ശലഭങ്ങളുടെ ഉദ്യാനം

നേരത്തേ ഉണര്‍ന്ന ചിലര്‍
ചിറകു കോതി വെയിലിലേയ്ക്കിറങ്ങിയിട്ടുണ്ട്‌
അവയുടെ ചിറകുകളില്‍ വെയില്‍തട്ടി
ആകാശത്ത്‌ നിറവില്ലു വിരിയുന്നു
മുഖത്തുനിന്ന്
സ്വപ്നത്തിന്റെ പൂമ്പൊടി തുടച്ച്‌
ചിലരുണരാന്‍ തുടങ്ങുന്നതേയുള്ളൂ

ശലഭങ്ങളെ തൊടുകയോ
അവയോട്‌ മിണ്ടുകയോ ചെയ്യരുതെന്ന്
കാക്കിയിട്ട കാവല്‍ക്കാരന്റെ
പിരിച്ചു കയറ്റിയ കൊടും മീശ
മുന്നറിയിപ്പു തന്നു
അതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍
മീശയുടെ ഗൗരവത്തിനു ചേരാതെ
അയാളുടെ മൊബൈല്‍ഫോണില്‍
ഒരു കുഞ്ഞ്‌ നിര്‍ത്താതെ
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതിന്റെ
റിംഗ്‌ ടോണ്‍ കേട്ടു
പെന്‍ഷനായ പോലീസുകാരനെ
പൂമ്പാറ്റകളുടെ കാവല്‍ക്കാരനാക്കിയവരെ
പറയുവാന്‍ വന്ന തെറിവാക്കുകള്‍
അതോടെ മറന്നുപോയ്‌

തേനും പൂമ്പൊടിയും നിറഞ്ഞ
പൂക്കളേന്തിനിന്ന് കൈകഴച്ച്‌
അവ താഴെ വച്ച്‌
ഒരു സിഗരറ്റ്‌ വലിച്ചാലോ
എന്നാലോചിക്കുന്നതുപോലെയാണ്‌
ചില ചെടികളുടെ നില്‍പ്പ്‌

അയ്യോ! പൂമ്പാറ്റകളുണരുമ്പോഴേയ്ക്കും
ഇവരെങ്ങോട്ടെങ്കിലും കടന്നു കളയുമോ
എന്നാരോ വേവലാതിപ്പെടുന്നതു കേട്ടു

തേനീച്ചകളെപ്പോലെ
ഉറുമ്പുകളെപ്പോലെ
ധൃതി പിടിച്ച്‌
പണിയിടങ്ങളില്‍ പോകാതെ
എന്നെപ്പോലെ വെറുതേ പറന്നു നടക്കുകയാണല്ലോ
ശലഭങ്ങളൊക്കെയുമെന്ന്
നീ പരിഹസിക്കുകയാണല്ലേ
മുറ്റം കടന്ന്
പൂമുഖം കടന്ന്
നമ്മുടെ കിടപ്പുമുറിയില്‍പ്പോലും
വളര്‍ന്ന കാട്ടുചെടികള്‍
വെട്ടിക്കളയാന്‍ വയ്യാത്ത
മടിയനാണ്‌ ഞാനെന്ന്
പ്ലീസ്‌, ആരോടും പറയാതിരിക്കൂ

ഉയരമുള്ള കല്ലിന്മേല്‍ കയറിനിന്ന്
എന്തിനിങ്ങനെ കൈവീശുന്നു?
ഇനി നിന്റെ ഒരു കുറവേയുള്ളൂ!
നീയൊരു ശലഭമോ പക്ഷിയോ അല്ലല്ലോ!
ചിറകെന്നത്‌ പറക്കുന്നവയ്ക്കുപോലും
ഒരു സങ്കല്‍പം മാത്രമാണ്‌

നമ്മളൊരു മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍
‍അതിന്റെ ഇലകള്‍ക്കടിയില്‍നിന്ന്
ഒരേ സമയം
കൊക്കൂണുകളായിരം പൊട്ടിത്തുറന്ന്
ശലഭങ്ങളായിരം പറന്നുയര്‍ന്നിരുന്നെങ്കില്‍
‍വെറുതെ കണ്ടുനില്‍ക്കാമായിരുന്നു
ഒരു പക്ഷേ നിനക്കൊരു സന്തോഷം തോന്നുമായിരുന്നു

നല്ല മഴക്കാറുണ്ട്‌
ഇടിവെട്ടിപ്പെയ്യുമായിരിക്കും
ഇനിയിപ്പോള്‍ അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല

ധ്രുവക്കരടി

റോഡരികിലൂടെ
അസമയത്ത്‌ ഒരു പെണ്‍കുട്ടി
ഒറ്റയ്ക്ക്‌ പോകുന്നതു കണ്ടപ്പോള്‍
‍ഉള്ളിലൊരാന്തലുണ്ടായി
അതൊന്ന് പറയാന്‍ നോക്കുകയായിരുന്നു
അപ്പോള്‍ ആന്തലെന്നു പറഞ്ഞാലെന്താന്നായി ചോദ്യം

ഒരു പത്തുമുപ്പതടി ഉയരമുള്ള മരത്തില്‍ കേറി
കയ്യൊന്ന് വിട്ടാല്‍, കാലിടറിയാല്‍
ഉള്ളിലൊരു തീവാളു വീശില്ലേ അതുപോലെ
എനിയ്ക്ക്‌ മനസ്സിലായില്ല,
ഞാനിതുവരെ മരത്തിലൊന്നും...

തോടിനു മുകളിലെ
തെങ്ങിന്‍ പാലത്തിലൂടെ നടക്കുമ്പോള്‍
ഒന്നു തെറ്റിയാല്‍
അടിവയറിലൊരു തീപിടുത്തമുണ്ടാവില്ലേ
അതുപോലെ
എന്റെ നാട്ടില്‍ തെങ്ങിന്‍ പാലങ്ങളില്ല
ഉണ്ടെങ്കില്‍ത്തന്നെ
ഞാനിതുവരെ അതിലൊന്നും കേറിയിട്ടില്ല

റോഡ്‌ മുറിച്ചു കടക്കാന്‍ നില്‍ക്കുമ്പോള്‍
‍പെട്ടെന്നൊരു വാഹനം
നമ്മളെ തൊട്ടുരുമ്മിയപോലെ കടന്നു പോകില്ലേ
അപ്പോഴുണ്ടാകുന്ന..
എനിയ്ക്ക്‌ സ്വന്തമായി വാഹനമുണ്ട്‌
ഞാന്‍ റോഡിലിറങ്ങി നടക്കാറില്ല

ഇരുട്ടില്‍ നടക്കുമ്പോള്‍
കരിയിലകളിലൊരു ഇഴച്ചിലിന്റെ
ശബ്ദം കേള്‍ക്കുമ്പോള്‍...
ഇരുട്ടോ? കരിയിലകളോ? എന്താണത്‌?

(നീയെവിടത്തുകാരനാ നായിന്റെ മോനേ..)

നിന്റെ അമ്മയോ അനിയത്തിയോ ചേച്ചിയോ...
എന്റെ അമ്മ ജീവിച്ചിരിപ്പില്ല,
എനിയ്ക്കനിയത്തിയും ചേച്ചിയുമില്ല

നിനക്ക്‌
മൂത്രമൊഴിക്കുന്നതിനുള്ള കുഴലുപോലുള്ള
സാധനമുണ്ടോ?
ശ്ശെ.. എന്താ നിങ്ങള്‍ ഇങ്ങനെ ചോദിക്കുന്നത്‌?
അല്ല... നിന്റെ വിത്തെടുത്തു സൂക്ഷിച്ചു വയ്ക്കാനാ
(ഇങ്ങനേയും മൈരന്മാരുണ്ടോ ഭൂമിയില്‍!)

സെമിത്തേരിയിലെ നട്ടുച്ച

നിഴലുകള്‍
‍അവനനവനിലേയ്ക്കു മാത്രം
നീളുകയോ ചുരുങ്ങുകയോ
ചെയ്യുന്ന സ്ഥലത്തെയാണ്‌
സെമിത്തേരി എന്നു വിളിക്കുക
എന്നൊരു പാഠമുണ്ടായിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌!
നട്ടുച്ച മാത്രമാണവിടത്തെ നേരം
വെയില്‍ മാത്രം കാലാവസ്ഥയും

ക്ഷാമപ്രദേശത്തേയ്ക്ക്‌
മരുന്നും വസ്ത്രവുമായി വരുന്ന
കപ്പലും കാത്ത്
തുറമുഖത്തു നില്‍ക്കുന്ന
ഒരാളെപ്പോലുണ്ട്‌
നിന്റെ നില്‍പ്പിലെ അവശതയും
നോട്ടവും

കൈ വിറച്ചു വിറച്ച്‌,
മുറുകെപ്പിടിച്ചിരുന്ന
രണ്ടു പനിനീര്‍പ്പൂക്കളുടേയും
ഇതളുകള്‍ക്കൊപ്പം
നീയും താഴെ വീണു പോയെങ്കിലോ
എന്ന ഭയമെനിക്കുണ്ടായിരുന്നു

മുറുകെപ്പിടിച്ചപ്പോള്‍
‍പിടിവിടല്ലേ വിടല്ലേ എന്ന്
നിന്റെ കൈകള്‍
കരഞ്ഞുകൊണ്ടേ ഇരിക്കുന്നത്‌
നീ അറിയുന്നുണ്ടായിരുന്നോ?

ഒരാള്‍ക്കു നില്‍ക്കാവുന്ന നിഴല്‍
എനിയ്ക്കുണ്ടായിരുന്നെങ്കില്‍
നിന്നെ ഞാന്‍ അതിന്റെ
ചുവടെ നിര്‍ത്തുമായിരുന്നു

സെമിത്തേരിയില്‍ കാറ്റു വീശുന്നില്ല
ചെറുമരക്കൊമ്പിലെ ഇലകള്‍
എന്തിന്റേയോ അടയാളങ്ങള്‍
‍കാറ്റെന്നു കാണിച്ചു തന്നു
ദിനവും പലതവണ മരിക്കുന്ന
നമ്മളോട്‌ സഹതപിക്കുന്നതുപോലെ‌

ഉച്ച നേരത്തെ ഇലയിളക്കം
ആത്മാവുകളുടെ വര്‍ത്തമാനമാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌!
നീ കണ്ണും ചെവിയുമോര്‍ക്കുന്നത്‌
കണ്ടാലറിയാം
പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത പലതുമാണ്‌
കാണുന്നതും കേള്‍ക്കുന്നതുമെന്ന്

പൊന്നുപണിക്കാരുടെ
പണിയിടങ്ങളില്‍ വന്ന്
തമിഴന്മാര്‍ മണലില്‍നിന്ന്
പൊന്‍തരികള്‍ അരിച്ചെടുക്കുന്നതുപോലെ
കളഞ്ഞുപോയ ഒരു പാട്ട്‌
പലകുറി ജലമാവര്‍ത്തിച്ച്‌
നീ അരിച്ചെടുക്കുകയാണോ?

കല്ലറയില്‍ കുനിഞ്ഞുമ്മവയ്ക്കുമ്പോള്‍
‍ചുട്ടുപൊള്ളുന്ന സിമന്റ്‌
നിന്റെ ചുണ്ടുകളോട്‌
എന്തെങ്കിലും പറഞ്ഞുവോ‌?

അച്ഛന്‍

പെണ്ണു പിന്നെയും പെറ്റു
പെണ്ണിനെത്തന്നെ
ബേന്‍ ചൂത്ത്‌!
എന്തുചെയ്യുമതിനെ
അഞ്ചാമതും പിറന്നത്‌
പിശാചിന്റെ സന്തതി
വെടിവച്ചു കൊല്ലണം

വീട്ടിലിരിപ്പുണ്ട്‌
പൂര്‍വികര്‍ കൈമാറിയ
നായാട്ടുതോക്കുകള്‍
ആര്‍ക്കു കൊടുക്കുമവയിനി
മയിലാഞ്ചിയിട്ട്‌ മക്കനയിട്ട്‌
തിന്നുമുടിക്കാനുണ്ടായ
അഞ്ചുപേര്‍ക്കു പകരം
തന്നില്ലല്ലോ ഒന്നിനെ
പെഷവാര്‍ മലകളില്‍
‍നായാട്ടിനു പോകാന്‍
‍തുണയായൊരാണ്‍കുട്ടിയെ

പുകയിലക്കുഴമ്പിനൊപ്പ-
മവജ്ഞയും രോഷവും തുപ്പി
പെഷവാറുകാരന്‍
ടാക്സിഡ്രൈവര്‍
മുഷിഞ്ഞ പൈജാമ
മുട്ടനാടിന്‍ മണം പെറ്റു
വനയാത്രയ്ക്കിടെ
പെട്ടെന്നു മുന്നിലെത്തിയ
കൂര്‍ത്ത കൊമ്പുകള്‍ കണ്ട്‌
ഭയന്നു ഞാന്‍

ഭൂമിയിലെ ഭംഗികളെയൊക്കെയും
ശപിക്കുന്നയാളസ്വസ്ഥനായ്‌
വളവിന്‍ ചാരുതയിലൂടെ
പാഞ്ഞുപോകുന്നു വാഹനം

അഞ്ചു പെണ്‍കുട്ടികള്‍
പഞ്ചനദികള്‍പോലെ
സ്നേഹത്തിന്റെ പ്രതിമ
പണിയാനുരുക്കിയ
പഞ്ചലോഹങ്ങള്‍പോലെ

എന്റെ ദൈവമേ!

പുറത്ത്‌ മൂര്‍ച്ചകൂട്ടും
വെയിലിന്‍ മുന തട്ടിയെന്റെ
കണ്ണുകള്‍ നനഞ്ഞു
തൊണ്ടയില്‍
ചുടുമണല്‍ നിറഞ്ഞു

ചങ്ങാതിയുടെ മകള്‍ക്ക്‌
പിറന്നാള്‍ സമ്മാനമായ്‌വാങ്ങിയ
പാവയുടെവയറില്‍
വിരലമര്‍ന്നപ്പോള്‍
അത്‌,
ഉറക്കത്തില്‍നിന്നുണര്‍ന്നപോല്‍
കരഞ്ഞു

മഷിയുണക്കുന്ന വെയില്‍

(ലതീഷ്‌ മോഹനുവേണ്ടി മാത്രം. വേണമെങ്കില്‍ എനിക്കു കാണാനാവാതെ തൃശൂരും തിരുവനന്തപുരത്തും വന്നു പോകുന്ന ചലച്ചിത്രോല്‍സവങ്ങള്‍ക്കും.)

ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണ്
ടെലിവിഷന്‌
അഭിമുഖത്തിനായിരിക്കുമ്പോള്‍
അവളുടെ മുലയിലായിരുന്നു
എന്റെ കണ്ണ്
എന്ന് പറയുന്നതിനു പകരം,
ചലച്ചിത്രോല്‍സവത്തിന്റെ
ഉത്സാഹികള്‍ക്കിടയില്‍നിന്ന്,
വെയില്‍തിന്ന പക്ഷി,
"കാറപകടത്തില്‍പെട്ടു മരിച്ച വഴിയാത്രക്കാരന്റെ
ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍നിന്നും പറന്ന
അഞ്ചുരൂപാ നോട്ടിലായിരുന്നു എന്റെ കണ്ണ്" ***
എന്ന് പറയുന്നതു കണ്ടു.

കവിതയിലെ പുതിയ ദാലിയാകട്ടെ
അണ്ണാ, ഇതെന്തോന്ന് കമ്യൂണിസ്റ്റ്‌ പച്ച
പുഴ, ചുവപ്പ്‌, മുദ്രാവാക്യം
നിങ്ങളെന്തിന്‌ നിങ്ങളെത്തന്നെ അനുകരിക്കുന്നു
നിങ്ങളോര്‍ക്കുക..
എന്ന് ഒരുമാതിരി
കടമ്മനിട്ട വഴിയില്‍ എന്നോട്‌ ചോദിക്കുന്നു

ഞാനെന്തുചെയ്യാന്‍!
ചുള്ളിക്കാട്‌ തലയില്‍ നെരിപ്പോടുമേന്തി
നടന്ന കാലത്ത്‌
കുട്ടിക്കാലം കഴിഞ്ഞുപോയിട്ടില്ലാത്തവരുടെ
പില്‍ക്കാലത്തെ കാവ്യവിഷമങ്ങള്‍ ആരറിയാന്‍

‍എഴുതുവാന്‍ കരുതിവച്ച വരികളില്‍‍
ആദ്യത്തെ ചിലത്‌
ഷേവു ചെയ്യാന്‍ ചെന്നപ്പോള്‍
മുടിവെട്ടുകാരന്‍ ഉറക്കെച്ചൊല്ലി
വെളുക്കാന്‍ തുടങ്ങിയ ആദ്യത്തെ തലമുടി
പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ സിനിമയിലെ
ജയഭാരതിയും വിന്‍സെന്റുമായി
ആ വരികളിലുണ്ടായിരുന്നു
എത്ര വെട്ടിയാലും വളരുമെന്ന
കരുത്തോടെ
സ്നേഹത്തിന്റെ വള്ളിച്ചെടികളും

പെറ്റയുടനെ മക്കളെ തിന്നുന്ന
തള്ളമുയലുകളില്‍
ഒരാര്‍പ്പോടെ വന്ന്
കതിരെല്ലാം തിന്നുന്ന വെട്ടുക്കിളികളില്‍‍
‍പൂമരക്കൊമ്പുകളെപ്പുണര്‍ന്ന്
സിന്ദൂരം തൊട്ട പൂക്കളുമായ്‌ നില്‍ക്കുന്ന
ഇത്തിക്കണ്ണികളില്‍
‍വിറ്റുതീരാത്ത മീനും
ഉരുകിത്തീര്‍ന്ന ഐസും
എന്നെ പറ്റിച്ചെന്ന
മീന്‍കാരന്റെ നിലവിളിയില്‍പ്പോലുമുണ്ട്‌
അതിന്റെ ബാക്കി വരികളെന്ന്
എനിയ്ക്കു മാത്രമല്ലേ അറിയൂ

എന്തിനധികം
മഞ്ഞുകാലമെന്നു പറയപ്പെടുന്ന
ഈ വേനലില്‍
‍എന്റെ മഷിയുണങ്ങിയെന്ന് പറഞ്ഞാല്‍ മതിയല്ലോ!

*** എ.അയ്യപ്പന്‍