ഉടലുകളാല്‍ വളയപ്പെടുന്ന ദിവസം ആത്മാവ്‌ എന്തു ചെയ്യും?

ഒരിക്കല്‍
ഒരറബി നഗരത്തിന്റെ പിന്നാമ്പുറത്ത്‌
സ്ഥിരം വരവുകാരായ
കെട്ടിടം പണിക്കാര്‍ പഠിപ്പിച്ച
ഉറുദുവും പുഷ്‌തുവും തെലുങ്കും
തെറിയും മണക്കുന്ന
ഇംഗ്ലീഷുപോലുള്ളൊരു ഭാഷയില്‍
‍സോവിയറ്റ്‌ നാട്ടില്‍നിന്നു വന്ന ഒരു പെണ്ണ്
ഒരു മലയാളി യുവാവിനോട്‌
നിന്നെ എനിയ്ക്കിഷ്ടമായെന്ന് പറഞ്ഞു

അവളവന്‌ വോഡ്ക ഒഴിച്ചു കൊടുത്തു
ഉപ്പും പച്ചമുളകും ചെറുനാരങ്ങാനീരുമുള്ള
തീജലം കുടിക്കുമ്പോള്‍
തന്റെ അലമാരയിലുള്ള
പെട്ടിപ്പാറ്റകള്‍‍ പകുതിയോളം തിന്നു തീര്‍ത്ത
ഗോര്‍ക്കിയുടെ പുസ്തകം
അവനോര്‍മ്മ വന്നു
കുട്ടിക്കാലത്ത്‌ പാഠപുസ്തകം പൊതിഞ്ഞിരുന്ന
സോവിയറ്റ്‌ നാടിന്റെ മിനുസക്കടലാസും
അതിലെ മഞ്ഞു മനുഷ്യന്റെ മുള്ളങ്കിമൂക്കും
ഓര്‍മ്മ വന്നു

അവളുടെ പ്രിയ വോള്‍ഗയെ
പേരാറെന്നും പെരിയാറെന്നുമൊക്കെ
ചെറുനദികളായി പരിഭാഷപ്പെടുത്താറുണ്ട്‌
തന്റെ നാട്ടിലെ ചിലരെന്ന്
അവന്‍ അവള്‍ക്ക്‌ പറഞ്ഞു കൊടുത്തു
ലോക്കല്‍ സെക്രട്ടറി ഉസ്മാനിക്കയെ
ഉസ്മാനോവ്‌ എന്നാണ്‌
രഹസ്യമായി വിളിക്കുകയെന്നും

അവള്‍ക്കതൊന്നും മനസ്സിലായില്ല
അവള്‍ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല
ചുവന്ന ചട്ടയുള്ള പാസ്പോര്‍ട്ടാണ്‌
അവളുടെ കൈയ്യിലുള്ള ഏക പുസ്തകം
അവളുടെ സാഹിത്യ-വേദപുസ്തകം

എന്തിനാണ്‌ നീ
ഇത്തരമൊരു തൊഴിലില്‍ എന്ന്
ധൃതിപ്പെട്ട്‌ നഗ്നനാകുമ്പോള്‍ അവന്‍ ചോദിച്ചു
തീ പിടിച്ച വയര്‍ കെടുത്താന്‍
മഞ്ഞുവാരിത്തിന്നു മരിച്ച
അമ്മയെക്കുറിച്ച്‌ അവള്‍ പറഞ്ഞില്ല
പകരം, പഴുത്ത ചെറുനാരങ്ങാമുലകള്‍
‍അവന്റെ ചുണ്ടില്‍ അമര്‍ത്തി

ജനിച്ചിട്ടിതേവരെ മുലകുടിച്ചിട്ടില്ലാത്ത
കുഞ്ഞിന്റെ ആര്‍ത്തിയോടെ
അവന്‍ മുട്ടിമുട്ടിക്കുടിക്കുമ്പോള്‍
മഞ്ഞുനദിപോലെ ഉറഞ്ഞുപോയെങ്കിലും
അലയിളക്കുന്നുവെന്ന് അവള്‍ ഭാവിച്ചു

ചരിത്രരചന അവസാനിപ്പിച്ച്‌
എലിക്കാട്ടവും ശുക്ലവും
പുകയിലയും മണക്കുന്ന
രതിപ്പുരയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍
‍ആത്മാവില്‍ ഇറ്റുപോലും തീജലമില്ലാഞ്ഞിട്ടും
അവന്‌ ഉറക്കെ കരയണമെന്ന് തോന്നി

ഒരു നാടു മുഴുവന്‍ ഒരേ സ്വപ്നം കാണുന്നു

സ്കൂളില്‍ പോകുന്ന കുട്ടികളെ
കൊതിയോടെ വിളിക്കുന്നത്‌
പുളിയും മധുരവും വിളഞ്ഞ
പേരയും ചാമ്പമരങ്ങളുമാണ്‌
സുഗന്ധവും സുവര്‍ണവുമുള്ള
മുല്ലയും പനിനീരുമാണ്‌
കുറ്റിച്ചെടികള്‍ക്കിടയില്‍
‍ആരെങ്കിലുമുണ്ടോ?

പെണ്ണെന്നു പറയുമ്പോള്‍
‍അയയില്‍ തൂങ്ങുന്ന തുണി
കുരുക്കായി പിരിഞ്ഞുതരും
ആത്മാവുപേക്ഷിച്ച ജീര്‍ണവസ്ത്രം
കീറിമുറിക്കാന്‍
വിറകുപുരയ്ക്കുള്ളിലെ
ആയുധം കിതയ്ക്കും

അയല്‍ക്കാരന്റെ മാംസത്തിലേയ്ക്ക്‌
എളുപ്പം കയറിപ്പോകാമെന്ന്
അരയിലെ കത്തി
പലവട്ടമായി ഉറപ്പു തരുന്നു
അവന്റെ അടുക്കളയില്‍നിന്ന്
കൊണ്ടുവരാറുള്ള പകര്‍ച്ചകള്‍ക്ക്‌
ദു:സ്വാദായിരുന്നെന്ന് വിചാരിച്ചാല്‍ മതി

നട്ടുച്ചയ്ക്ക്‌
വിജനമായ വഴിയിലൂടെ
വളവ്‌ തിരിഞ്ഞ്‌
ആരോ വരുന്നുണ്ട്‌

നാരായണന്മാഷ്‌
പെന്‍ഷന്‍ വാങ്ങിവരികയാവും
നബീസുമ്മ
മോളെക്കാണാന്‍ പോയി വരികയാവും
വലിച്ചുപൊട്ടിക്കാന്‍ പാകത്തില്‍
കഴുത്തിലെ പൊന്മാല
വെയിലില്‍ തിളങ്ങുന്നുണ്ടാവും

ഇത്രയും പറഞ്ഞ്‌ അവള്‍ ചിരിച്ചു

മൈലാഞ്ചിച്ചെടി
അതിന്റെ ഇലകളുടെ
ഞരമ്പില്‍
ഒളിപ്പിച്ചു വച്ചതുപോലെയാണത്‌

അതുകൊണ്ടല്ലേ
എന്നെ പൊടിച്ചുകളയാന്‍
‍നോക്കുമ്പോഴൊക്കെ
പ്രണയത്താല്‍
നിന്റെ വിരലുകള്‍
‍ചുവന്നു പോകുന്നത്‌!

കരിവാരം

കേരള്‍സ്. കോമിന്റെ ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച്
ഇഞ്ചിപ്പെണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി.

ചുട്ടണ്ടി

കുയിലോളം കറുത്തവള്‍
ചുട്ടണ്ടിയെന്ന് വിളിപ്പേര്
ഉപമയില്‍ പുരണ്ട കരിയിലും
വെളുത്ത ചിരി

അതികാലത്ത്
തെക്കേ ബസ് സ്റ്റോപ്പ് മുതല്‍
വടക്കോട്ട് അടിച്ചുവാരും
ചൂല് നാഗക്കളമെഴുതുമ്പോള്‍
അഴിഞ്ഞ മുടി വിടര്‍ന്നാടും

മിഠായിക്കടലാസ്, നോട്ടീസുകള്‍
വള്ളിപൊട്ടിയ ചെരിപ്പ്
എണ്ണമില്ലാക്കാല്‍പ്പാടുകള്‍
അടിച്ചുകൂട്ടുമ്പോള്‍
ചായയടിക്കുന്ന പെട്ടിക്കടയും
ചായകുടിക്കുന്ന മരബെഞ്ചുകളും
ചന്തങ്ങള്‍ ഒളിഞ്ഞു നോക്കും

ചന്തയ്ക്കകം അടിച്ചു വാരുമ്പോള്‍
പാട്ടുകാരന്‍ പോര്‍ട്ടര്‍ ചന്ദ്രനെ
അവള്‍ക്കോര്‍മ്മ വരും
തലയില്‍ ചുവന്ന കെട്ടും കെട്ടി
കല്ലും സിമന്റും അരിച്ചാക്കും
പുല്ലെന്ന് ചുമന്നിറക്കുന്ന
പിടയ്ക്കുന്ന പേശികളെ ഓര്‍ക്കും
ചന്തയ്ക്കു പിന്നില്‍ ആര്‍ത്തു വളര്‍ന്ന
മുള്ളഞ്ചീരപോലെ കുത്തുന്ന
മീശരോമങ്ങളെ ഓര്‍ക്കും

അവന്റെ മുദ്രാവാക്യം വിളിയിലും
തെറിവിളിയില്‍പ്പോലും
സംഗീതമുണ്ടായിരുന്നു
അവളുടെ യേശുദാസും ഹരിഹരനും
ജാസിഗിഫ്റ്റും
പോര്‍ട്ടര്‍ ചന്ദ്രനായിരുന്നു

അരയിലൊളിപ്പിച്ച കത്തി കണ്ട്
ഒരിക്കല്‍ അവളവനെ
എന്റെ ആറാം തമ്പുരാനേ എന്ന്
അതിപ്രേമത്തോടെ വിളിച്ചിട്ടുണ്ട്

മദിരാശിമരത്തിന്‍ ചുവട്ടിലാണ്
ചുവന്ന ചായം തേച്ച മണ്ഡപം
കാക്കക്കാട്ടവും ബീഡിക്കുറ്റികളും
പെറുക്കിക്കളഞ്ഞ്
വെള്ളമൊഴിച്ച് തുടച്ച്
മടിക്കുത്തില്‍ കൊണ്ടുവന്ന പൂക്കള്‍
മണ്ഡപത്തില്‍ വെയ്ക്കുമ്പോള്‍
അവളിപ്പോഴും
ഒരു പാട്ട് കേള്‍ക്കുന്നുണ്ടാവണം