങ്ങളായിരം പറന്നുയര്‍ന്നിരുന്നെങ്കില്‍
‍വെറുതെ കണ്ടുനില്‍ക്കാമായിരുന്നു
ഒരു പക്ഷേ നിനക്കൊരു സന്തോഷം തോന്നുമായിരുന്നു

നല്ല മഴക്കാറുണ്ട്‌
ഇടിവെട്ടിപ്പെയ്യുമായിരിക്കും
ഇനിയിപ്പോള്‍ അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല

ധ്രുവക്കരടി

റോഡരികിലൂടെ
അസമയത്ത്‌ ഒരു പെണ്‍കുട്ടി
ഒറ്റയ്ക്ക്‌ പോകുന്നതു കണ്ടപ്പോള്‍
‍ഉള്ളിലൊരാന്തലുണ്ടായി
അതൊന്ന് പറയാന്‍ നോക്കുകയായിരുന്നു
അപ്പോള്‍ ആന്തലെന്നു പറഞ്ഞാലെന്താന്നായി ചോദ്യം

ഒരു പത്തുമുപ്പതടി ഉയരമുള്ള മരത്തില്‍ കേറി
കയ്യൊന്ന് വിട്ടാല്‍, കാലിടറിയാല്‍
ഉള്ളിലൊരു തീവാളു വീശില്ലേ അതുപോലെ
എനിയ്ക്ക്‌ മനസ്സിലായില്ല,
ഞാനിതുവരെ മരത്തിലൊന്നും...

തോടിനു മുകളിലെ
തെങ്ങിന്‍ പാലത്തിലൂടെ നടക്കുമ്പോള്‍
ഒന്നു തെറ്റിയാല്‍
അടിവയറിലൊരു തീപിടുത്തമുണ്ടാവില്ലേ
അതുപോലെ
എന്റെ നാട്ടില്‍ തെങ്ങിന്‍ പാലങ്ങളില്ല
ഉണ്ടെങ്കില്‍ത്തന്നെ
ഞാനിതുവരെ അതിലൊന്നും കേറിയിട്ടില്ല

റോഡ്‌ മുറിച്ചു കടക്കാന്‍ നില്‍ക്കുമ്പോള്‍
‍പെട്ടെന്നൊരു വാഹനം
നമ്മളെ തൊട്ടുരുമ്മിയപോലെ കടന്നു പോകില്ലേ
അപ്പോഴുണ്ടാകുന്ന..
എനിയ്ക്ക്‌ സ്വന്തമായി വാഹനമുണ്ട്‌
ഞാന്‍ റോഡിലിറങ്ങി നടക്കാറില്ല

ഇരുട്ടില്‍ നടക്കുമ്പോള്‍
കരിയിലകളിലൊരു ഇഴച്ചിലിന്റെ
ശബ്ദം കേള്‍ക്കുമ്പോള്‍...
ഇരുട്ടോ? കരിയിലകളോ? എന്താണത്‌?

(നീയെവിടത്തുകാരനാ നായിന്റെ മോനേ..)

നിന്റെ അമ്മയോ അനിയത്തിയോ ചേച്ചിയോ...
എന്റെ അമ്മ ജീവിച്ചിരിപ്പില്ല,
എനിയ്ക്കനിയത്തിയും ചേച്ചിയുമില്ല

നിനക്ക്‌
മൂത്രമൊഴിക്കുന്നതിനുള്ള കുഴലുപോലുള്ള
സാധനമുണ്ടോ?
ശ്ശെ.. എന്താ നിങ്ങള്‍ ഇങ്ങനെ ചോദിക്കുന്നത്‌?
അല്ല... നിന്റെ വിത്തെടുത്തു സൂക്ഷിച്ചു വയ്ക്കാനാ
(ഇങ്ങനേയും മൈരന്മാരുണ്ടോ ഭൂമിയില്‍!)

സെമിത്തേരിയിലെ നട്ടുച്ച

നിഴലുകള്‍
‍അവനനവനിലേയ്ക്കു മാത്രം
നീളുകയോ ചുരുങ്ങുകയോ
ചെയ്യുന്ന സ്ഥലത്തെയാണ്‌
സെമിത്തേരി എന്നു വിളിക്കുക
എന്നൊരു പാഠമുണ്ടായിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌!
നട്ടുച്ച മാത്രമാണവിടത്തെ നേരം
വെയില്‍ മാത്രം കാലാവസ്ഥയും

ക്ഷാമപ്രദേശത്തേയ്ക്ക്‌
മരുന്നും വസ്ത്രവുമായി വരുന്ന
കപ്പലും കാത്ത്
തുറമുഖത്തു നില്‍ക്കുന്ന
ഒരാളെപ്പോലുണ്ട്‌
നിന്റെ നില്‍പ്പിലെ അവശതയും
നോട്ടവും

കൈ വിറച്ചു വിറച്ച്‌,
മുറുകെപ്പിടിച്ചിരുന്ന
രണ്ടു പനിനീര്‍പ്പൂക്കളുടേയും
ഇതളുകള്‍ക്കൊപ്പം
നീയും താഴെ വീണു പോയെങ്കിലോ
എന്ന ഭയമെനിക്കുണ്ടായിരുന്നു

മുറുകെപ്പിടിച്ചപ്പോള്‍
‍പിടിവിടല്ലേ വിടല്ലേ എന്ന്
നിന്റെ കൈകള്‍
കരഞ്ഞുകൊണ്ടേ ഇരിക്കുന്നത്‌
നീ അറിയുന്നുണ്ടായിരുന്നോ?

ഒരാള്‍ക്കു നില്‍ക്കാവുന്ന നിഴല്‍
എനിയ്ക്കുണ്ടായിരുന്നെങ്കില്‍
നിന്നെ ഞാന്‍ അതിന്റെ
ചുവടെ നിര്‍ത്തുമായിരുന്നു

സെമിത്തേരിയില്‍ കാറ്റു വീശുന്നില്ല
ചെറുമരക്കൊമ്പിലെ ഇലകള്‍
എന്തിന്റേയോ അടയാളങ്ങള്‍
‍കാറ്റെന്നു കാണിച്ചു തന്നു
ദിനവും പലതവണ മരിക്കുന്ന
നമ്മളോട്‌ സഹതപിക്കുന്നതുപോലെ‌

ഉച്ച നേരത്തെ ഇലയിളക്കം
ആത്മാവുകളുടെ വര്‍ത്തമാനമാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌!
നീ കണ്ണും ചെവിയുമോര്‍ക്കുന്നത്‌
കണ്ടാലറിയാം
പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത പലതുമാണ്‌
കാണുന്നതും കേള്‍ക്കുന്നതുമെന്ന്

പൊന്നുപണിക്കാരുടെ
പണിയിടങ്ങളില്‍ വന്ന്
തമിഴന്മാര്‍ മണലില്‍നിന്ന്
പൊന്‍തരികള്‍ അരിച്ചെടുക്കുന്നതുപോലെ
കളഞ്ഞുപോയ ഒരു പാട്ട്‌
പലകുറി ജലമാവര്‍ത്തിച്ച്‌
നീ അരിച്ചെടുക്കുകയാണോ?

കല്ലറയില്‍ കുനിഞ്ഞുമ്മവയ്ക്കുമ്പോള്‍
‍ചുട്ടുപൊള്ളുന്ന സിമന്റ്‌
നിന്റെ ചുണ്ടുകളോട്‌
എന്തെങ്കിലും പറഞ്ഞുവോ‌?